മുംബൈ: ഇന്ത്യ-ശ്രീലങ്ക പരിമിത ഓവര്‍ പരമ്പര ഈ മാസം 18ന് ആരംഭിക്കുകയാണ്. 13ന് പരമ്പര ആരംഭിക്കേണ്ടിയിരുന്നെങ്കിലും ശ്രീലങ്കന്‍ ക്യാംപില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് മത്സരത്തിന്റെ ഷെഡ്യൂള്‍ 18ലേക്ക് മാറ്റുകയായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തില്‍ സമ്പൂര്‍ണ്ണ തോല്‍വി ഏറ്റുവാങ്ങി നാട്ടില്‍ തിരിച്ചെത്തിയ ശ്രീലങ്കക്ക് ഇന്ത്യന്‍ പരമ്പര അഭിമാന പ്രശ്‌നമാണ്. മൂന്ന് വീതം ഏകദിനവും ടി20യുമാണ് ഇന്ത്യ-ശ്രീലങ്ക പരമ്പരയിലുള്ളത്.
ഇംഗ്ലണ്ടില്‍ ശ്രീലങ്കയെ നയിച്ചത് ഇടം കൈയന്‍ വെടിക്കെട്ട് ഓപ്പണറായ കുശാല്‍ പെരേരയായിരുന്നു. അദ്ദേഹത്തെ ക്യാപ്റ്റനാക്കിയ ശേഷം ശ്രീലങ്ക കളിച്ച ഒമ്പത് മത്സരത്തില്‍ ഏഴിലും ടീം തോറ്റു. ഇതോടെ ഇന്ത്യന്‍ പരമ്പരയില്‍ പുതിയ നായകന്റെ കീഴിലാണ് ശ്രീലങ്ക ഇറങ്ങുന്നത്. ദസുന്‍ ഷണകയാണ് ശ്രീലങ്കയുടെ നായകന്‍. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ശ്രീലങ്ക നിയമിക്കുന്ന 10ാമത്തെ നായകനാണ് ദസുന്‍ ഷണക.

ഇപ്പോഴിതാ അടിക്കടി നായകനെ മാറ്റുന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ പരിഹസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍. 'ശ്രീലങ്കന്‍ താരങ്ങള്‍ നായകന്മാരെ മാറ്റുന്ന വേഗത്തെ പോലെ ആണ്‍കുട്ടികള്‍ ഡിപി പോലും മാറ്റാറില്ല' എന്നാണ് വസിം ജാഫര്‍ പരിഹസിച്ചത്. 2017ന് ശേഷമുള്ള ശ്രീലങ്കന്‍ നായകന്മാരുടെ ചിത്രം ഉള്‍പ്പെടുത്തിയാണ് വസിം ജാഫര്‍ ട്രോളിയത്.
2017ന്റെ തുടക്ക സമയത്ത് ഉപുല്‍ തരംഗയായിരുന്ന ശ്രീലങ്കയുടെ ഏകദിന നായകന്‍. പിന്നീട് പരിചയസമ്പന്നനായ ഓള്‍റൗണ്ടര്‍ ഏഞ്ചലോ മാത്യൂസ് നായകനായി. ഇതും മാറി ചമര കപുഗേദരയെ നായകനാക്കിയ ശ്രീലങ്ക പിന്നീട് സീനിയര്‍ പേസര്‍ ലസിത് മലിംഗയിലേക്കെത്തി. സീനിയര്‍ ഓള്‍റൗണ്ടര്‍ തിസാര പേരേര,വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് ചണ്ഡിമാല്‍,ദിമുത് കരുണരത്‌ന,ലഹിരു തിരിമാനെ,കുശാല്‍ പെരേര എന്നിവരിലൂടെ കടന്നുപോയ ശ്രീലങ്കയുടെ നായകസ്ഥാനം ഒടുവില്‍ ദസുന്‍ ഷണകയില്‍ എത്തിനില്‍ക്കുകയാണ്.
ഇവരിലാര്‍ക്കും ശ്രീലങ്കയുടെ രക്ഷകനാവാന്‍ സാധിച്ചില്ല എന്നതാണ് ശ്രദ്ധേയം. ദസുന്‍ ഇതിന് മുമ്പ് നായകനായപ്പോള്‍ ടീമിന് ഭേദപ്പെട്ട പ്രകടനം നടത്താനായിട്ടുണ്ട്. അതിനാല്‍ത്തന്നെ ശ്രീലങ്ക തിരിച്ചുവരവ് പ്രതീക്ഷയിലാണ്. നിരവധി ഇതിഹാസങ്ങളെ സൃഷ്ടിച്ചിട്ടുള്ള ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ഇന്നത്തെ അവസ്ഥ മുന്‍ താരങ്ങള്‍ക്ക് പോലും നാണക്കേടുണ്ടാക്കുന്നതാണ്. ഇതിനോടകം വലിയ വിമര്‍ശനം ഏറ്റുവാങ്ങുന്ന ശ്രീലങ്കന്‍ ടീമിന് ഇന്ത്യന്‍ പരമ്പരയിലെ ജയം അഭിമാന പ്രശ്‌നമാണ്.