ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ പിന്‍ഗാമിയായാണ് വിരാട് കോലി അറിയപ്പെടുന്നത്. ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും കോലി കഴിവും മികവും തെളിയിച്ചു കഴിഞ്ഞു. നിലവില്‍ ലോകത്തെ മുന്‍നിര ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ് ഇദ്ദേഹം. ഇപ്പോഴാകട്ടെ കോലിയും നായകമികവില്‍ ടീം ഇന്ത്യ ക്രിക്കറ്റ് ലോകവും അടക്കിവാഴുന്നു. 2008 -ലാണ് ദേശീയ ടീമിലേക്കുള്ള കോലിയുടെ വരവ്. അന്ന് ധോണിക്ക് കീഴിലായിരുന്നു ഇന്ത്യയുടെ പ്രയാണം.
2011 -ല്‍ ലോകകപ്പ് ഉയര്‍ത്തിയപ്പോഴും 2013 -ല്‍ ചാംപ്യന്‍സ് ട്രോഫി കയ്യടക്കിയപ്പോഴും ടീമിലെ അവിഭാജ്യഘടകമായി വിരാട് കോലി നിലകൊണ്ടു. നേട്ടങ്ങള്‍ ഒരുപാട് പറയാനുണ്ടെങ്കിലും പ്രധാനപ്പെട്ട ഐസിസി കിരീടങ്ങള്‍ ജയിക്കാന്‍ കഴിയാത്തതാണ് കോലിയെന്ന നായകന് മേലുള്ള കരിനിഴല്‍. ഐപിഎല്ലിലും വിരാട് കോലിയുടെ നേതൃത്വത്തിലുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കന്നിക്കിരീടം കാത്തിരിക്കുകയാണ്.

എന്തായാലും അടുത്തിടെ ഐസിസി ടൂര്‍ണമെന്റുകളും ഐപിഎല്ലും തമ്മിലെ പ്രധാന വ്യത്യാസം വിരാട് കോലി ചൂണ്ടിക്കാട്ടുകയുണ്ടായി. ഐസിസി ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുമ്പോള്‍ എതിര്‍ ടീമംഗങ്ങളുമായി ഇടപെടാന്‍ അവസരം കുറവാണെന്നു കോലി പറയുന്നു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വേറിട്ടുനില്‍ക്കുന്നതും ഇവിടെയാണ്. ഐപിഎല്‍ ചടുലമാര്‍ന്ന അന്തരീക്ഷമാണ് സൃഷ്ടിക്കാറ്. ഒന്നിടവിട്ട ദിവസങ്ങളില്‍ മത്സരങ്ങള്‍ നടക്കുന്നു. എതിരാളികളുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ക്കാന്‍ കഴിയും, കോലി വ്യക്തമാക്കി.
'ഐപിഎല്ലിനെ ഞാനേറെ ഇഷ്ടപ്പെടുന്നു. മറ്റു രാജ്യങ്ങളിലെ താരങ്ങളുമായി ഇടപഴകി കളിക്കാന്‍ ഐപിഎല്‍ അവസരമൊരുക്കുന്നു. ഐപിഎല്ലില്‍ താരങ്ങളും ആരാധകരും കാഴ്ച്ചക്കാരും തമ്മില്‍ കൂടുതല്‍ ആത്മബന്ധമുണ്ട്', സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്രിക്കറ്റ് കണക്ടഡ് പരിപാടിയില്‍ വിരാട് കോലി അഭിപ്രായപ്പെട്ടു.

ഇതേസമയം, ഈ വര്‍ഷം ഐപിഎല്‍ നടക്കുമോയെന്ന ആശങ്കയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. ഐപിഎല്ലുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനും ആശങ്കയുണ്ട്. എന്തായാലും ഐപിഎല്ലിനെ കുറിച്ച് പദ്ധതികളൊന്നുമില്ലെന്നാണ് ബിസിസിഐ ട്രഷര്‍ അരുണ്‍ ധ്രുമാല്‍ അടുത്തിടെ പറഞ്ഞത്.
ഐപിഎല്ലിനെ കുറിച്ച് ബിസിസിഐ ഇപ്പോള്‍ ചിന്തിക്കുന്നില്ല. ടൂര്‍ണമെന്റില്‍ കളിക്കാന്‍ മറ്റു രാജ്യങ്ങളിലെയും താരങ്ങള്‍ക്ക് എത്തേണ്ടതുണ്ട്. പുതിയ സാഹചര്യത്തില്‍ ഇതു നടക്കുമോയെന്ന് അറിയില്ല. വിദേശ താരങ്ങളെത്തിയാല്‍ രണ്ടാഴ്ച്ച അവര്‍ക്ക് നിരീക്ഷണത്തില്‍ തുടരേണ്ടതായി വരും. എന്നിട്ട് മാത്രമേ മത്സരങ്ങളില്‍ പങ്കെടുക്കാനാവുകയുള്ളൂ. അതുകൊണ്ട് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതിന് ശേഷം മാത്രം ഐപിഎല്ലിനെക്കുറിച്ച് ചിന്തിക്കാമെന്നാണ് ബിസിസിഐയുടെ പക്ഷം.