ക്രിക്കറ്റിൻറെ തലയായ എം എസ് ധോണിയാണ് ഐ പി എൽ സീസണുകളിൽ വ്യത്യസ്തമായ ഹെയർസ്റ്റൈലുകളുമായി ആദ്യം താരമായത്. ധോണിയുടെ ഹെയർസ്റ്റൈലുകൾ ഒരുകാലത്ത് ഐ പി എൽ ടൂർണമെൻറിലെ ആവേശക്കാഴ്ചയായിരുന്നു.
എന്നാൽ വിരാട് കോലിയും രോഹിത് ശർമയും അടക്കമുള്ള പുതുനിര താരങ്ങൾക്ക് മുടിയിൽ അല്ല താടിയിലാണ് പരീക്ഷണങ്ങൾ നടത്താൻ ഇഷ്ടം. കട്ടിമീശ വെച്ച കുംബ്ലെ, ശ്രീനാഥ് എന്നിവരും ക്ലീൻ ഷേവ് ചെയ്ത സച്ചിൻ, സേവാഗ് തുടങ്ങിയവരുമൊന്നുമല്ല, പുതിയ താരങ്ങൾക്ക് താടിയിൽ പരിക്ഷണം നടത്തുന്ന ബോളിവുഡ് താരങ്ങളാണ് പ്രചോദനം.

കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ, കോലി, രോഹിത്, ഹർദീക് പാണ്ഡ്യ തുടങ്ങിയവരെല്ലാം ഈ സീസണിൽ കട്ടിത്താടിയുമായിട്ടാണ് കളിക്കളത്തിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ടൂർണമെൻറ് പാതിവഴിയിൽ എത്തിയതോടെ താരങ്ങളെല്ലാം താടിവടിച്ചു. ജഡേജയാണ് ആദ്യം താടിയിൽ കൈവെച്ചത്. പിന്നാലെ രഹാനെ, രോഹിത്, ഹർദീക് പാണ്ഡ്യ എന്നിവരും.
എന്നാൽ താടിവടിച്ചുള്ള ഒരു കളിക്കും താനില്ലെന്ന് ഇൻസ്റ്റഗ്രാമിലുടെ വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. സോറി ഹർദീക്. സോറി രോഹിത് തൽക്കാലം താടിയിൽ കൈവെക്കാൻ പറ്റില്ല. എന്നാൽ കാമുകിയും ബോളിവുഡ് നടിയുമായി അനുഷ്ക ശർമയാണ് കോലി താടിയിൽ തൊട്ടുകളിക്കാൻ പേടിക്കാൻ കാരണമെന്നാണ് സോഷ്യൽ മീഡിയയിൽ ആളുകൾ പറയുന്നത്.