ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപറ്റന്‍ വിരാട് കോലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും തമ്മിലുള്ള വിവാഹം വേണ്ടെന്നു വെച്ചതായി മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിൽ പോസ്റ്റുകൾ. ഇറ്റലിയിലെ ടസ്‌കനിയിലുള്ള ഒരു റിസോര്‍ട്ടില്‍ വച്ച് ഏതാനും ദിവസങ്ങൾക്കകം കോലി - അനുഷ്ക വിവാഹം നടക്കും എന്ന റിപ്പോർട്ടുകൾക്കിടെയാണ് ട്വിറ്ററിൽ ഇങ്ങനെയൊരു സംസാരം പരക്കുന്നത്.
വിരാട് കോലിയും അനുഷ്കയും ഡിസംബർ 12ന് വിവാഹിതരാകില്ല എന്ന് അനുഷ്ക ശർമയുടെ വക്താവായ മോണിക്ക ഭട്ടാചാര്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ കോലി - അനുഷ്ക വിവാഹം വേണ്ടെന്നു വെച്ചു എന്ന് ട്വിറ്റരാദികൾ പറയുന്നത് സീരിയസായിട്ടല്ല കേട്ടോ. ശ്രീലങ്കയ്ക്കെതിരെ ഇന്ത്യൻ ടീം തോറ്റ് പണ്ടാരമടങ്ങിയ സാഹചര്യത്തിലാണ് വിവാഹം പോലും വേണ്ടെന്ന് വെച്ച് കോലി ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനെത്തുന്നത് എന്നാണ് ട്രോളുകൾ.
വിരാട് കോലി ഇല്ലാതെ ശ്രീലങ്കയ്ക്കെതിരായ ഒന്നാം ഏകദിനം കളിക്കാൻ ഇറങ്ങിയ ഇന്ത്യ വെറും 112 റൺസിന് ഓളൗട്ടായിരുന്നു. കളി ഇന്ത്യ 7 വിക്കറ്റിന് തോൽക്കുകയും ചെയ്തു. അതേസമയം കോലിയുടെ വിവാഹം മുൻ നിശ്ചയിക്കപ്പെട്ട പോലെ തന്നെ ഡിസംബര്‍ 15ന് നടക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികളും സുഹൃത്തുക്കളും മാത്രമാണ് താരവിവാഹത്തിൽ പങ്കെടുക്കുന്നത്.