മുംബൈ: ഇരുന്നൂറാം ഏകദിനത്തിൽ സെഞ്ചുറി. അതും ടീമില്‍ മറ്റൊരാൾ പോലും അര്‍ധസെഞ്ചുറി പോലും കടക്കാത്ത ഇന്നിംഗ്സിൽ. കളി തോറ്റെങ്കിലും മുപ്പത്തൊന്നാം ഏകദിന സെഞ്ചുറിയുമായി ഇന്ത്യൻ ഇന്നിംഗ്സിൽ താരമായത് വിരാട് കോലി തന്നെയാണ്. 125 പന്തിൽ 9 ഫോറും രണ്ട് സിക്സുമായിട്ടാണ് വിരാട് കോലി 121 റൺസടിച്ചത്. നാലാമത്തെ ഓവറിൽ ക്രീസിലെത്തിയ ക്യാപ്റ്റൻ അവസാന ഓവറിലാണ് പുറത്തായത്. ന്യൂസിലൻഡിന്റെ തകർപ്പൻ ബൗളിംഗിനോടും ഫീല്‍ഡിങിനോടും പൊരുതി നേടിയ സെഞ്ചുറി.
ഇരുന്നൂറാം ഏകദിനം കളിച്ച വിരാട് കോലിയുടെ മുപ്പത്തിയൊന്നാമത്തെ സെഞ്ചുറിയായിരുന്നു ഇത്. ഏകദിന ക്രിക്കറ്റിലെ സെഞ്ചുറി നേട്ടത്തിൽ ഓസ്ട്രേലിയയുടെ ഇതിഹാസ താരം റിക്കി പോണ്ടിങിനെയാണ് കോലി പിന്തള്ളിയത്. പോണ്ടിങിന് 30 സെഞ്ചുറികളാണ് ഉള്ളത്. സെഞ്ചുറികളുടെ തമ്പുരാനായ സച്ചിൻ തെണ്ടുൽക്കർ മാത്രമേ ഇനി കോലിക്ക് മുന്നിലുള്ളൂ. ക്രിക്കറ്റ് ദൈവമായ സച്ചിന് 463 കളികളിൽ നിന്നായി 49 സെഞ്ചുറികളുണ്ട്.

445 മത്സരങ്ങൾ കളിച്ച സനത് ജയസൂര്യയാണ് സെഞ്ചുറി പട്ടികയിൽ നാലാമത്. 28 എണ്ണം. 158 കളിയിൽ 26 സെഞ്ചുറിയുമായി ഹാഷിം ആംല, 224 കളിയിൽ 25 സെഞ്ചുറിയുമായി എ ബി ഡിവില്ലിയേഴ്സ് എന്നിവർ അഞ്ചും ആറും സ്ഥാനങ്ങളിലുണ്ട്. സങ്കക്കാര 25, ഗെയ്ൽ 22, ഗാംഗുലി 22, ദിൽഷൻ 22 എന്നിവരാണ് ആദ്യ പത്തിലെ മറ്റുള്ളവർ. ഇതിൽ കോലിക്കൊപ്പം ആംല, ഡിവില്ലിയേഴ്സ്, ഗെയ്ൽ എന്നിവർ മാത്രമേ ഇപ്പോൾ കളത്തിലുള്ളൂ.