ഏഷ്യാ കപ്പിലും ക്യാപ്റ്റന്‍
ഈ മാസം 24 മുതല്‍ ജനുവരി 1 വരെ നടക്കാനിരിക്കുന്ന അണ്ടര്‍ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ അടുത്തിടെ പ്രഖ്യാപിച്ചപ്പോള്‍ ക്യാപ്റ്റനായി നറുക്ക് വീണത് യഷിനായിരുന്നു. തൊട്ടു പിന്നാലെയാണ് ഏതൊരു ക്രിക്കറ്ററുടെയും ഏറ്റവും വലിയ സ്വപ്‌നമായ ലോകകപ്പിലും അദ്ദേഹത്തിനു ക്യാപ്റ്റന്‍സി ലഭിച്ചിരിക്കുന്നത്.
മികച്ച ബാറ്റര്‍ കൂടിയായ യഷ് ഈ വര്‍ഷം നടന്ന വിനൂ മങ്കാദ് ട്രോഫിയിലെ റണ്‍വേട്ടക്കാരില്‍ ഒരാള്‍ കൂടിയായിരുന്നു. ഡല്‍ഹിക്കു വേണ്ടി അഞ്ചു മല്‍സരങ്ങളില്‍ നിന്നും 302 റണ്‍സോടെ യഷ് അഞ്ചാമതെത്തിയിരുന്നു. 75.50 ശരാശരിയില്‍ ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കമായിരുന്നു താരം ഇത്രയും റണ്ണെടുത്തത്.
ജൂനിയര്‍ ടീമുകളുടെ നായകന്‍
ക്യാപ്റ്റന്‍സിയെന്നത് യഷിനെ സംബന്ധിച്ച് അപരിചിതമായ കാര്യമല്ല. നേരത്തേ പല ജൂനിയര്‍ ടീമുകളെയും താരം നയിച്ചിട്ടുണ്ട്. ഡല്‍ഹിയുടെ അണ്ടര്‍ 16, 19 ടീമുകളുടെ ക്യാപ്റ്റനായിരുന്ന താരം ഇന്ത്യന്‍ എ ടീമിന്റെ അണ്ടര്‍ 19 സംഘത്തെയും നയിച്ചിട്ടുണ്ട്.
ഡല്‍ഹിയിലെ ജനക്പുരിയില്‍ നിന്നുള്ള യഷ് വലംകൈയന്‍ മധ്യനിര ബാറ്ററാണ്. 11ാം വയസ്സില്‍ ബാല്‍ ഭവന്‍ സ്‌കൂള്‍ അക്കാദമിയിലെത്തിയ ശേഷമാണ് താരം ക്രിക്കറ്റിനെ ഗൗരവമായി കാണുകയും അതിനെ വളര്‍ത്തിയെടുക്കുകയും ചെയ്തത്.
കുടുംബത്തിന്റെ പിന്തുണ
പിതാവിന്റെ അകമഴിഞ്ഞ പിന്തുണയാണ് ഒരു ക്രിക്കറ്ററെന്ന നിലയില്‍ യഷിന്റെ കരിയറിനു കരുത്തായത്. ഒരു കോസ്‌മെറ്റിക് ബ്രാന്‍ഡിന്റെ എക്‌സിക്യൂട്ടീവായിരുന്നു താരത്തിന്റെ അച്ഛന്‍. എന്നാല്‍ മകന്റെ ക്രിക്കറ്റ് ഭ്രമം മനസ്സിലാക്കിയ അദ്ദേഹം ജോലി ഉപേഷിച്ച് താങ്ങും തണലുമായി ഒപ്പം നില്‍ക്കുകയായിരുന്നു. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ റോള്‍ മോഡലിനെക്കുറിച്ചുള്ള ചോദ്യത്തിന് യഷ് ആരുടെയും പേര് എടുത്ത് പറഞ്ഞിരുന്നില്ലെന്നത് കൗതുകമുണര്‍ത്തുന്ന കാര്യമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുന്ന ആരില്‍ നിന്നും നമുക്ക് പലതും പഠിക്കാന്‍ കഴിയും. ഞാന്‍ എല്ലാവരുടെയും ഗെയിം സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്. പക്ഷെ ആരെയും കോപ്പിയടിക്കാറില്ല, എല്ലാവരും എന്റെ ഹീറോസുമാണ് എന്നായിരുന്നു യഷ് പറഞ്ഞത്.
ചെറുപ്പം മുതല്‍ തന്നെ യഷിന് ഏറ്റവും മികച്ച കിറ്റ് ലഭിച്ചുവെന്ന് എനിക്ക് ഉറപ്പ് വരുത്തേണ്ടിയിരുന്നു. ഞാന്‍ അവന് മികച്ച ഇംഗ്ലീഷ് വില്ലോ ബാറ്റുകളാണ് നല്‍കിയത്. വെറുമൊരു ബാറ്റ് മാത്രമല്ല യഷിനുണ്ടായിരുന്നത്. ഞാന്‍ പുതിയ ബാറ്റുകള്‍ മാറ്റി നല്‍കിക്കൊണ്ടിരുന്നു. ഞങ്ങള്‍ ഇതിനായി ചെലവ് ചുരുക്കുകയും ചെയ്തു. എന്റെ അച്ഛന്‍ സൈനികനായിരുന്നു. അദ്ദേഹത്തിനു ലഭിച്ചിരുന്ന പെന്‍ഷനാണ് വീട്ടിലെ ചെലവിനായി ഉപയോഗിച്ചിരുന്നത്. ഞങ്ങള്‍ ഇതു എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നു യഷ് എപ്പോഴും ആശ്ചര്യപ്പെടുമായിരുന്നുവെന്നും അച്ഛന്‍ പറഞ്ഞു.
ഇന്ത്യന്‍ ടീം
യഷ് ധൂല്‍ (ക്യാപ്റ്റന്‍), ഹര്‍നൂര്‍ സിങ്, അംഗ്രിഷ് രഖുവംശി, എസ്‌കെ റഷീദ് (വൈസ് ക്യാപ്റ്റന്‍), നിഷാന്ദ് സിന്ധു, സിദ്ധാര്‍ഥ് യാദവ്, അനീഷ്വര്‍ ഗൗതം, ദിനേശ് ബാന (വിക്കറ്റ് കീപ്പര്‍), ആരാധ്യ യാദവ് (വിക്കറ്റ് കീപ്പര്‍), രാജ് അംഗദ് ബവ, മാനവ് പ്രകാശ്, കൗശല്‍ താംബെ, ആര്‍എസ് ഹംഗര്‍ഗേക്കര്‍, വസു വത്സ്, വിക്കി ഒസ്ത്വാല്‍, രവികുമാര്‍, ഗര്‍വ് സങ്വാന്‍.
സ്റ്റാന്റ്‌ബൈ താരങ്ങള്‍- റിഷിത് റെഡ്ഡി, അന്‍ഷ് ഗോസായ്, അമൃത് രാജ് ഉപാധ്യായ്, പിഎം സിങ് റാഥോര്‍.