For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി പഴയ കോലിയല്ല... 2016നു ശേഷം സംഭവിച്ചത്, ബ്രാഡ്മാന്റെ വഴിയെ!!!

അവസാന 10 ടെസ്റ്റ് സെഞ്ച്വറികളില്‍ എട്ടിലും കോലി 150നു മുകളില്‍ സ്‌കോര്‍ ചെയ്തു

By Manu

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള നിര്‍ണായകമായ രണ്ടാം ക്രിക്കറ്റില്‍ ടെസ്റ്റില്‍ ഇന്ത്യയെ ഒറ്റയാന്‍ പോരാട്ടത്തിലൂടെ രക്ഷിച്ച് വിരാട് കോലി വീണ്ടും വീരനായകനായിരിക്കുകയാണ്. ക്യാപ്റ്റനെന്ന അധികച്ചുമതല തന്നെ ഒരു തരത്തിലും സമ്മര്‍ദ്ദത്തിലാക്കുന്നില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചാണ് കോലി കരിയറിലെ 21ാം സെഞ്ച്വറി കണ്ടെത്തിയത്.

ടെസ്റ്റില്‍ സെഞ്ച്വറി നേടുകയെന്നത് കോലി ഇപ്പോള്‍ ഹോബിയാക്കിയിരിക്കുകയാണ്. കരിയറില്‍ ഒരിക്കല്‍ക്കൂടി 150 റണ്‍സെന്ന നാഴികക്കല്ല് പിന്നിടുകയും ചെയ്തു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റില്‍ ഇന്ത്യ 300 തികച്ചപ്പോള്‍ പകുതിയിലധികം റണ്‍സും സംഭാവന ചെയ്തത് കോലിയാണ്. ടെസ്റ്റില്‍ സെഞ്ച്വറി നേടിയാല്‍ അത് 150 കടത്തുകയെന്നത് കോലി ഇപ്പോള്‍ ആവര്‍ത്തിക്കുകയാണ്. ദക്ഷിണാഫ്രിക്കയിലും ഇതു കണ്ടു. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍ അടക്കം രണ്ടു പേര്‍ മാത്രമാണ് കോലിക്കു മുന്നിലുള്ളത്.

ടെസ്റ്റ് ക്യാപ്റ്റന്‍ പദവിയിലേക്ക്

ടെസ്റ്റ് ക്യാപ്റ്റന്‍ പദവിയിലേക്ക്

2014ലാണ് കോലി ആദ്യമായി ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്നത്. ടീം ഇന്ത്യ ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തിയപ്പോഴായിരുന്നു ഇത്. പരിക്കുമൂലം എംഎസ് ധോണി പിന്‍മാറിയപ്പോള്‍ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ടീമിനെ നയിക്കാനുള്ള ഭാഗ്യം കോലിക്കു ലഭിച്ചു. ആദ്യ ഇന്നിങ്‌സില്‍ തന്നെ സെഞ്ച്വറി നേടിയാണ് താരം ഇതാഘോഷിച്ചത്. ടെസ്റ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി നേടിയ നാലാമത്തെ ഇന്ത്യന്‍ താരമായി കോലി മാറിയിരുന്നു.
ഈ ടെസ്റ്റിനു ശേഷം ടെസ്റ്റില്‍ 11 സെഞ്ച്വറികള്‍ കൂടി കോലി നേടിയെങ്കിലും ഒരു തവണ മാത്രമാണ് 150 കടക്കാനായത്. എന്നാല്‍ ഇപ്പോള്‍ ചുരുങ്ങിയത് 150 റണ്‍സെങ്കിലും നേടണമെന്ന തരത്തിലാണ് കോലിയുടെ ബാറ്റിങ് പ്രകടനം.

2016നു ശേഷം എല്ലാം മാറി

2016നു ശേഷം എല്ലാം മാറി

2016ല്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനം നടത്തിയ ശേഷമാണ് കോലിയുടെ പ്രകടനത്തില്‍ തന്നെ മാറ്റമുണ്ടായത്. അതുവരെ ടെസ്റ്റില്‍ വലിയ ഇന്നിങ്‌സുകള്‍ കളിക്കാനാവാതെ പുറത്തായ കോലി പിന്നീട് വലിയ ഇന്നിങ്‌സുകളുടെ തോഴനായി മാറി.
വിന്‍ഡീസില്‍ കരിയറിലെ ആദ്യ ഡബിള്‍ സെഞ്ച്വറി കുറിച്ചാണ് കോലി ഈ വിപ്ലവത്തിന് തുടക്കമിട്ടത്. പിന്നീട് ഇതിനു ശേഷം അഞ്ച് ഡബിള്‍ സെഞ്ച്വറികള്‍ കൂടി കോലി സ്വന്തം അക്കൗണ്ടിലേക്ക് കൂട്ടിച്ചേര്‍ത്തു. രണ്ടു വട്ടം 150നു മുകളിലും അദ്ദേഹം നേടി. അവസാനം നേടിയ 10 ടെസ്റ്റ് സെഞ്ച്വറ്ികളില്‍ എട്ടും 150 റണ്‍സിനും മുകളിലായിരുന്നു. ശ്രീലങ്കയ്‌ക്കെതിരേ പുറത്താവാതെ 103ഉം 104ഉം റണ്‍സ് നേടിയതാണ് ഇതിനൊരു അപവാദം.

ദാദ പറഞ്ഞ സംഭവം

ദാദ പറഞ്ഞ സംഭവം

കോലിയെക്കുറിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ഒരിക്കല്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന പരമ്പരയ്ക്കിടെയായിരുന്നു ഇത്. വലിയൊരു ഇന്നിങ്‌സ് കളിച്ചതിനു പിന്നാലെ കോലി ജിമ്മില്‍ പോയി പരിശീലനം നടത്തിയത് അദ്ഭുതപ്പെടുത്തി. ഇത്ര വലിയ ഇന്നിങ്‌സിനു ശേഷം എന്തിനാണ് ജിമ്മില്‍ പോയി പരിശീലനം നടത്തിയതെന്ന് കോലിയോട് താന്‍ ചോദിക്കുകയും ചെയ്തു. ടെസ്റ്റില്‍ ബാറ്റിങിനിടെ ക്ഷീണം വരികയാണെങ്കില്‍ അതിനെ അതിജീവിച്ച് വലിയ സ്‌കോറുകള്‍ നേടാന്‍ ഇത്തരത്തില്‍ പരിശീലനം നടത്തേണ്ടതുണ്ടെന്നായിരുന്നു കോലിയുടെ മറുപടി.
ഓരോ ദിവസവും പ്രകടനം മെചപ്പെടുത്താന്‍ കോലി നടത്തുന്ന കഠിനാധ്വാനത്തിന്റെ ഫലം കൂടിയാണ് ഇപ്പോഴത്തെ സ്ഥിരതയാര്‍ന്ന ബാറ്റിങിനു പിന്നിലെന്നു ദാദയുടെ ഈ വാക്കുകള്‍ തെളിയിക്കുന്നു.

കോലിയുടെ വാക്കുകള്‍

കോലിയുടെ വാക്കുകള്‍

ടെസ്റ്റില്‍ വലിയ ഇന്നിങ്‌സുകള്‍ കളിക്കുകയെന്നത് ആദ്യം മുതല്‍ തന്നെ തന്റെ ലക്ഷ്യമായിരുന്നുവെന്ന് കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിനെതിരേ ഹൈദരാബാദില്‍ നടന്ന ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ശേഷം കോലി പറഞ്ഞിരുന്നു.
ടെസ്റ്റിലെ ആദ്യ ഏഴ്, എട്ട് സെഞ്ച്വറികളില്‍ ഒന്നില്‍പ്പോലും 120 കടക്കാനായില്ല. അതിനു ശേഷമാണ് കൂടുതല്‍ സമയം ക്രീസില്‍ പിടിച്ചുനിന്ന് ബാറ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. ഫിറ്റ്‌നസ് ഉയര്‍ത്തുന്നതിനു വേണ്ടി കഠിനാധ്വാനം തന്നെ ചെയ്തു. ഇപ്പോള്‍ തളര്‍ച്ചയില്ലാതെ പഴയതിലേക്കാള്‍ കൂടുതല്‍ സമയം ബാറ്റ് ചെയ്യാന്‍ കഴിയുമെന്നും കോലി അന്നു വിശദമാക്കിയിരുന്നു.

ബ്രാഡ്മാന്റെ പിന്‍ഗാമി

ബ്രാഡ്മാന്റെ പിന്‍ഗാമി

അര്‍ധസെഞ്ച്വറികള്‍ സെഞ്ച്വറികളും സെഞ്ച്വറികള്‍ 150നു മുകളില്‍ എത്തിക്കാനുമുള്ള കോലിയുടെ മിടുക്ക് വിസ്മയിപ്പിക്കുന്നതാണ്. ടെസ്റ്റില്‍ നേടുന്ന അര്‍ധസെഞ്ച്വറികള്‍ 58 ശതമാനവും കോലി മൂന്നക്കത്തില്‍ എത്തിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ നിലവില്‍ രണ്ടു പേര്‍ മാത്രമേ കോലിക്കു മുന്നിലുള്ളൂ.
സാക്ഷാല്‍ ബ്രാഡ്മാനും വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസം ജോര്‍ജ് ഹാര്‍ഡ്‌ലിയുമാണ് ഇവര്‍. വിന്‍ഡീസിനു വേണ്ടി 22 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ഹാര്‍ഡ്‌ലി 10 സെഞ്ച്വറികളും അഞ്ചു അര്‍ധസെഞ്ച്വറികളും നേടിയിട്ടുണ്ട്.
ബ്രാഡ്മാനാവട്ടെ ആകെ നേടിയത് 29 സെഞ്ച്വറികളാണ്. ഇതില്‍ 42 തവണയും അര്‍ധസെഞ്ച്വറികള്‍ അദ്ദേഹം സെഞ്ച്വറിയാക്കി മാറ്റിയിട്ടുണ്ട്.

സ്മിത്ത് കോലിക്ക് പിറകില്‍

സ്മിത്ത് കോലിക്ക് പിറകില്‍

നിലവില്‍ ടെസ്റ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആരെന്ന കാര്യത്തില്‍ കോലിയുടെ മുഖ്യ എതിരാളിയായ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ഈ കണക്കില്‍ കോലിക്കു പിന്നിലാണ്. ടെസ്റ്റില്‍ നേടുന്ന അര്‍ധസെഞ്ച്വറികളില്‍ 50 ശതമാനമാണ് സ്മിത്തിന് നൂറിലെത്തിക്കാന്‍ സാധിച്ചത്.
ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ എന്നിവരെല്ലാം ടെസ്റ്റില്‍ കോലിക്കും സ്മിത്തിനുമെല്ലാം പിറകിലാണ്.

Story first published: Thursday, January 18, 2018, 17:36 [IST]
Other articles published on Jan 18, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+