ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കിയതിനു പിന്നാലെ ടീമിന്റെ ഏറ്റവും വലിയ ആശങ്കളിലൊന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ടെസ്റ്റ് ഇതിഹാസം വിവിഎസ് ലക്ഷ്മണ്‍. സ്പിന്‍ ബൗളിങിനെതിരേ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനമാണ് ഗൗരവമായി ആലോചിക്കേണ്ട കാര്യമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ഞായറാഴ്ച നടന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരെ പുറത്താക്കിയത് സ്പിന്നര്‍മാരായിരുന്നു.
ആദില്‍ റഷീദിന്റെ ഗൂഗ്ലിയില്‍ രോഹിത് ക്ലീന്‍ ബൗള്‍ഡായപ്പോള്‍ മോയിന്‍ അലിക്കെതിരേ കോലിയും ബൗള്‍ഡായി ക്രീസ് വിടുകയായിരുന്നു. നേരത്തേ രണ്ടാം ഏകദിനത്തില്‍ മറ്റൊരു സ്പിന്നറായ ആദില്‍ റഷീദിനായിരുന്നു കോലിയുടെ വിക്കറ്റ്. സമീപകാലത്ത് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കോലിയും രോഹിത്തും പലപ്പോഴും സ്പിന്നര്‍മാര്‍ക്കു മുന്നിലാണ് വിക്കറ്റ് നഷ്ടപ്പെടുത്തുന്നത്. ഇതു തീര്‍ച്ചയായും ആശങ്കയുണ്ടാക്കുന്ന കാര്യം തന്നെയാണെന്നു ലക്ഷ്മണ്‍ പറയുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ സ്പിന്‍ ജോടികളായ റഷീദും അലിയും ഒമ്പതു തവണ വീതം കോലിയെ പുറത്താക്കിയിട്ടുണ്ട്. ന്യൂസിലാന്‍ഡ് പേസര്‍ ടിം സോത്തിയാണ് (10) കൂടുതല്‍ തവണ ഇന്ത്യന്‍ നായകനെ ഔട്ടാക്കിയിട്ടുള്ളത്.
മൂന്നാം ഏകദിനത്തില്‍ കെഎല്‍ രാഹുല്‍ പുറത്തായത് നിര്‍ഭാഗ്യകരമായ രീതിയിലാണ്. പക്ഷെ കോലി, രോഹിത് എന്നിവര്‍ തങ്ങള്‍ പുറത്തായതിന്റെ റീപ്ലേ കണ്ടാല്‍ തീര്‍ച്ചയായും നിരാശപ്പെടും. സ്പിന്നര്‍മാര്‍ക്കെതിരേ രണ്ടും പേരും വിക്കറ്റുകള്‍ നഷ്ടപ്പെടുത്തുന്നത് പതിവായിരിക്കുകയാണെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു.
റഷീദിന്റെ ഗൂഗ്ലി ശരിയായി മനസ്സിലാക്കാന്‍ രോഹിത്തിനു കഴിഞ്ഞില്ല. കോലിയാവട്ടെ ബോളിന്റെ ടേണിനെതിരേ ഓഫ് സൈഡിലേക്കു ഷോട്ടിനു ശ്രമിച്ചാണ് പുറത്തായത്. ഷോട്ടിനായി സ്വയം റൂം നല്‍കിയ അദ്ദേഹം അതു മിസ്സാവുകയും ഫലമായി ബൗള്‍ഡാവുകയും ചെയ്തു. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ നേരത്തേ സ്പിന്‍ ബൗളിങിനെതിരേ ഉജ്ജ്വലമായി കളിക്കുന്നവരായിരുന്നു. അതുകൊണ്ടു തന്നെ ടീമിലെ ഏറ്റവും മികച്ച രണ്ടു താരങ്ങളായ കോലിയും രോഹിത്തും സ്പിന്നര്‍മാര്‍ക്കെതിരേ തുടര്‍ച്ചയായി പുറത്താവുന്നത് ഇന്ത്യയെ സംബന്ധിച്ച് ആശങ്കാജനകമാണെന്നും ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, രോഹിത്തും കോലിയും അടുത്തടുത്ത ഇടവേളകളില്‍ പുറത്തായത് മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ സ്‌കോറിങിനെ ബാധിച്ചിരുന്നില്ല. മധ്യനിരയില്‍ റിഷഭ് പന്ത്- ഹാര്‍ദിക് പാണ്ഡ്യ ജോടിയുടെ പ്രകടനം ഇന്ത്യയെ 329 റണ്‍സിലെത്തിച്ചിരുന്നു. പന്ത് 78ഉം ഹാര്‍ദിക് 64ഉം റണ്‍സ് നേടിയിരുന്നു. ഏകദിനത്തില്‍ പന്തിന്റെ കരിയറിലെ ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്.