ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ ഫിറ്റ്‌നസ് ഐക്കണായി വിരാട് കോഹ്‌ലി മാറിയതിന് പിന്നിൽ വേദനയുടേയും തിരിച്ചറിവിന്റേയും ഒരു കഥയുണ്ട്. 2012-ൽ പാകിസ്ഥാനെതിരെ തകർപ്പൻ 183 റൺസ് നേടിയതിന് പിന്നാലെ തന്റെ കരിയർ തകർച്ചയുടെ വക്കിലെത്തിയ നിമിഷങ്ങളെക്കുറിച്ചാണ് കോഹ്‌ലി ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്. ഒരു മിറർ ഇമേജിലൂടെയാണ് താൻ മാറിയതെന്ന് കോഹ്‌ലി വെളിപ്പെടുത്തുന്നു.
അഹങ്കാരവും പരാജയവും
"പാകിസ്ഥാനെതിരെ എന്റെ ഏറ്റവും ഉയർന്ന ഏകദിന സ്കോറായ 183 നേടിയതിന് തൊട്ടുപിന്നാലെയായിരുന്നു ഐപിഎൽ സീസൺ. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇത്രയും മികച്ച പ്രകടനം നടത്തിയതുകൊണ്ട് ഈ ഐപിഎൽ സീസൺ ഞാൻ അടക്കിഭരിക്കുമെന്ന് ഞാൻ കരുതി. എന്നാൽ തുടർച്ചയായ പരാജയങ്ങളാണ് എന്നെ തേടിയെത്തിയത്," കോഹ്‌ലി ഓർക്കുന്നു. ആദ്യത്തെ ആറോ ഏഴോ മത്സരങ്ങളിൽ റൺസ് കണ്ടെത്താൻ കോഹ്‌ലിക്ക് കഴിഞ്ഞില്ല. ഭക്ഷണക്രമത്തിലോ ജീവിതരീതിയിലോ യാതൊരു അച്ചടക്കവും അന്ന് തനിക്കില്ലായിരുന്നുവെന്നും കോഹ്‌ലി സമ്മതിക്കുന്നു.

കണ്ണാടിയിലെ ആ രൂപം!
ഐപിഎൽ സീസൺ അവസാനിച്ച് വീട്ടിലെത്തിയ ഒരു ദിവസമാണ് കോഹ്‌ലിയുടെ ജീവിതം മാറിമറിഞ്ഞത്. "ഒരിക്കൽ കുളി കഴിഞ്ഞ് വന്ന് ഞാൻ കണ്ണാടിയിൽ എന്റെ രൂപം നോക്കി. അന്ന് എന്നോട് തന്നെ ഞാൻ പറഞ്ഞു, 'നിനക്ക് ഈ രൂപവുമായി ഒരിക്കലും ഒരു പ്രൊഫഷണൽ ക്രിക്കറ്ററായി മുന്നോട്ട് പോകാൻ കഴിയില്ല'. ആ നിമിഷം എല്ലാം മാറിമറിഞ്ഞു," കോഹ്‌ലി പറഞ്ഞു.
രണ്ട് മണിക്കൂർ ജിം, പുതിയ ഡയറ്റ് പ്ലാൻ
ആ തിരിച്ചറിവിന് തൊട്ടുപിന്നാലെ കോഹ്‌ലി തന്റെ ഭക്ഷണക്രമം പൂർണ്ണമായും മാറ്റിമറിച്ചു. കഠിനമായ വർക്കൗട്ടുകൾ ആരംഭിച്ചു. ദിവസവും രണ്ട് മണിക്കൂർ ജിമ്മിൽ ചിലവഴിക്കാൻ തുടങ്ങി. ശരീരഭാരം കുറയ്ക്കുകയും മസിലുകൾ ദൃഢമാക്കുകയും ചെയ്തതോടെ കോഹ്‌ലിയുടെ ബാറ്റിംഗിലും ആ മാറ്റം പ്രകടമായി. അച്ചടക്കമില്ലാത്ത ഒരു യുവാവിൽ നിന്ന് ലോകം ഇന്ന് കാണുന്ന 'റൺ മെഷീനായി' കോഹ്‌ലി മാറിയത് ആ ഒരു തീരുമാനത്തിന് ശേഷമാണ്.
വിരാട് കോഹ്‍ലി പറഞ്ഞ വാക്കുകൾ-
"പാകിസ്ഥാനെതിരെ എന്റെ ഏറ്റവും ഉയർന്ന ഏകദിന സ്കോറായ 183 റൺസ് നേടിയ ഒരു മത്സരമുണ്ടായിരുന്നു. അതിനുശേഷം ഇന്ത്യയിൽ ഐപിഎൽ സീസൺ ആരംഭിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇത്രയും മികച്ച പ്രകടനം നടത്തിയതുകൊണ്ട് ഈ സീസൺ എനിക്ക് അടക്കിഭരിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നി.
എന്നാൽ പിന്നീട് തുടർച്ചയായ പരാജയങ്ങളാണ് ഉണ്ടായത്. ആദ്യത്തെ 6-7 മത്സരങ്ങളിൽ എനിക്ക് റൺസ് കണ്ടെത്താനേ കഴിഞ്ഞില്ല. എനിക്ക് യാതൊരു അച്ചടക്കവും ഉണ്ടായിരുന്നില്ല—ഭക്ഷണക്രമത്തിലോ കുടിക്കുന്ന കാര്യത്തിലോ ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. എങ്ങനെയൊക്കെയോ ആ ഐപിഎൽ സീസൺ പൂർത്തിയാക്കി ഞാൻ വീട്ടിലേക്ക് മടങ്ങി.
ഒരു ദിവസം, കുളി കഴിഞ്ഞ് വന്ന് ഞാൻ കണ്ണാടിയിൽ നോക്കി. ഞാൻ എന്നോട് തന്നെ പറഞ്ഞു, 'നിനക്ക് ഒരു പ്രൊഫഷണൽ ക്രിക്കറ്ററാകണമെന്നുണ്ടെങ്കിൽ ഈ രൂപത്തിൽ ഇരിക്കാൻ കഴിയില്ല.'
തൊട്ടടുത്ത ദിവസം മുതൽ എല്ലാം മാറിമറിഞ്ഞു. എന്റെ ഭക്ഷണക്രമം പൂർണ്ണമായും പരിഷ്കരിച്ചു, ദിവസവും രണ്ട് മണിക്കൂർ വീതം ഞാൻ ജിമ്മിൽ ചിലവഴിക്കാൻ തുടങ്ങി."