ഐപിഎല്ലിലെ തന്റെ അരങ്ങേറ്റ കാലം മുതൽ ലോകത്തെ ഏറ്റവും മികച്ച ബൗളർമാരെ കടന്നാക്രമിക്കുന്ന വൈഭവ് സൂര്യവംശി എന്ന 15-കാരൻ ഇന്ന് ക്രിക്കറ്റ് ലോകത്തെ വിസ്മയമാണ്. ജസ്പ്രീത് ബുംറ, ജോഷ് ഹേസൽവുഡ്, ഭുവനേശ്വർ കുമാർ, പാറ്റ് കമ്മിൻസ് എന്നിവരെയെല്ലാം ഒരേപോലെ പ്രഹരിക്കുന്ന വൈഭവിന്റെ ബാറ്റിംഗ് മികവ് കണ്ടപ്പോൾ താൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി എന്നാണ് ഹൈദരാബാദ് നായകൻ കമ്മിൻസ് പ്രതികരിച്ചത്.
കമ്മിൻസിന്റെ വാക്കുകൾ:
"വൈഭവ് സൂര്യവംശി എന്റെ പുതിയ ഫേവറിറ്റ് പ്ലെയറാണ്. ബുംറയെയും ഹേസൽവുഡിനെയും ഭുവിയെയും പോലുള്ള ലോകോത്തര ബൗളർമാരെ ആദ്യ മത്സരത്തിൽ തന്നെ തല്ലിച്ചതയ്ക്കുന്നത് സങ്കൽപ്പിച്ചു നോക്കൂ! അവരെയെല്ലാം തന്റെ ആരാധകരാക്കി മാറ്റാൻ ഈ ചെറിയ പ്രായത്തിൽ വൈഭവിന് സാധിച്ചു. അവൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ വലിയ കാര്യങ്ങൾ ചെയ്യാൻ പോകുന്ന താരമാണ്. വൈഭവ് ഇവിടെത്തന്നെയുണ്ടാകും, ലോങ്ങ് ഇന്നിംഗ്‌സിനാണ് അവൻ തയ്യാറെടുക്കുന്നത്," കമ്മിൻസ് പറഞ്ഞു.

വൈഭവ് സൂര്യവംശിയുടെ ഇതുവരെയുള്ള ഐപിഎൽ യാത്ര
2025-ലെ ഐപിഎൽ സീസണിൽ വെറും 14-ാം വയസ്സിൽ അരങ്ങേറ്റം കുറിച്ചുകൊണ്ടാണ് വൈഭവ് സൂര്യവംശി എന്ന വിസ്മയം ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയ വൈഭവ്, തന്റെ കന്നി സീസണിൽ തന്നെ ഗുജറാത്ത് ടൈറ്റൻസിനെതിരെ 35 പന്തിൽ സെഞ്ചുറി നേടി വരവറിയിച്ചു. വെറുമൊരു അത്ഭുതമല്ല താനെന്ന് തെളിയിക്കുന്ന പ്രകടനങ്ങളായിരുന്നു പിന്നീട് കണ്ടത്. ഐപിഎൽ ചരിത്രത്തിൽ 40 പന്തിൽ താഴെ രണ്ട് സെഞ്ചുറികൾ നേടുന്ന ഏക താരമെന്ന നേട്ടവും ഇതോടെ വൈഭവിന്റെ പേരിൽ കുറിക്കപ്പെട്ടു.
പവർപ്ലേ ഓവറുകളിൽ ബൗളർമാരെ കടന്നാക്രമിക്കുന്നതാണ് വൈഭവിന്റെ പ്രധാന ശൈലി. ഈ സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിൽ ഇന്നിംഗ്‌സിലെ ആദ്യ ഓവറിൽ തന്നെ 4 സിക്‌സറുകൾ പായിച്ച വൈഭവ്, ഐപിഎൽ ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമായി മാറി. കൂടാതെ, ഒരു ഇന്നിംഗ്‌സിൽ 12 സിക്‌സറുകൾ പറത്തി മുരളി വിജയിയുടെ റെക്കോർഡ് തകർത്ത വൈഭവ്, ടി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികയ്ക്കുന്ന പ്രായം കുറഞ്ഞ താരം എന്ന ലോക റെക്കോർഡും സ്വന്തം പേരിൽ ചേർത്തു.
നിലവിൽ 2026 ഐപിഎൽ സീസണിലെ ഓറഞ്ച് ക്യാപ് റേസിൽ വിരാട് കോഹ്‌ലിക്കും അഭിഷേക് ശർമ്മയ്ക്കുമൊപ്പം വൈഭവ് സൂര്യവംശിയും മുൻപന്തിയിലുണ്ട്. എട്ട് മത്സരങ്ങളിൽ നിന്ന് 357 റൺസ് അടിച്ചുകൂട്ടിയ താരം രാജസ്ഥാൻ റോയൽസിന്റെ കുതിപ്പിൽ നിർണ്ണായക പങ്കാണ് വഹിക്കുന്നത്. 15-ാം വയസ്സിൽ തന്നെ ലോകോത്തര ബൗളർമാരെ വിറപ്പിക്കുന്ന ഈ പ്രതിഭ വൈകാതെ തന്നെ ഇന്ത്യൻ സീനിയർ ടീമിലേക്കും തിരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ആരാധകരും ക്രിക്കറ്റ് വിദഗ്ധരും.