സീനിയർ റോൾ
കരിയറില്‍ 42 -മത്തെ സെഞ്ചുറി കരസ്ഥമാക്കിയ കോലി ഇപ്പോള്‍ തുറന്നുസമ്മതിക്കുന്നു, ടീമില്‍ സീനിയര്‍ റോള്‍ വഹിക്കാന്‍ സമയമായെന്ന്. മത്സരത്തില്‍ രോഹിത്തും ധവാനും പെട്ടെന്നു മടങ്ങിയതിനെ തുടര്‍ന്ന് ഇന്നിങ്ങ്‌സിന്റെ ഉത്തരവാദിത്വം കോലി ഏറ്റെടുക്കുകയായിരുന്നു.
പിച്ച് സാഹചര്യങ്ങള്‍ വിലയിരുത്തിയപ്പോള്‍ 270 റണ്‍സിന് മുകളില്‍ സ്‌കോര്‍ നേടിയാല്‍ മത്സരത്തില്‍ പിടിമുറുക്കാമെന്ന് തോന്നി. ടീമിന് ആവശ്യമായ സന്ദര്‍ഭത്തില്‍ സെഞ്ചുറി നേടുന്നതില്‍പ്പരം സന്തോഷം മറ്റൊന്നില്ല - മത്സരശേഷം കോലി പറഞ്ഞു.
ബാറ്റു ചെയ്യാൻ കാരണം
തുടക്കത്തില്‍ത്തന്നെ രോഹിത്തും ധവാനും പുറത്തായത് ടീമിന് തിരിച്ചടിയായി. ടീമിലെ സീനിയര്‍ താരമെന്ന നിലയ്ക്ക് പക്വതയോടെ ഇന്നിങ്ങ്‌സ് കെട്ടിപ്പടുക്കാനാണ് താന്‍ ശ്രമിച്ചത്. ഇതാണ് ടീം ആവശ്യപ്പെട്ടതും - ഇന്ത്യന്‍ നായകന്‍ പങ്കുവെച്ചു.
പോര്‍ട്ട് ഓഫ് സ്‌പെയിനിലെ പിച്ചില്‍ രണ്ടാമിന്നിങ്ങ്‌സില്‍ ബാറ്റുചെയ്യുക ഏറെ ദുഷ്‌കരമാണ്. ഇക്കാരണത്താല്‍ ടോസ് നേടിയപ്പോള്‍ ബാറ്റു ചെയ്യാന്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല. മറുപടി ബാറ്റങ്ങിന് ഇറങ്ങിയ വിന്‍ഡീസ് ഏറെ ബുദ്ധിമുട്ടിയാണ് സ്‌കോറിങ് ആരംഭിച്ചത്. ഇതേസമയം, ഇടയ്ക്ക് മഴ പെയ്തതോടെ സ്ഥിതിഗതികള്‍ വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാരെ തുണച്ചു. മഴയ്ക്ക് ശേഷം കളി പുനരാരംഭിച്ചപ്പോള്‍ പന്തില്‍ ഗ്രിപ്പ് നേടാന്‍ കഴിയാത്ത അവസ്ഥയായിരുന്നു ഇന്ത്യയ്ക്ക്. ഔട്ട്ഫീല്‍ഡിലേക്കെത്തുന്ന പന്തിനെ തടഞ്ഞുനിര്‍ത്താന്‍ ഫീല്‍ഡര്‍മാര്‍ നന്നെ പ്രയാസപ്പെട്ടു. ഒരു വിക്കറ്റു വീണാല്‍ വിന്‍ഡീസ് പ്രതിരോധത്തിലാവുമെന്ന് ടീമിന് ധാരണയുണ്ടായിരുന്നു. ഭാഗ്യവശാല്‍ രണ്ടു വിക്കറ്റുംകൊണ്ടാണ് ഭുവനേശ്വര്‍ കുമാര്‍ 35 ആം ഓവര്‍ അവസാനിപ്പിച്ചത് - കോലി വ്യക്തമാക്കി.
ചഹലിന് പകരം കുൽദീപ്
യുസ്‌വേന്ദ്ര ചഹലിന് പകരം കുല്‍ദീപ് യാദവിനെ കളിപ്പിച്ച കാര്യത്തിലും നായകന്‍ കോലി വ്യക്തത നല്‍കി. ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരെ പന്തെറിയാന്‍ ചൈനാമാന്‍ ബോളര്‍, കുല്‍ദീപിനാണ് കൂടുതല്‍ മികവ്. ലൈനിലും ലെങ്തിലും തുടരെ വ്യത്യാസം വരുത്തി ബാറ്റ്‌സ്മാന്‍മാരെ കുഴക്കാന്‍ കുല്‍ദീപിന് കഴിയാറുണ്ട്. മത്സരത്തിലും ഇതു കാണാം. എവിന്‍ ലൂയിസിനെയും ഷിമ്രോണ്‍ ഹിറ്റ്മയറെയും കുല്‍ദീപാണ് പുറത്താക്കിയത് - കോലി അറിയിച്ചു.
ശ്രേയസ് അയ്യർക്കും അഭിനന്ദനം
നാലാം വിക്കറ്റില്‍ 125 റണ്‍സ് കൂട്ടുകെട്ടു കുറിക്കാന്‍ പിന്തുണച്ച ശ്രേയസ് അയ്യറുടെ പ്രകടനം പരാമര്‍ശിക്കാനും കോലി വിട്ടുപോയില്ല. ബാറ്റിങ് മികവിനൊപ്പം സ്ഥിതിഗതികള്‍ ദീര്‍ഘമായി വീക്ഷിക്കാനും ബാറ്റിങ് തന്ത്രങ്ങള്‍ പാകപ്പെടുത്താനും ശ്രേയസിന് കഴിവുണ്ട്. മത്സരത്തില്‍ എനിക്ക് മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കാന്‍ ശ്രേയസ് സഹായിച്ചു. ഞാന്‍ പുറത്തായിട്ടും സ്‌കോര്‍ബോര്‍ഡില്‍ കൂടുതല്‍ റണ്‍സ് ചേര്‍ക്കാന്‍ ശ്രേയസിനായി - ഇന്ത്യന്‍ നായകന്‍ വിരാട് കോലി അഭിപ്രായപ്പെട്ടു.
മറുഭാഗത്ത് ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനത്തില്‍ തീര്‍ത്തും നിരാശനാണ് വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. 27 ആം ഓവറില്‍ നാലു വിക്കറ്റു നഷ്ടത്തില്‍ 148 റണ്‍സെന്ന ശക്തമായ നിലയില്‍ നിന്നാണ് 42 ആം ഓവറില്‍ 210 റണ്‍സിന് ടീം ഒന്നടങ്കം പുറത്തായത്.