നാഗ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ സൗരാഷ്ട്രയ്‌ക്കെതിരേ നിലവിലെ ചാംപ്യന്‍മാരായ വിദര്‍ഭയുടെ ഒന്നാമിന്നിങ്‌സ് 312 റണ്‍സില്‍ അവസാനിച്ചു. മറുപടി ബാറ്റിങില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ സൗരാഷ്ട്ര അഞ്ചു വിക്കറ്റിന് 158 റണ്‍സെടുത്തിട്ടുണ്ട്. അഞ്ചു വിക്കറ്റ് ബാക്കിനില്‍ക്കെ ഒപ്പമെത്താന്‍ സൗരാഷ്ട്രയ്ക്കു 154 റണ്‍സ് കൂടി വേണം. സ്‌നെല്‍ പട്ടേലും (87*) പ്രേരക് മങ്കാദുമാണ് (16*) ക്രീസില്‍. ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ ചേതേശ്വര്‍ പുജാര (1), ഹര്‍വിദ് ദേശായ് (10), വിശ്വരാജ് ജഡേജ (18), അര്‍പിത് വാസവദ (13), ഷെല്‍ഡന്‍ ജാക്‌സണ്‍ (9) എന്നിവരാണ് പുറത്തായത്.
നേരത്തേ അക്ഷയ് കര്‍നേവറുടെ (73*) അപരാജിത ഇന്നിങ്‌സാണ് വിദര്‍ഭയെ മാന്യമായ സ്‌കോറിലെത്തിച്ചത്. 160 പന്തില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് കര്‍നേവറുടെ ഇന്നിങ്‌സ്. മറ്റുള്ളവരൊന്നും ഫിഫ്റ്റി തികച്ചില്ല. അക്ഷയ് വാഡ്കര്‍ (45), മോഹിത് കാലെ (35), അക്ഷയ് വഖാരെ (34), ഗണേഷ് സതീഷ് (32) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.
ടോസ് ലഭിച്ച വിദര്‍ഭ നായകന്‍ ഫൈസ് ഫസല്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. വന്‍ സ്‌കോര്‍ നേടി സൗരാഷ്ട്രയെ സമ്മര്‍ദ്ദത്തിലാക്കുകയെന്ന തന്ത്രമാണ് അദ്ദേഹം പരീക്ഷിച്ചത്. എന്നാല്‍ സൗരാഷ്ട്ര മികച്ച ബൗളിങിലൂടെ വിദര്‍ഭയെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു. ടീം സ്‌കോര്‍ 21ല്‍ വച്ച് സഞ്ജയ് രാമസ്വാമിയെ (2) പുറത്താക്കി ജയദേവ് ഉനാട്കട്ടാണ് വിദര്‍ഭയുടെ ആദ്യ വിക്കറ്റ് വീഴ്ത്തിയത്. പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ വിദര്‍ഭയ്ക്കു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു.
ഇന്ത്യയുടെ മുന്‍ പേസറും ടീമിന്റെ ക്യാപ്റ്റനുമായ ജയദേവ് ഉനാട്കട്ടാണ് സൗരാഷ്ട്ര ബൗളര്‍മാരില്‍ മികച്ചുനിന്നത്. മൂന്നു വിക്കറ്റുമായി ഉനാട്കട്ട് ബൗളിങിന് ചുക്കാന്‍ പിടിച്ചു. രണ്ടു വിക്കറ്റ് വീതമെടുത്ത ചേതന്‍ സക്കറിയയും കമലേഷ് മക്വാനയും മികച്ച പിന്തുണ നല്‍കി.