ഇരുടീമുകളും മികച്ച ഫോമില്‍
ഇന്ത്യയും ശ്രീലങ്കയും ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് ഇതുവരെ നടത്തിയത്. കളിച്ച നാലു മല്‍സരങ്ങളിലും ജയിച്ചാണ് ഇരുടീമിന്റെയും കുതിപ്പ്. അഫ്ഗാനിസ്താന്‍, നേപ്പാള്‍, യുഎഇ എന്നിവരുള്‍പ്പെട്ട പൂള്‍ എയിലെ മൂന്നു കളികളിലും ജയിച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. ആവേശകരമായ സെമിയില്‍ ബംഗ്ലാദേശിനെ രണ്ടു റണ്‍സിന് മറികടന്ന് ഇന്ത്യ ഫൈനലിലെത്തുകയായിരുന്നു.
മറുഭാഗത്ത് പാകിസ്താന്‍, ബംഗ്ലാദേശ്, ഹോങ്കോങ് എന്നിവരുള്‍പ്പെട്ട പൂള്‍ ബിയിലെ മൂന്നു കളികളിലും ജയിച്ച് മുന്നേറിയ ലങ്ക സെമിയില്‍ അഫ്ഗാനിസ്താനെ തകര്‍ത്തുവിടുകയായിരുന്നു.
ഓപ്പണര്‍മാര്‍ തുറുപ്പുചീട്ടുകള്‍
ഓപ്പണിങ് ബാറ്റ്‌സ്മാന്മാരായ യഷസ്വി ജയ്‌സ്വാളും മലയാളി താരമായ ദേവ്ദത്ത് പടിക്കലുമാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകള്‍. ഇരുവരു മിന്നുന്ന പ്രകടനമാണ് ഇതുവരെയുള്ള മല്‍സരങ്ങളില്‍ കാഴ്ചവച്ചത്. 233 റണ്‍സുമായി ജയ്‌സ്വാളാണ് ഇന്ത്യക്കു വേണ്ടി റണ്‍വേട്ടയില്‍ മുന്നിട്ടുനില്‍ക്കുന്നത്. 152 റണ്‍സുമായി ദേവ്ദത്ത് തൊട്ടുതാഴെയുണ്ട്.
ഇവരെക്കൂടാതെ ക്യാപ്റ്റന്‍ പവന്‍ ഷാ, അനൂജ് റാവത്ത്, ആയുഷ് ബദോനി എന്നിവരും ടീമിനു നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍ പ്രഭ്‌സിമ്രന്‍ സിങിന്റെ മോശം ഫോം മാത്രമാണ് ഇന്ത്യയെ അലട്ടുന്നത്.
ആറാം കിരീടം
ഏഷ്യാ കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീമായ ഇന്ത്യ തങ്ങളുടെ ആറാമത്തെ കിരീടം തേടിയാണ് ഞായറാഴ്ച പാഡണിയുന്നത്. 1989ല്‍ ചാംപ്യന്‍ഷിപ്പ് ആരംഭിച്ചതു മുതല്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷം ഇന്ത്യ (1989, 2003, 2012, 2014, 2016) കിരീടം ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല. കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്താനാണ് ഇന്ത്യയുടെ കുത്തക അവസാനിപ്പിച്ച് ജേതാക്കളായത്. ഇത്തവണ വീണ്ടും കിരീടവഴിയില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.