മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ച് സ്ഥാനത്ത് നിന്നും അനിൽ കുംബ്ലെ രാജിവെച്ചില്ലായിരുന്നു എങ്കിൽ വിരാട് കോലി ക്യാപ്റ്റൻ സ്ഥാനം രാജിവെക്കുമായിരുന്നു എന്ന് റിപ്പോർട്ട്. അനിൽ കുംബ്ലെ കോച്ചായി തുടരുന്ന കാര്യത്തിൽ അത്രയ്ക്കും നിഷേധാത്മക സമീപനമായിരുന്നത്രെ വിരാട് കോലി സ്വീകരിച്ചത്. കുംബ്ലെ ഒരു കാരണവശാലും കോച്ചായി തുടരാൻ പറ്റില്ല. അല്ലെങ്കിൽ താൻ ക്യാപ്റ്റൻ സ്ഥാനം ഒഴിയാം - ഇതായിരുന്നത്രെ വിരാട് കോലിയുടെ സ്റ്റാൻഡ്.
ബി സി സി ഐ ഉപദേശക സമിതി അംഗങ്ങളായ സച്ചിൻ തെണ്ടുൽക്കർ, സൗരവ് ഗാംഗുലി, വി വി എസ് ലക്ഷ്മൺ എന്നിവർ ഇക്കാര്യം സംബന്ധിച്ച് വിരാട് കോലിയുമായി സംസാരിച്ചിരുന്നത്രെ. കുംബ്ലെയ്ക്ക് പകരം ബോർഡ് ഒരു കോച്ചിനെ കണ്ടെത്തിയേ പറ്റൂ എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു പോലും കോലി. രവി ശാസ്ത്രി പുതിയ കോച്ചാകുന്നതിൽ കോലി ബി സി സി ഐയോട് താൽപര്യം പ്രകടിപ്പിച്ചതായും റിപ്പോർട്ടുകൾ പരക്കുന്നുണ്ട്.

ബി സി സി ഐ കമ്മിറ്റി വിരാട് കോലിയുമായി ചർച്ച നടത്തിയ കാര്യം രാജിക്കാര്യം പുറത്ത് വിട്ടുകൊണ്ട് എഴുതിയ കുറിപ്പിൽ അനിൽ കുംബ്ലെ വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. എന്നാൽ ആശയക്കുഴപ്പങ്ങൾ തീർക്കാൻ ഇതുകൊണ്ടും സാധിച്ചില്ല. ഐ സി സി ചാന്പ്യൻസ് ട്രോഫി ഫൈനലിൽ പാകിസ്താനോട് തോറ്റതിന് പിന്നാലെയാണ് അനിൽ കുംബ്ലെ രാജിവെച്ചത്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് കൂടി ബി സി സി ഐ കുംബ്ലെയുടെ കാലാവധി നീട്ടി നൽകിയിരുന്നതാണ്.