For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റെയ്‌നയുടെ 'കളി' കഴിഞ്ഞോ? വിവാദത്തില്‍ ആടിയുലഞ്ഞ് ചെന്നൈ സൂപ്പര്‍ കിങ്‌സ്

കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ 'ചിന്നത്തല' ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഇനി കളിക്കുമോയെന്ന കാര്യം സംശയമാണ്. സെപ്തംബര്‍ 19 -ന് ഐപിഎല്‍ 2020 പതിപ്പിന് തിരിതെളിയാന്‍ നില്‍ക്കെയാണ് സുരേഷ് റെയ്‌നയുടെ അപ്രതീക്ഷിത മടക്കം. ക്യാംപില്‍ 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ റെയ്‌നയും ചെന്നൈ ക്യാംപ് വിട്ടു. സ്വകാര്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റെയ്‌ന ഐപിഎല്ലില്‍ നിന്നും പിന്മാറുന്നത്. എന്നാല്‍ മുന്‍ ബിസിസിഐ പ്രസിഡന്റും ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉടമയുമായ എന്‍ ശ്രീനിവാസന്‍ പറയുന്നതാകട്ടെ മറ്റൊരു ചിത്രവും.

അതൃപ്തി

ടീമുമായി ഉടക്കിയ ശേഷമാണ് റെയ്‌ന ഇന്ത്യയിലേക്ക് തിരിച്ചുപോയതെന്ന് ശ്രീനിവാസന്‍ അറിയിച്ചു കഴിഞ്ഞു. റെയ്‌നയുടെ പെരുമാറ്റത്തില്‍ ചെന്നൈ മാനേജ്‌മെന്റ് കടുത്ത അതൃപ്തിയുണ്ട്. യുഎഇയിലെത്തി ക്വാറന്റൈനില്‍ കഴിഞ്ഞ സമയത്ത് റെയ്‌ന ഉന്നയിച്ച ആവശ്യങ്ങളും എടുത്ത തീരുമാനങ്ങളും എന്‍ ശ്രീനിവാസനെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. ഇതിന്റെ ബാക്കിപത്രമാവണം താരത്തിന് നേരെയുള്ള ഇദ്ദേഹത്തിന്റെ പരസ്യപ്രതികരണം. ഇപ്പോള്‍ ചെന്നൈ ടീമുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുകയാണ്.

സ്വീറ്റ് റൂം

'പരിശീലകന്‍, നായകന്‍, മാനേജര്‍. സിഎസ്‌കെയില്‍ ഈ മൂന്നുപേര്‍ക്കുമാണ് പൊതുവേ കൂടുതല്‍ സൗകര്യങ്ങളുള്ള സ്വീറ്റ് റൂമുകള്‍ ലഭിക്കാറ്. എന്നാല്‍ റെയ്‌നയുള്ളപ്പോള്‍ ഇദ്ദേഹത്തിനും ഫ്രാഞ്ചൈസി സ്വീറ്റ് റൂംതന്നെ കൊടുക്കാറുണ്ട്. പക്ഷെ ഇത്തവണ റെയ്‌നയ്ക്ക് അനുവദിച്ച റൂമില്‍ ബാല്‍ക്കണി ഉണ്ടായിരുന്നില്ലെന്ന് മാത്രം', പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വ്യക്തി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് അറിയിച്ചു.

സുരക്ഷ ഭേദിച്ചു

'റെയ്‌ന ഇതൊരു പ്രശ്‌നമാക്കി. എന്നാല്‍ ക്യാംപ് വിട്ടു തിരിച്ചുപോകാന്‍ മാത്രം ഗൗരവമുള്ള കാരണമല്ലിത്. ക്യാംപില്‍ കൊവിഡ് ബാധ പകരുന്നതും റെയ്‌നയുടെ മടക്കത്തിന്റെ കാരണമായി കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഇതും ശരിയല്ല. താരം ക്യാംപ് വിട്ടു തിരിച്ചുപോകണമെങ്കില്‍ തക്കതായ സംഭവം നടന്നിട്ടുണ്ടാകണം', വൃത്തം സൂചിപ്പിച്ചു.
'ബയോ ബബിള്‍' സുരക്ഷ മറികടക്കാന്‍ റെയ്‌ന ശ്രമിച്ചതായുള്ള അഭ്യൂഹം ഇപ്പോള്‍ ശക്തമാണ്.

അടുത്ത സീസൺ

എന്തായാലും ചെന്നൈ ടീമില്‍ റെയ്‌നയ്ക്ക് ഇനി കളിക്കാന്‍ കഴിയുമോയെന്ന കാര്യം സംശയമാണെന്ന് ഇദ്ദേഹം പറയുന്നു. അടുത്ത സീസണിലും റെയ്‌നയെ കൂടാതെയായിരിക്കും ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്‍ കളിക്കുക. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും റെയ്‌ന വിരമിച്ച സാഹചര്യത്തില്‍ സിഎസ്‌കെ ടീമിലേക്ക് റെയ്‌നയ്ക്ക് തിരിച്ചെത്താന്‍ കഴിയുക ഏറെ ബുദ്ധിമുട്ടായിരിക്കും, വൃത്തം സൂചിപ്പിച്ചു. ഒരുപക്ഷെ അടുത്ത ലേലത്തില്‍ റെയ്‌നയുടെ പേരും വീഴാം. മറ്റൊരു ടീം റെയ്‌നയെ വാങ്ങിയെന്നും വരാമെന്ന് ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പദ്ധതി

നിലവില്‍ റെയ്‌നയ്ക്ക് പകരക്കാരനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ല. വിഷയത്തില്‍ മാനേജ്‌മെന്റ് ഇപ്പോഴും തീരുമാനമെടുത്തിട്ടില്ല. ബയോ ബബിള്‍ സുരക്ഷാ ചട്ടം മറികടന്നതാണ് പ്രശ്‌നമെങ്കില്‍ റെയ്‌നയുടെ ഭാഗത്തു നിന്നുമൊരു ക്ഷമാപണം കാര്യങ്ങള്‍ എളുപ്പമാക്കാം. എന്തായാലും കൊവിഡ് ബാധയേറ്റ റിതുരാജിനെ എത്രയുംപെട്ടെന്ന് വീണ്ടെടുത്ത് പരിശീലനം തുടങ്ങാനാണ് സിഎസ്‌കെയുടെ പദ്ധതി.

റൺവേട്ടക്കാരൻ

താരത്തില്‍ ടീമിന് വലിയ പ്രതീക്ഷയുണ്ട്. റെയ്‌നയുടെ അഭാവത്തില്‍ നായകന്‍ ധോണിയും പരിശീലകന്‍ ഫ്‌ളെമിങ്ങും തന്ത്രങ്ങള്‍ പുനരാവിഷ്‌കരിക്കാന്‍ സാധ്യതയേറെ. റെയ്‌നയുടെ കാര്യമെടുത്താല്‍ സിഎസ്‌കെയ്ക്കായി ഏറ്റവുമധികം റണ്‍സടിച്ച താരമാണ് ഇദ്ദേഹം. 164 മത്സരങ്ങളില്‍ നിന്നും 4,527 റണ്‍സ് റെയ്‌നയ്ക്ക് സമ്പാദ്യമായുണ്ട്. കോലിക്ക് പിന്നില്‍ ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരനും സുരേഷ് റെയ്‌ന തന്നെ.

Story first published: Monday, August 31, 2020, 21:26 [IST]
Other articles published on Aug 31, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+