ക്രിക്കറ്റ് പലർക്കുമൊരു വികാരമാണ്, വെറുമൊരു കായിക വിനോദം എന്നതിലുപരി അതിനെ ജീവിതത്തോട് ചേർത്തുവച്ച ഒട്ടേറെ ആളുകളുണ്ട് നമുക്ക് ചുറ്റും. തൊണ്ണൂറുകളിൽ ജനിച്ചവരെ സംബന്ധിച്ച് ക്രിക്കറ്റിന്റെ സുവർണകാലം കാണാനും അറിയാനും കഴിഞ്ഞുവെന്നതാണ് പ്രധാന കാര്യം. മൈതാനത്ത് ബാറ്റർ അടിക്കുന്ന ഓരോ പന്തും ചെന്നുപതിക്കുക ആരാധകന്റെ നെഞ്ചിലേക്കാണ്. അതുകൊണ്ട് തന്നെ ഓരോ ഷോട്ടും അവർ സസൂക്ഷ്‌മം നിരീക്ഷിക്കും.
ചെറുതും വലുതുമായ ഒട്ടേറെ ഷോട്ടുകളുണ്ട് ക്രിക്കറ്റിൽ. ആധുനിക ക്രിക്കറ്റിന്റെ റൂൾ ബുക്കുകളിൽ പോലും ഇടമില്ലാത്ത പുതിയ ഷോട്ടുകളും ഒട്ടേറെയുണ്ട്. ടി20 പോലെയുള്ള കുട്ടിക്രിക്കറ്റിന്റെ വരവോടെയാണ് ഇത്തരം ഷോട്ടുകൾ ആവിർഭവിച്ചത്. പേരറിയാത്ത ഷോട്ടുകൾ വരെയുണ്ട് ഇക്കൂട്ടത്തിൽ. ഓരോരുത്തർക്കും ഓരോ ഇഷ്‍ട ഷോട്ടുകളും അത് കളിക്കുന്ന താരവുമുണ്ടാവുക സ്വാഭാവികമാണ്.

അതിപ്പോൾ പഴയ തലമുറയിൽ ആയാലും പുതിയ തലമുറയിൽ ആയാലും ഓരോ താരത്തിനും ചില ട്രേഡ്മാർക്ക് ഷോട്ടുകളുണ്ട്. ക്രിക്കറ്റിലെ കൺവെൻഷനൽ ഷോട്ടുകൾ എടുത്താൽ അത് കൃത്യമായി കളിക്കുന്ന താരങ്ങളെ തിരഞ്ഞെടുക്കുക എളുപ്പമല്ല. എന്നാൽ ഈ സാഹസത്തിന് മുതിർന്നിരിക്കുകയാണ് വിരേന്ദർ സെവാഗ് ഇപ്പോൾ. ചില ഷോട്ടുകളും ഇതിൽ സെവാഗിന് ഏറ്റവും മികച്ചതെന്ന് തോന്നിയവരെയും പറ്റി പറയുകയാണ് സെവാഗ് ഇപ്പോൾ.
ഈ ഒരു തിരഞ്ഞെടുപ്പിൽ സെവാഗിന് ഒരുപാട് ഒന്നും ആലോചിക്കേണ്ടി വന്നിട്ടില്ലെന്ന് വ്യക്തമാണ്. കാരണം കൂടെ കളിച്ചവർ തന്നെയാണ് അധികവും താരത്തിന്റെ ലിസ്‌റ്റിൽ. സെവാഗിന്റെ പ്രിയതാരം സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോലി, രോഹിത് ശർമ്മ എന്നിവരാണ് പട്ടികയിൽ ഉള്ളത്. അവരുടെ ഷോട്ടുകൾ ഒരുപക്ഷേ ആരാധകർക്ക് ഊഹിക്കാവുന്നതേയുള്ളൂ.
സച്ചിന്റെ സ്ട്രൈറ്റ് ഡ്രൈവ്
സ്ട്രൈറ്റ് ഡ്രൈവിന്റെ കാര്യത്തിൽ സച്ചിന്റെ പേരാണ് സെവാഗ് പറഞ്ഞിരിക്കുന്നത്. അതൊരിക്കലും അപ്രതീക്ഷമായിരുന്നില്ല. ലോക ക്രിക്കറ്റിൽ തന്നെ ഏറ്റവുമധികം ആരാധകരുള്ള സച്ചിന്റെ മാസ്‌റ്റർ ക്ലാസ് ഷോട്ടാണ് ഇത്. ഓടിത്തളർന്നുവരുന്ന പേസറുടെ മുന്നിലൂടെ പന്തിനെ തഴുകിത്തലോടി ബൗണ്ടറിയിലേക്ക് പായിക്കുന്ന സച്ചിൻ മാജിക് ആണിത്.
കോലിയുടെ കവർ ഡ്രൈവ്
ആധുനിക ക്രിക്കറ്റിൽ ഈ ഷോട്ട് ഏറ്റവും കൃത്യതയോടെയും മനോഹാരിതയോടെയും കളിക്കുന്ന മറ്റൊരു താരമുണ്ടെന്ന് തോന്നുന്നില്ല. പാക് താരം ബാബർ അസം, ജോ റൂട്ട് എന്നിങ്ങനെ ചുരുക്കം ചിലർ കൂടി മികച്ച രീതിയിൽ ഈ ഷോട്ട് കളിക്കാറുണ്ട്. എങ്കിലും സെവാഗിന്റെ ലിസ്‌റ്റിൽ ഒന്നാം സ്ഥാനം കൊടുത്തിരിക്കുന്നത് കോലിക്കാണ്.
രോഹിതിന്റെ പുൾ ഷോട്ട്
പുൾ ഷോട്ടിൽ രോഹിതിനെ വെല്ലാൻ മറ്റാരുമില്ലെന്നതാണ് യാഥാർഥ്യം. നിലവിൽ ക്രിക്കറ്റിൽ സജീവമായ മറ്റ് താരങ്ങളെ അപേക്ഷിച്ച് ഒരുപടി മുകളിൽ തന്നെയാണ് രോഹിത് ശർമ്മ. വളരെ അനായാസമായാണ് രോഹിത് പുൾ ഷോട്ട് കളിക്കാറുള്ളത്. ഇക്കാരണത്താൽ തന്നെ രോഹിതിന്റെ പുൾ ഷോട്ടിന് വളരെയധികം ആരാധകർ ഉണ്ട് താനും.
സെവാഗിന്റെ ലിസ്‌റ്റിൽ കോലി ഒരിക്കൽ കൂടി ഇടം നേടിയിട്ടുണ്ട്. ഫ്ലിക്ക് ഷോട്ടിലാണ് താരം കോലിക്ക് എം=കൂടുതൽ മാർക്ക് നൽകിയത്. കട്ട് ഷോട്ടിൽ തന്റെ തന്നെ പേരാണ് വീരു പറഞ്ഞിരിക്കുന്നത് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. കൂടാതെ സ്‌കൂപ്പ് ഷോട്ടിൽ ദിൽഷൻ, റിവേഴ്‌സ്-സ്വിച്ച് ഹിറ്റിൽ ഡേവിഡ് വാർണർ എന്നിവരെയും സെവാഗ് തിരഞ്ഞെടുത്തു.