ഐപിഎൽ 2026 സീസണിലെ ഗ്ലാമർ പോരാട്ടമായ മുംബൈ ഇന്ത്യൻസ് - ആർസിബി മത്സരത്തിന് പിന്നാലെ അമ്പയറിംഗ് വിവാദം കത്തുന്നു. മുംബൈ നായകൻ ഹാർദിക് പാണ്ഡ്യയ്ക്ക് ഓവറിന് മധ്യേ രണ്ടുതവണ ഗ്ലൗസ് മാറ്റാൻ അമ്പയർമാർ അനുവാദം നൽകിയതാണ് ചർച്ചയാകുന്നത്. തൊട്ടുതലേദിവസം ചെന്നൈ - ഡൽഹി മത്സരത്തിൽ ട്രിസ്റ്റൺ സ്റ്റബ്സിന് ഇതേ അനുമതി നിഷേധിച്ചതും, അതിനെച്ചൊല്ലി നിതീഷ് റാണ അമ്പയറുമായി തർക്കിച്ചതും വലിയ വാർത്തയായിരുന്നു. ഹാർദിക്കിന്റെ കാര്യത്തിൽ നിയമങ്ങൾ വഴിമാറിയോ എന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്.
സ്റ്റബ്സിനെ തടഞ്ഞു, റാണയ്ക്ക് പിഴ; ഹാർദിക്കിന് 'ഗ്രീൻ സിഗ്നൽ'!
ഡൽഹി - ചെന്നൈ മത്സരത്തിൽ സ്റ്റബ്സ് ഗ്ലൗസ് മാറ്റാൻ ശ്രമിച്ചപ്പോൾ ഫോർത്ത് അമ്പയർ നിതീഷ് റാണയെ മൈതാനത്തേക്ക് കടക്കാൻ അനുവദിച്ചിരുന്നില്ല. ഇതിനെത്തുടർന്നുണ്ടായ തർക്കത്തിൽ റാണയ്ക്ക് മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റും ശിക്ഷയായി ലഭിച്ചു. എന്നാൽ ആർസിബിക്കെതിരായ മത്സരത്തിൽ ഹാർദിക് പാണ്ഡ്യ ഓവറുകൾക്കിടയിൽ രണ്ടുതവണ ഗ്ലൗസ് മാറ്റിയപ്പോഴും അമ്പയർമാർ മൗനം പാലിച്ചു. ഈ ഇരട്ടത്താപ്പാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വിചാരണ ചെയ്യപ്പെടുന്നത്.

കഴിഞ്ഞ ദിവസം നടന്ന ചെന്നൈ - ഡൽഹി പോരാട്ടത്തിൽ ചെന്നൈ ഉയർത്തിയ 213 എന്ന കൂറ്റൻ ടാർഗറ്റ് ചെയ്സ് ചെയ്യുന്നതിനിടയൊണ് ഇതിന് ആസ്പദമായ സംഭവം നടക്കുന്നത്. നിയമങ്ങൾ നടപ്പിലാക്കുന്നതിലെ വൈരുദ്ധ്യമാണ് നിതീഷ് റാണയുടെ നിരാശയ്ക്ക് പ്രധാന കാരണമായത്. മത്സരത്തിൽ നേരത്തെ സമാനമായ രീതിയിൽ ഉപകരണങ്ങൾ മാറ്റാൻ അനുവദിച്ചപ്പോൾ തങ്ങളെ മാത്രം എന്തുകൊണ്ട് തടഞ്ഞു എന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തിയത്. വലിയ സമ്മർദ്ദമുള്ള മത്സരങ്ങളിൽ ഇത്തരം തർക്കങ്ങൾ പതിവാണ്, പ്രത്യേകിച്ച് ഒരേ സാഹചര്യങ്ങളിൽ രണ്ട് ടീമുകളോട് രണ്ട് തരത്തിൽ നീതി കാണിക്കുന്നു എന്ന് കളിക്കാർക്ക് തോന്നുമ്പോൾ. ഡൽഹിയുടെ ഭാഗത്തുനിന്ന് നോക്കുമ്പോൾ, ഗ്ലൗസ് മാറ്റാനുള്ള അഭ്യർത്ഥന നിരസിച്ചതിന് തൊട്ടുപിന്നാലെ സ്റ്റബ്സ് പുറത്തായത് ഈ തീരുമാനത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു.
റൺമല തീർത്ത് ആർസിബി: പാട്ടിദാറിന്റെ റെക്കോർഡ് ഫിഫ്റ്റി!
വിവാദങ്ങൾക്കിടയിലും ആർസിബി ബാറ്റിംഗ് വെടിക്കെട്ടാണ് വാംഖഡെ സ്റ്റേഡിയത്തിൽ കണ്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആർസിബി നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 240 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. ഓപ്പണർമാരായ ഫിൽ സാൾട്ടും (78) വിരാട് കോഹ്‌ലിയും (50) ചേർന്ന് നൽകിയ ഉജ്ജ്വല തുടക്കം ആർസിബിക്ക് കരുത്തായി. 120 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇരുവരും ചേർന്നൊരുക്കിയത്.
പിന്നീട് ക്രീസിലെത്തിയ നായകൻ രജത് പാട്ടിദാർ വെറും 17 പന്തിൽ നിന്ന് തന്റെ അതിവേഗ അർദ്ധസെഞ്ച്വറി (53) പൂർത്തിയാക്കി. 5 സിക്സറുകളും 4 ഫോറുകളും അടങ്ങിയതായിരുന്നു പാട്ടിദാറിന്റെ ഇന്നിംഗ്‌സ്. അവസാന ഓവറുകളിൽ ടിം ഡേവിഡ് (16 പന്തിൽ 34) കൂടി തകർത്തടിച്ചതോടെ സ്കോർ 240-ൽ എത്തി. മുംബൈയ്ക്കായി ഹാർദിക് പാണ്ഡ്യ, ട്രെന്റ് ബോൾട്ട്, മിച്ചൽ സാന്റ്നർ, ശാർദ്ദൂൽ താക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.