ദില്ലി: ബാറ്റ്‌സ്മാന്‍ എന്ന രീതിയില്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചാലും കമന്റേറ്ററോ കോച്ചോ ആയി തന്‍ ക്രിക്കറ്റ് ഫീല്‍ഡില്‍ തുടരുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റിന് അറ്റാക്കിങ് ബാറ്റിങ്ങിലൂടെ പുതിയ ദിശാബോധം നല്‍കിയ വിരേന്ദ്രര്‍ സെവാഗ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയതിനൊപ്പമാണ് സെവാഗ് തന്റെ ഭാവി പരിപാടികളെക്കുറിച്ച് വെളിപ്പെടുത്തിയത്.
ക്രിക്കറ്റിനോടാണ് തന്റെ പ്രണയം. ക്രിക്കറ്റ് ഇല്ലാതെ ജീവിക്കുക അസാധ്യമാണ്. ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ക്രിക്കറ്റില്‍ നിന്നു വിരമിച്ചാലും ക്രിക്കറ്റില്‍ തുടരും. ടിവി കമന്റേറ്ററോ അല്ലെങ്കില്‍ ഏതെങ്കിലും അക്കാദമിയുടെ കോച്ചാ ആകാനാണ് താത്പര്യം. ഇക്കാര്യത്തില്‍ അടുത്തുതന്നെ തീരുമാനമെടുക്കുമെന്നും സെവാഗ് പറഞ്ഞു.

സച്ചിന്‍, ദ്രാവിഡ്, ഗാംഗുലി, കുംബ്ലെ, സഹീര്‍ തുടങ്ങിയവര്‍ക്കൊപ്പം കളിക്കാന്‍ കഴിഞ്ഞതില്‍ താന്‍ ഭാഗ്യവാനാണെന്നും സെവാഗ് പറഞ്ഞു. ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണെന്ന അഭ്യഹങ്ങള്‍ക്ക് വരാമമിട്ട് ചൊവ്വാഴ്ചയാണ് സെവാഗ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. മോശം ഫോമിനെത്തുടര്‍ന്ന് ഏതാണ്ട് രണ്ടു വര്‍ഷത്തോളമായി ദേശീയ ടീമില്‍ നിന്നും പുറത്തു നില്‍ക്കുകയായിരുന്നു.
ലോകക്രിക്കറ്റ് കണ്ടതില്‍ ഏറ്റവും മികച്ച ഓപ്പണിങ് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാള്‍ എന്ന രീതിയിലാണ് സേവാഗ് അറിയപ്പെടുന്നത്. ധോണിക്കു കീഴില്‍ രണ്ടുവട്ടം ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു സേവാഗ്. 2007ല്‍ ടി20 ലോകകപ്പ് നേടിയപ്പോഴും, 2011ല്‍ ഏകദിന ലോകകപ്പ് നേടിയപ്പോഴും സെവാഗ് ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായി.