For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: തോല്‍വികളില്‍ ഡബിള്‍ ഹാട്രിക്ക്... കോലി ഒഴിയണം!! എങ്കിലേ രക്ഷയുള്ളൂ, ഇതാ കാരണങ്ങള്‍

സീസണില്‍ ഒരു മല്‍സരം പോലും ജയിക്കാത്ത ടീമാണ് ആര്‍സിബി

By Manu
കോലി ക്യാപ്റ്റൻ സ്ഥാനം ഒഴിയുമോ? | Oneindia Malayalam

ബെംഗളൂരു: ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടിലേക്ക് നീങ്ങുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഈ സീസണില്‍ കളിച്ച ആറു മല്‍സരങ്ങളിലും ആര്‍സിബി തോല്‍വി രുചിച്ചു കഴിഞ്ഞു. ഇതോടെ ഡല്‍ഹി നേരത്തേ കുറിച്ച തുടര്‍ച്ചയായ ആറു പരാജയങ്ങളെന്ന നാണക്കേടിനൊപ്പം ആര്‍സിബിയെത്തുകയും ചെയ്തു. അടുത്ത മല്‍സരം കൂടി തോറ്റാല്‍ ആര്‍സിബി പുതിയ റെക്കോര്‍ഡിടുകയും ചെയ്യും.

ടീമിന്റെ ദയനീയ പ്രകടനം ക്യാപ്റ്റന്‍ വിരാട് കോലിയെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. ബാറ്റ്‌സ്മാനെന്ന നിലയില്‍ അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെങ്കിലും ക്യാപ്റ്റന്‍സിയില്‍ വട്ടപ്പൂജ്യമാണെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ടു തന്നെ കോലി നായകസ്ഥാനം രാജിവയ്ക്കുന്നതാണ് ടീമിന് ഏറ്റവും ഗുണകരമെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

കണക്കുകള്‍ തന്നെ തെളിവ്

കണക്കുകള്‍ തന്നെ തെളിവ്

ക്യാപ്റ്റനായി വിരാട് കോലിയെ നിയമിച്ചതാണ് ആര്‍സിബിക്കു പറ്റിയ ഏറ്റവും വലിയ പിഴവെന്ന് കണക്കുകള്‍ തന്നെ അടിവരയിടുന്നു. 2014ലാണ് അദ്ദേഹം ടീമിന്റെ സ്ഥിരം നായകനായി ചുമതലയേറ്റത്. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ ലോക ചാംപ്യന്‍മാരാക്കിയ കോലി തങ്ങള്‍ക്കും നേട്ടങ്ങള്‍ കൊണ്ടുവരുമെന്നായിരുന്നു ആര്‍സിബിയുടെ കണക്കുകൂട്ടല്‍.
എന്നാല്‍ കഴിഞ്ഞ അഞ്ചു സീസണുകളിലും ആര്‍സിബിക്ക് ഐപിഎല്‍ കിരീടം നേടിക്കൊടുക്കാന്‍ കോലിക്കായിട്ടില്ല. ഇത്തവണയും ആര്‍സിഹി വിജയികളാവില്ലെന്ന് ഏറക്കുറെ ഉറപ്പാവുകയും ചെയ്തു. കോലിയുടെ ക്യാപ്റ്റന്‍സിയില്‍ രണ്ടു തവണ മാത്രമേ ആര്‍സിബി പ്ലേഓഫിലെത്തിയിട്ടുള്ളൂ. ഇതില്‍ 2016ല്‍ ഫൈനല്‍ കളിച്ചതാണ് ഏറ്റവും വലിയ നേട്ടം. എന്നാല്‍ അതിനു കാരണം കോലിയെന്ന നായകനല്ല, മറിച്ച് ബാറ്റ്‌സ്മാനായിരുന്നു. 973 റണ്‍സ് അടിച്ചെടുത്ത് 2016ല്‍ കോലി റെക്കോര്‍ഡിട്ടിരുന്നു.
രണ്ടു പ്ലേഓഫുകള്‍ മാറ്റി നിര്‍ത്തിയാല്‍ മറ്റു മൂന്നു സീസണുകളില്‍ ആര്‍സിബി അവസാന സ്ഥാനത്തും ഏഴാമതും ആറാമതുമാണ് ഫിനിഷ് ചെയ്തത്.

ടീമിനെ പ്രചോദിപ്പിക്കാനാവുന്നില്ല

ടീമിനെ പ്രചോദിപ്പിക്കാനാവുന്നില്ല

ഒരു ക്യാപ്റ്റനെന്ന നിലയില്‍ കോലിക്കു തന്റെ ടീമിനെ പ്രചോദിപ്പിക്കാന്‍ കഴിയുന്നില്ലെന്നതാണ് മറ്റൊരു പ്രശ്‌നം. ഈ സീസണില്‍ ആര്‍സിബി തുടരെ തോല്‍വികളേറ്റുവാങ്ങിയപ്പോഴും ടീമിനെ പ്രചോദിപ്പിക്കാന്‍ ശ്രമിക്കാതെ കുറ്റപ്പെടുത്തുന്ന നായകനെയാണ് കണ്ടത്. നിലവിലെ ആര്‍സിബി ടീമില്‍ കോലിയുടെ അതേ നിലവാരമുള്ള മറ്റൊരു ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സാണ്. മറ്റുള്ളവരെല്ലാം അത്ര മികച്ചവരല്ല. അതുകൊണ്ടു തന്നെ കോലിയുടെ പിന്തുണ കൂടി ലഭിച്ചാല്‍ മാത്രമേ അവര്‍ക്കു തങ്ങളുടെ ഏറ്റവും മികച്ച കളി പുറത്തെടുക്കാന്‍ കഴിയൂ.
ഒരു താരമെന്ന നിലയില്‍ കോലിയുടെ ആക്രമോത്സുകതയും വിജയതൃഷ്ണയുമെല്ലാം അഭിനന്ദനീയമാണ്. എന്നാല്‍ ഇതേ നിലവാരത്തിലേക്ക് ടീമംഗങ്ങളെ കൊണ്ടുവരാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല. ഇന്ത്യന്‍ ടീമിനെ കോലി നയിക്കുമ്പോള്‍ അവിടെ എംഎസ് ധോണി, രോഹിത് ശര്‍മ തുടങ്ങിയ മികച്ച നേതൃഗുണമുള്ള താരങ്ങളുടെ സാന്നിധ്യം കോലിക്കുണ്ടായിരുന്നു. പക്ഷെ ഐപിഎല്ലില്‍ ഇത് ഇല്ലാതിരുന്നത് അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിക്കു വലിയ ആഘാതമമായി മാറുകയും ചെയ്തു.

പുതിയവര്‍ വരട്ടെ

പുതിയവര്‍ വരട്ടെ

ആര്‍സിബിയെപ്പോലെ തുടര്‍ച്ചയായി തിരിച്ചടി നേരിട്ടിട്ടും ക്യാപ്റ്റനില്‍ വിശ്വാസമര്‍പ്പിച്ച മറ്റൊരു ടീമില്ലെന്നു കാണാം. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മുന്‍ നായകന്‍ ഗൗതം ഗംഭീര്‍ തന്നെ ഇക്കാര്യം ഈ സീസണിനു മുമ്പ് ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ സൗരവ് ഗാംഗുലിക്കു കീഴില്‍ മുമ്പ് കെകെആര്‍ തപ്പിത്തടഞ്ഞപ്പോള്‍ ഉടന്‍ നായകസ്ഥാനത്തു നിന്നു നീക്കാന്‍ ടീം ധൈര്യം കാണിച്ചു. ക്യാപ്റ്റന്‍സി മാത്രമല്ല ടീമില്‍ സ്ഥാനം പോലും ദാദയ്ക്കു നഷ്ടമായി.
കോലിയെപ്പോലൊരു ലോകോത്തര താരത്തെ പുറത്താക്കുന്നത് എങ്ങനെയെന്ന ആശയക്കുഴപ്പത്തിലാവും ആര്‍സിബി. ടീമിന്റെ പതനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അദ്ദേഹം തന്നെ സ്വയം ഒഴിയുന്നതാവും ഉചിതമെന്നും അവര്‍ കരുതുന്നുണ്ടാവാം. കോലി ഒഴിയുകയാണെങ്കില്‍ പകരം ക്യാപ്റ്റനാവാന്‍ ശേഷിയുള്ള ഏക താരം എബി ഡിവില്ലിയേഴ്‌സ് മാത്രമാണെന്നതും ആര്‍സിബിക്കു തലവേദനയാവുന്നു. എന്നാല്‍ എബിഡി നായകസ്ഥാനത്തേക്കു വന്നാല്‍ അത് ടീമിനു പുതിയൊരു ഉണര്‍വാകാനും പ്രതിസന്ധികളില്‍ നിന്നും കരകയറാന്‍ അതു സഹായമാവുമെന്നും പലരും ചൂണ്ടിക്കാട്ടുന്നു.

Story first published: Monday, April 8, 2019, 11:24 [IST]
Other articles published on Apr 8, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+