ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ രാജസ്ഥാന്റെ വിജയം അനായാസമാക്കിയത് കൗമാരക്കാരൻ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ്. വെറും 17 പന്തുകളിൽ നിന്നും 52 റൺസാണ് ചെന്നൈയ്ക്കെതിരെ വൈഭവ് അടിച്ചുകൂട്ടിയത്. രാജസ്ഥാനിലെ മറ്റ് ബാറ്റ്സ്മാന്മാർ പതിയെ മുന്നോട്ട് പോയപ്പോൾ ചെന്നൈയിലെയും രാജസ്ഥാനിലെയും എല്ലാ ബാറ്റ്സ്മാന്മാരും സ്വീകരിച്ച രീതിയെക്കാൾ വ്യത്യസ്തമായിരുന്നു. വൈഭവിന്റെ വെടിക്കെട്ട് ബാറ്റിങ് കണ്ട് ഇന്ത്യൻ ടീമിലേക്കുള്ള താരത്തിന്റെ ദൂരം വളരെ അടുത്താണെന്ന് ക്രിക്കറ്റ് ആരാധകരും പണ്ഡിറ്റുകളും ഒരേ സ്വരത്തിൽ പറയുന്നു.
വൈഭവ് 140 കിലോമീറ്റർ സ്പീഡിൽ വരുന്ന ലോകോത്തര ബൗളർമാരുടെ പന്തുകളെ ഇതിനോടകം നേരിടുകും സിക്സർ പറത്തുകയും ചെയ്തു കഴിഞ്ഞു എന്നും ഇത് അന്താരാഷ്ട്ര തലത്തിൽ താരത്തിന് വലിയ മുൻതൂക്കം നൽകുമെന്നും മുൻ ഇന്ത്യൻ താരം പിയൂഷ് ചൗള പറഞ്ഞു. "140 കിലോമീറ്ററിന് മുകളിൽ വേഗതയുള്ള ബൗളർമാരെ അവൻ ഇതിനോടകം അടിച്ചുപരത്തിക്കഴിഞ്ഞു. ഇതേ ഫോം തുടരുകയാണെങ്കിൽ അവനെ 'ഫാസ്റ്റ് ട്രാക്ക്' വഴി ഇന്ത്യൻ ടീമിലെത്തിക്കണം. അന്താരാഷ്ട്ര തലത്തിൽ എത്തുമ്പോൾ അവനൊരു പുതുമുഖമായി തോന്നില്ല," ചൗള വ്യക്തമാക്കി.

അതേസമയം, വൈഭവ് ഇന്ത്യൻ ടീമിലേക്ക് എത്താനുള്ള ചർച്ചകളിൽ ഉണ്ടാകുമെങ്കിലും നിലവിൽ ടീമിൽ കടന്നുകൂടുക എളുപ്പമല്ലെന്ന് മുൻ സിഎസ്കെ താരം അമ്പാട്ടി റായുഡു അഭിപ്രായപ്പെട്ടു. ലോക ചാമ്പ്യന്മാരായ ഇന്ത്യൻ ടീമിൽ പല പ്രമുഖരും അവസരം കാത്തുനിൽക്കുന്നുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എങ്കിലും വൈഭവിനെ സമ്മർദ്ദമില്ലാതെ കളിക്കാൻ അനുവദിക്കുന്ന രാജസ്ഥാൻ റോയൽസ് മാനേജ്‌മെന്റിനെ റായുഡു പ്രശംസിച്ചു. 218 സ്‌ട്രൈക്ക് റേറ്റിൽ 304 റൺസാണ് ഈ സീസണിൽ വൈഭവ് ഇതുവരെ അടിച്ചുകൂട്ടിയത്.
വൈഭവ് സൂര്യവംശിയുടെ ക്രിക്കറ്റ് കരിയർ അതിശയകരമായ വേഗതയിലാണ് കുതിക്കുന്നത്. വെറും 13-ാം വയസ്സിൽ ബിഹാർ ടീമിനായി രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ചുകൊണ്ട് സച്ചിൻ ടെണ്ടുൽക്കറുടെയും യുവരാജ് സിംഗിന്റെയും റെക്കോർഡുകൾ തകർത്താണ് ഈ ഇടംകൈയ്യൻ ബാറ്റർ വാർത്തകളിൽ നിറഞ്ഞത്. ആഭ്യന്തര ക്രിക്കറ്റിലെയും അണ്ടർ-19 തലത്തിലെയും സ്ഥിരതയാർന്ന പ്രകടനം വൈഭവിനെ ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത വലിയ വാഗ്ദാനമായി അടയാളപ്പെടുത്തി.
2026-ലെ അണ്ടർ-19 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ കുന്തമുനയായിരുന്നു വൈഭവ് സൂര്യവംശി. ടൂർണമെന്റിലുടനീളം ആക്രമണോത്സുകമായ ബാറ്റിംഗ് ശൈലി പുറത്തെടുത്ത താരം, പവർപ്ലേ ഓവറുകളിൽ ടീമിന് മികച്ച തുടക്കം നൽകുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. ബിഹാർ ടീമിനായി സയിദ് മുഷ്താഖ് അലി ട്രോഫിയിൽ അരങ്ങേറിയ വൈഭവ്, ടി20 ക്രിക്കറ്റിന് അനുയോജ്യമായ തന്റെ ബാറ്റിംഗ് കരുത്ത് അവിടെയും തെളിയിച്ചു. സീനിയർ ബൗളർമാരെ യാതൊരു ഭയവുമില്ലാതെ നേരിട്ട വൈഭവ്, ടൂർണമെന്റിൽ ബിഹാറിനായി ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തിയ താരങ്ങളിൽ ഒരാളായി മാറി. ഐപിഎൽ 2026-ലെ മെഗാ ലേലത്തിൽ രാജസ്ഥാൻ റോയൽസ് വൈഭവിനെ സ്വന്തമാക്കിയതോടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും ഇദ്ദേഹത്തിന് സ്വന്തമായി.