ദുബായ്: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പര ജയിച്ചത് ഇന്ത്യയാണെങ്കിലും ഐ സി സി റാങ്കിംഗിൽ നേട്ടമുണ്ടാക്കിയത് പാകിസ്താൻ. പരമ്പര ഇന്ത്യ ജയിച്ചതോടെ ഒന്നാം റാങ്കിലാണ് പാകിസ്താൻ എത്തിയിരിക്കുന്നത്. ന്യൂസിലന്‍ഡിന് 125ഉം പാകിസ്താന് 124ഉം പോയിന്റുമാണ് ഇന്ത്യ - ന്യൂസിലന്‍ഡ് പരമ്പര തുടങ്ങുമ്പോൾ ഉണ്ടായിരുന്നത്. പരമ്പര 2 -1 ന് ഇന്ത്യ ജയിച്ചപ്പോൾ കീവിസ് 120 പോയിന്‍റിലേക്ക് വീണു. 124 പോയിന്റുമായി പാകിസ്താൻ ഒന്നാമതും എത്തി.
ന്യൂസിലൻഡിനെ 3 - 0 ന് തോൽപ്പിച്ചാൽ ഇന്ത്യയ്ക്ക് ഐി സി സി റാങ്കിംഗിൽ രണ്ടാം സ്ഥാനത്ത് വരെ എത്താൻ സാധിക്കുമായിരുന്നു. എന്നാൽ 2 -1 ന് പരമ്പര ജയിച്ച ഇന്ത്യ 119 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ. കളിക്കാരുടെ റാങ്കിംഗിൽ ബാറ്റിംഗിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ഒന്നാം സ്ഥാനത്താണ്. ബൗളിംഗിൽ ജസ്പ്രീത് ഭുമ്രയും ഒന്നാം റാങ്കിൽ തുടരുകയാണ്. കോലിക്ക് 811 പോയിന്റുകളും ഭുമ്രയ്ക്ക് 719 പോയിൻറുകളുമുണ്ട്.

ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമയും ശിഖര്‍ ധവാനും റാങ്കിംഗിൽ നേരിയ മെച്ചമുണ്ടാക്കി. രോഹിത് മൂന്ന് സ്ഥാനം മുന്നോട്ട് കയറി 21ല്‍ എത്തിയപ്പോൾ ധവാൻ 20 സ്ഥാനം മുന്നോട്ട് കയറി 45ൽ എത്തി. ബൗളർമാരുടെ റാങ്കിംഗിൽ ഭുമ്രയുടെ ന്യൂബോൾ പാർട്ണറായ ഭുവനേശ്വർ കുമാർ രണ്ട് സ്ഥാനം മുന്നോട്ട് കയറി 26ൽ എത്തി. ചാഹൽ 30ലും അക്ഷർ പട്ടേൽ 62ലുമാണ്.