സ്ഥിരതയില്ല
ടെസ്റ്റില്‍ നാല്‍പ്പതിന് മുകളില്‍ ബാറ്റിങ് ശരാശരിയുണ്ടെങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കളത്തില്‍ സ്ഥിരത പുലര്‍ത്താന്‍ കഴിയാത്തതാണ് രഹാനയെ അലട്ടുന്ന പ്രധാന പ്രശ്‌നം. 2017 -ല്‍ 34.62 എന്ന നിലയ്ക്കുണ്ടായിരുന്ന രഹാനെയുടെ ബാറ്റിങ് ശരാശരി 2018 കഴിഞ്ഞപ്പോഴേക്കും 30.66 എന്ന നിലയിലേക്ക് ഇടിഞ്ഞു.
അവസാന സെഞ്ചുറി
ഏറ്റവുമൊടുവില്‍ നടന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലും രഹാനെ നിരാശപ്പെടുത്തുകയുണ്ടായി. നാലു ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 217 റണ്‍സ് മാത്രമാണ് താരം ഓസ്‌ട്രേലിയക്കെതിരെ നേടിയത്. പറഞ്ഞുവരുമ്പോള്‍ 2017 ഓഗസ്റ്റിലാണ് രഹാനെയുടെ ഏറ്റവും അവസാനത്തെ ടെസ്റ്റ് സെഞ്ചുറിയും. അന്ന് ശ്രീലങ്കയായിരുന്നു എതിരാളികള്‍.
തള്ളിക്കളയാനാവില്ല
എന്നാല്‍ ഈ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അജിങ്യ രഹാനെയെന്ന താരത്തെ തള്ളിക്കളയാനാവില്ലെന്നാണ് വിരാട് കോലിയുടെ പക്ഷം. ഇന്ത്യന്‍ സംഘത്തിലെ ഏറ്റവും ദൃഢതയേറിയ കളിക്കാരില്‍ ഒരാളാണ് രഹാനെ. ഇക്കാര്യത്തില്‍ ആര്‍ക്കുമൊരു തര്‍ക്കമില്ല. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ സാഹചര്യങ്ങള്‍ തല്‍ക്ഷണം പഠിച്ച് തന്ത്രങ്ങള്‍ മെനയാന്‍ രഹാനെയ്ക്ക് കഴിയും. രഹാനെയുടെ ഫീല്‍ഡിങ് മികവിനെ കുറിച്ചും പ്രത്യേകം പരാമര്‍ശിക്കേണ്ടതില്ല — കോലി വ്യക്തമാക്കി.
തിരിച്ചുവരും
നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ രഹാനെയുടെ ബാറ്റിങ് ശരാശരി 43 ആണെന്ന് ഓര്‍മ്മപ്പെടുത്തിയ കോലി, രഹാനെയെ പോലൊരു താരത്തെ എഴുതിത്തള്ളരുതെന്ന് വ്യക്തമാക്കി. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ രഹാനെയെ പോലൊരു താരത്തെയാണ് ഇന്ത്യയ്ക്ക് ആവശ്യം. നിരവധി തവണ ടീമിനെ രഹാനെ കരകയറ്റിയിട്ടുണ്ട്. ഇപ്പോള്‍ താരം കടന്നുപോകുന്ന പ്രതിസന്ധിഘട്ടം കരിയറില്‍ ആര്‍ക്കും സംഭവിക്കാം. എന്നാല്‍ വൈകാതെതന്നെ അജിങ്ക്യ രഹാനെ ഫോമിലേക്ക് തിരിച്ചുവരുമെന്ന് താന്‍ വിശ്വസിക്കുന്നതായി നായകന്‍ കോലി പറഞ്ഞു.
വിൻഡീസ് പര്യടനം
ഓഗസ്റ്റ് മൂന്ന്, നാല് തീയതികളില്‍ ഫ്‌ളോറിഡയില്‍ നടക്കുന്ന രണ്ടു ട്വന്റി-20 മത്സരങ്ങളോടെയാണ് ഇന്ത്യന്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്ക് തുടക്കമാവുക. ശേഷം ഏകദിന, ടെസ്റ്റ് മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ സംഘം കരീബിയന്‍ മണ്ണിലേക്ക് പറക്കും.