പേമാരിയായി ബുംറ
ഇന്ത്യയുയര്‍ത്തിയ 419 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ വെസ്റ്റ് ഇന്‍ഡീസിന്റെ പോരാട്ടം 100 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. എട്ടോവറില്‍ വെറും ഏഴു റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് പിഴുത ജസ്പ്രീത് ബുംറയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ നടുവൊടിച്ചത്.
നേരത്തെ രണ്ടാമിന്നിങ്ങ്സില്‍ 343 റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് പിന്നാലെ ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇന്ത്യന്‍ സ്കോറിങ്ങിന് ചുക്കാന്‍ പിടിച്ചതാകട്ടെ കോലിയും രഹാനെയും. ഒപ്പം ഹനുമാ വിഹാരിയും.
കോലി – രഹാനെ കൂട്ടുകെട്ട്
മൂന്നാം ദിനം മൂന്നിന് 81 എന്ന നിലയ്ക്ക് നിന്നും ഇന്ത്യയെ കൈപിടിച്ചുയര്‍ത്താന്‍ കോലി – രഹാനെ കൂട്ടുകെട്ടിന് കഴിഞ്ഞു. നിര്‍ണായകമായ നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 106 റണ്‍സാണ് സ്കോര്‍ബോര്‍ഡില്‍ കുറിച്ചത്. ഇതോടെ മറ്റൊരു റെക്കോര്‍ഡ് കൂടി കോലി – രഹാനെ സഖ്യം സ്വന്തം പേരില്‍ ചാര്‍ത്തി.
പുതിയ റെക്കോർഡ്
ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തില്‍ ഇതുംകൂടെ കൂട്ടി എട്ട് തവണയാണ് കോലിയും രഹാനെയും നാലാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് തികച്ചിരിക്കുന്നത്. ഇതോടെ നാലാം വിക്കറ്റില്‍ കൂടുതല്‍ തവണ സെഞ്ചുറി പാര്‍ട്ണര്‍ഷിപ്പ് കണ്ടെത്തിയ ഇന്ത്യന്‍ സഖ്യമായി മാറിയിരിക്കുന്നു കോലി – രഹാനെ ജോഡി.
മുന്‍പ് സച്ചിന് തെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയുമായിരുന്നു ഈ റെക്കോര്‍ഡിന് ഉടമസ്ഥര്‍. ഇരുവരും ഏഴു തവണ നാലാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് കണ്ടെത്തിയിട്ടുണ്ട്.
വിദേശത്ത് കോലി ഇനി ഇന്ത്യയുടെ 'ദാദ', സാക്ഷാല്‍ ഗാംഗുലിയെ പിന്തള്ളി... ധോണിക്കൊപ്പം
അടിത്തറ
ടെസ്റ്റില്‍ ഇതുവരെ കോലിയും രഹാനെയും ചേര്‍ന്ന് ഒന്‍പതു തവണയാണ് സെഞ്ചുറി പങ്കാളിത്തം കുറിച്ചിട്ടുള്ളത്. മൂന്നാം ദിനം റോസ്റ്റണ്‍ ചേസും കെമാര്‍ റോച്ചും കൂടി ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ വരിഞ്ഞുമുറുക്കവെയാണ് കോലിയും രഹാനെയും ക്രീസില്‍ ഒരുമിക്കുന്നത്. തുടര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്ങ്സിന് ദൃഢമേറിയ പാകാന്‍ ഇവര്‍ക്കായി.
പൂജ്യം റണ്‍സിനും റെക്കോര്‍ഡ്; ഇന്ത്യയ്ക്കെതിരെ നാണക്കേടിന്റെ റെക്കോര്‍ഡുമായി വിന്‍ഡീസ് താരം
ഏറ്റുപിടിച്ച് ഹനുമാ വിഹാരി
നാലാം ദിനം 113 പന്തില്‍ 51 റണ്‍സുമായി കോലി പുറത്തായെങ്കിലും പിന്നാലെ വന്ന ഹനുമാ വിഹാരി പങ്കായം ഏറ്റുപിടിച്ചു. ശേഷം 242 റണ്‍സില്‍ 102 റണ്‍സ് അടിച്ച് രഹാനെ മടങ്ങിയെങ്കിലും സ്കോറിങ് ചുമതല വിഹാരി പക്വതയോടെ തുടര്‍ന്നു. ഒടുവില്‍ സെഞ്ചുറിക്ക് ഏഴു റണ്‍സ് അകലെ വെച്ചാണ് വിഹാരിക്ക് വിക്കറ്റു നഷ്ടമായത്.