ഐപിഎൽ പത്തൊമ്പതാം സീസണിൽ എതിരാളികളുടെ ഉറക്കം കെടുത്തുന്ന ബൗളിംഗ് നിരയുമായി ഗുജറാത്ത് ടൈറ്റൻസ് കുതിക്കുന്നു. കാഗിസോ റബാഡയും മുഹമ്മദ് സിറാജും നയിക്കുന്ന ഗുജറാത്തിന്റെ പേസ് അറ്റാക്കിനെ നേരിടുക എന്നത് ലോകത്തിലെ ഏതൊരു ബാറ്റിംഗ് നിരയ്ക്കും അസാധ്യമായ കാര്യമാണെന്ന് വിരേന്ദർ സെവാഗ് അഭിപ്രായപ്പെട്ടു. ഹൈദരാബാദിനെതിരായ മത്സരത്തിൽ ഗുജറാത്ത് ബൗളർമാർ കാഴ്ചവെച്ച ക്ലിനിക്കൽ പ്രകടനത്തെ അദ്ദേഹം 'അത്യുജ്ജ്വലം' എന്നാണ് വിശേഷിപ്പിച്ചത്.
റബാഡയും സിറാജും: പേസ് വിസ്മയങ്ങൾ
മത്സരശേഷം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സെവാഗ് ഗുജറാത്തിന്റെ വിജയതന്ത്രങ്ങളെക്കുറിച്ച് മനസ്സ് തുറന്നത്. "ഈ സീസണിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിംഗ് ലൈനപ്പുകളിൽ ഒന്ന് നിസ്സംശയം ഗുജറാത്ത് ടൈറ്റൻസിന്റേതാണ്. കാഗിസോ റബാഡയും മുഹമ്മദ് സിറാജും ഇന്നിംഗ്‌സിന്റെ തുടക്കം മുതൽ പന്തെറിയുന്ന രീതി കണ്ടാൽ അത് നേരിടുക അസാധ്യമാണെന്ന് തോന്നും. റബാഡ എല്ലാ മത്സരങ്ങളിലും തന്റെ ലോകനിലവാരം തെളിയിക്കുന്നുണ്ട്. റബാഡയുടെ വേഗതയും സിറാജിന്റെ സ്വിംഗും ചേരുമ്പോൾ എതിരാളികൾ നിസ്സഹായരാകുന്നു," സെവാഗ് പറഞ്ഞു.

ഹൈദരാബാദിന്റെ തകർച്ചയും നെഹ്‌റയുടെ ബുദ്ധിയും
സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഗുജറാത്ത് ബൗളർമാർ സൃഷ്ടിച്ച ആധിപത്യത്തെക്കുറിച്ച് സെവാഗ് വാചാലനായി. "ഹൈദരാബാദിനെപ്പോലെയുള്ള ഒരു വമ്പൻ ബാറ്റിംഗ് നിരയാണ് 50 റൺസെടുക്കുമ്പോഴേക്കും 6 വിക്കറ്റ് നഷ്ടപ്പെട്ട് തകർന്നടിഞ്ഞത്. മുഹമ്മദ് സിറാജിനൊപ്പം ജേസൺ ഹോൾഡർ, പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ എന്നിവർ നൽകുന്ന പിന്തുണ അത്ഭുതകരമാണ്. ഇത്രയും സന്തുലിതമായ ഒരു ടീമിനെ കെട്ടിപ്പടുത്ത കോച്ച് ആശിഷ് നെഹ്‌റയ്ക്ക് വലിയൊരു സല്യൂട്ട് നൽകണം. അദ്ദേഹം വളരെ സ്മാർട്ടായാണ് ടീമിനെ ഒരുക്കിയിരിക്കുന്നത്. നെഹ്‌റ എന്ന പരിശീലകന്റെ മികവ് ഓരോ മത്സരത്തിലും പ്രകടമാണ്," വീരു കൂട്ടിച്ചേർത്തു.
ചെന്നൈയ്ക്കും രാജസ്ഥാനും വെല്ലുവിളിയോ?
പ്ലേ ഓഫ് റേസിൽ നിൽക്കുന്ന ചെന്നൈ സൂപ്പർ കിംഗ്‌സിനും രാജസ്ഥാൻ റോയൽസിനും ഗുജറാത്തിന്റെ ഈ ഫോം വലിയ തലവേദനയായിരിക്കുകയാണ്. സഞ്ജു സാംസണും ഋതുരാജ് ഗെയ്‌ക്‌വാദും നയിക്കുന്ന ചെന്നൈ ബാറ്റിംഗ് നിരയ്ക്ക് അഹമ്മദാബാദിലെ പിച്ചിൽ റബാഡയെയും സിറാജിനെയും നേരിടുക എന്നത് അഗ്നിപരീക്ഷയായിരിക്കും. പ്രത്യേകിച്ച് ഉർവിൽ പട്ടേലിനെപ്പോലെയുള്ള യുവതാരങ്ങൾ പവർപ്ലേയിൽ പരീക്ഷിക്കപ്പെടുമ്പോൾ ഗുജറാത്തിന്റെ അനുഭവസമ്പത്തുള്ള ബൗളർമാർ എങ്ങനെ പന്തെറിയും എന്നത് നിർണ്ണായകമാകും.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ 82 റൺസിന്റെ വിജയമാണ് ഗുജറാത്ത് ടൈറ്റൻസ് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നേടിയത്. പൊതുവെ ലോ സ്കോറിങ് ഗെയിം ആയിരുന്നെങ്കിലും ഭേദപ്പെട്ട ഒരു ടോട്ടൽ കെട്ടിപ്പടുക്കാൻ ഗുജറാത്തിന് സാധിച്ചു. സായ് സുദർശൻ, വാഷിങ്ടൺ സുന്ദർ എന്നിവരുടെ അർദ്ധ സെഞ്ച്വറിയുടെ ബലത്തിൽ ഗുജറാത്ത് 168 എന്ന ടോട്ടൽ കെട്ടിപ്പടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൺറൈസേഴ്സ് ബാറ്റിങ് നിര അടപടലം തകരുന്ന കാഴ്ചയാണ് ക്രിക്കറ്റ് ലോകം കണ്ടത്. ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റിങ് നിരയുള്ള ഹൈദരാബാദ് വെറും 86 റൺസിന് ഓൾ ഔട്ടായി. 19 റൺസ് നേടിയ പാറ്റ് കമ്മിൻസാണ് അവരുടെ ടോപ് സ്കോറർ. ഗുജറാത്തിനായി ജേസൺ ഹോൾഡർ, കഗീസോ റബാഡ എന്നിവർ മൂന്നും പ്രസിദ്ധ് കൃഷ്ണ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.