
ഫൈനലിൽ പൊട്ടിത്തകർന്ന് ഇന്ത്യ
ചാമ്പ്യൻസ് ട്രോഫി ഫൈനലിലെ ഏറ്റവും നിർണായകമായ മത്സരമായിരുന്നു ഇന്ത്യയ്ക്ക് അത്. ചിരവൈരികളുമായ പാകിസ്താനുമായുളള ഫൈനൽ. എന്നാൽ ഫൈനലിൽ ഇന്ത്യ ഒരു മനസായിട്ടല്ല കളിച്ചത് എന്ന് കളി കണ്ട ആർക്കും തോന്നും. ഇതിന് കാരണമായതോ കളിയുടെ തലേന്ന് ഡ്രസിങ് റൂമിൽ നടന്ന തികച്ചും അപലപനീയമായ ചില കാര്യങ്ങള്‍. സീ ന്യൂസാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.

കുംബ്ലെയെ കോലി ആക്ഷേപിച്ചു
ഇന്ത്യ - പാകിസ്താൻ ഫൈനലിന് തലേ ദിവസം രാത്രി നടന്ന ടീം മീറ്റിങിൽ ക്യാപ്റ്റനായ വിരാട് കോലി കോച്ച് അനിൽ കുംബ്ലെയെ ആക്ഷേപിച്ച് സംസാരിച്ചു എന്നാണ് സീ ന്യൂസ് പറയുന്നത്. നിങ്ങൾ കോച്ചായി തുടരുന്നതിൽ ടീമംഗങ്ങൾക്ക് താൽപര്യമില്ല എന്ന് കോലി കുംബ്ലെയുടെ മുഖത്ത് നോക്കി പറഞ്ഞു എന്നാണ് റിപ്പോർട്ട്. ഇനഫ് ഈസ് ഇനഫ് എന്നായിരുന്നു അനിലിന്റെ പ്രതികരണം.

ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം
ഐ സി സി ചാന്പ്യൻസ് ട്രോഫി ഫൈനലിന് ശേഷം ഇന്ത്യൻ ടീം നേരെ വെസ്റ്റ് ഇൻഡീസിലേക്ക് തിരിച്ചു. ഐ സി സി യോഗത്തിൽ പങ്കെടുക്കാനായി കുംബ്ലെ ലണ്ടനിൽ തുടർന്നു. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി കുംബ്ലെ രാജിപ്രഖ്യാപനം നടത്തിയത്. എന്താണ് പെട്ടെന്നുള്ള രാജിക്ക് കുംബ്ലെയെ പ്രകോപ്പിച്ചത് എന്ന് അപ്പോൾ മുതലേ ആളുകൾ ചോദിക്കുന്നുണ്ട്.

ക്യാപ്റ്റനുമായുളള തർക്കം?
താൻ ഹെഡ് കോച്ചായി തുടരുന്നതിലും തന്റെ സ്റ്റൈലിലും ക്യാപ്റ്റൻ കോലിക്ക് അഭിപ്രായവ്യത്യാസം ഉള്ളതായി കരുതുന്നു എന്ന് കുംബ്ലെ രാജിക്ക് ശേഷം നൽകിയ പ്രസ്താവനയിൽ പറയുന്നുണ്ട്. ക്യാപ്റ്റനും കോച്ചിനുമിടയിലുള്ള അതിർവരമ്പുകളെ എപ്പോഴും ബഹുമാനിക്കുന്ന ആളാണ് താൻ. പക്ഷേ കോലിയുടെ ഭാഗത്ത് നിന്നും അതുണ്ടായില്ല എന്ന് സൂചിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങൾ.

എല്ലാ ശ്രമങ്ങളും പരാജയം
ക്യാപ്റ്റനും കോച്ചും തമ്മിലുള്ള അകൽച്ച പരിഹരിക്കാൻ ബി സി സി ഐ ശ്രമം നടത്തിയിരുന്നു. എന്നാൽ ഇത് ഫലപ്രദമായില്ല. ഇക്കാര്യം കുംബ്ലെയ്ക്കും അറിയാം. വിരാട് കോലിയും താനും തമ്മിലുള്ള പാർട്ണർഷിപ്പ് മുന്നോട്ടുപോകില്ല എന്ന് മനസിലാക്കിയതിനെ തുടർന്നാകണം കുംബ്ലെ രാജിവെക്കാൻ തീരുമാനിച്ചത്. ബി സി സി ഐക്കും ഉപദേശക സമിതിക്കും കുംബ്ലെ ആദ്യമേ തന്നെ നന്ദി പറഞ്ഞുകൊണ്ടാണ് കുംബ്ലെ പടിയിറങ്ങുന്നത്.

പ്രതീക്ഷിക്കാത്ത സമയത്താണ് രാജി
ഇന്ത്യൻ ടീം വെസ്റ്റ് ഇൻഡീസിലേക്ക് തിരിച്ച ശേഷമാണ് അനിൽ കുംബ്ലെ കോച്ചിന്റെ സ്ഥാനം രാജിവെച്ചത്. കൃത്യമായി പറഞ്ഞാൽ കുംബ്ലെയുടെ കാലാവധി അവസാനിക്കുന്ന അതേദിവസം. കാലാവധി ചാന്പ്യൻസ് ട്രോഫിയോടെ തീർന്നെങ്കിലും വെസ്റ്റ് ഇൻഡീസ് പര്യടനം വരെ തുടരാൻ ബി സി സി ഐ കുംബ്ലെയോട് ആവശ്യപ്പെട്ടിരുന്നു.


Click it and Unblock the Notifications











