ബ്രിസ്‌ബെന്‍: ഓസ്‌ട്രേലിയന്‍ പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്നെ തോല്‍വി വഴങ്ങിയത് ഇന്ത്യന്‍ ടീമിനെ നിരാശരാക്കിയിരിക്കുകയാണ്. വിദേശ പിച്ചുകളില്‍ ജയിക്കാവുന്ന കളി എങ്ങിനെ തോല്‍ക്കാമെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ച ഇന്ത്യ അവസാന ഓവറുകളിലെ സമ്മര്‍ദ്ദം താങ്ങാനാകാതെയാണ് കേവലം നാലു റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയത്.
ലൈംഗിക ആരോപണം; ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രിക്ക് ക്ലീന്‍ ചിറ്റ്
ഫീല്‍ഡിങ്ങിലെ പിഴവുകളാണ് തോല്‍വിക്ക് ഇടയാക്കിയതെന്ന് വ്യക്തമാണ്. ക്യാപ്റ്റന്‍ വിരാട് കോലിയും കെ എല്‍ രാഹുലും നിര്‍ണായക അവസരം വിട്ടുകളഞ്ഞത് മുതലെടുത്ത ഓസീസ് താരങ്ങളാണ് പിന്നീട് കത്തിക്കയറിയതെന്നുകാണാം. കളിയില്‍നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മത്സരശേഷം പറഞ്ഞതും മറ്റൊന്നുകൊണ്ടുമല്ല.
ബാറ്റിങ് നന്നായാണ് തുടങ്ങിയതെന്ന് കോലി പറഞ്ഞു. മധ്യഓവറുകളിലും ആധിപത്യം സ്ഥാപിച്ചു. അവസാന ഓവറുകളില്‍ ഇന്ത്യ ജയിക്കുമായിരുന്നു. എന്നാല്‍ പന്ത് പുറത്തായത് കളിയുടെ ഗതിമാറ്റി. ധവാന്റെ ബാറ്റിങ്ങിനെയും കോലി പുകഴ്ത്തി. അടുത്ത മത്സരം ആകുമ്പോഴേക്കും തെറ്റുകളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളണം. രണ്ടാം കളിയില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ കഴിയുമെന്നും കോലി പ്രതീക്ഷ പുലര്‍ത്തി.
17 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ 158 റണ്‍സെടുത്തപ്പോള്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് മഴനിയമപ്രകാരം ഇന്ത്യ അത്രയും ഓവറുകളില്‍ 174 റണ്‍സെടുക്കേണ്ടിയിരുന്നു. എന്നാല്‍, ഏഴു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനേ ഇന്ത്യയ്ക്ക് കഴിഞ്ഞുള്ളൂ. 42 പന്തില്‍നിന്നും 76 റണ്‍സെടുത്ത ധവാനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 13 പന്തില്‍ 30 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക്കും 15 പന്തില്‍ 20 റണ്‍സെടുത്ത ഋഷഭ് പന്തും പൊരുതിയെങ്കിലും അവസാന ഓവറിലെ വിക്കറ്റ് വീഴ്ച ഇന്ത്യയ്ക്ക് തിരിച്ചടിയായി.