ചെന്നൈ: തമിഴ്‌നാട് പ്രീമിയര്‍ ലീഗിനെ പിടിച്ചുകുലുക്കി ഒത്തുകളി വിവാദം. ടൂര്‍ണമെന്റില്‍ ഒത്തുകളി നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ അഴിമതി വിരുദ്ധ യൂണിറ്റിനെ ബിസിസിഐ നിയോഗിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ടൂര്‍ണമെന്റില്‍ ഒരു ടീമിനെ (പേര് വെളിപ്പെടുത്തിയിട്ടില്ല) നിയന്ത്രിക്കുന്നത് വാതുവെയ്പ്പുകാരാണ്. സാമ്പത്തിക ലാഭങ്ങള്‍ക്കായി ഇവര്‍ ഫ്രാഞ്ചൈസിയെ ദുരുപയോഗം ചെയ്യുന്നു. തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കുന്ന മറ്റു ടീമുകളുമായും വാതുവെയ്പ്പുകാര്‍ക്ക് ബന്ധമുണ്ടോയെന്ന് ക്രിക്കറ്റ് ബോര്‍ഡ് അന്വേഷിക്കും.
രോഹിത് ടെസ്റ്റിലും ഓപ്പണര്‍... ചേരാത്ത റോള്‍, എന്തിന് പരീക്ഷണം? തുറന്നടിച്ച് മോംഗിയ
ഇന്ത്യന്‍ ദേശീയ ടീമിലെ ഒരു താരവും ഒരു ഐപിഎല്‍ താരവും ഒരു രഞ്ജി ടീം പരിശീലകനും ഒത്തുകളി വിവാദത്തില്‍ ആരോപണം നേരിടുന്നുണ്ട്. ഇവരെ അഴിമതി വിരുദ്ധ യൂണിറ്റ് വൈകാതെ ചോദ്യം ചെയ്യും. ലീഗില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് അജ്ഞാത വാട്‌സ്ആപ്പ് സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബിസിസിഐ അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.
നിലവില്‍ ഫ്രാഞ്ചൈസി ഉടമകളുമായി അന്വേഷണം സംഘം ബന്ധപ്പെട്ടിട്ടില്ല. ഇതേസമയം, രാജ്യാന്തര താരങ്ങളുടെ പേരുകള്‍ ഒത്തുകളി വിവാദത്തിലില്ലെന്ന് അന്വേഷണം സംഘം തലവന്‍ അജീത് സിങ് പറഞ്ഞു. ഗുജറാത്ത്, കൊല്‍ക്കത്ത സ്വദേശികളാണ് വാതുവെയ്പ്പുകാര്‍. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ ഒരു ടീമുടമയുമായി ഇവര്‍ക്ക് ബന്ധമുണ്ട്.
ടീമിന്റെ നിയന്ത്രണം വാതുവെയ്പ്പുകാര്‍ക്ക് കൈമാറിയതിന് ഉമടയ്ക്ക് നാലു കോടി രൂപ പ്രതിഫലം ലഭിച്ചെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഒത്തുകളിക്കാന്‍ 25 ലക്ഷം രൂപയും ഒരു എസ്‌യുവിയുമാണ് പരിശീലകന്‍ ആവശ്യപ്പെട്ടത്. സംഭവത്തില്‍ നിയമോപദേശം ക്രിക്കറ്റ് ബോര്‍ഡ് തേടുന്നുണ്ട്. വൈകാതെ സംസ്ഥാന പൊലീസില്‍ എഫ്‌ഐആര്‍ രേഖപ്പെടുത്താന്‍ ബോര്‍ഡ് നടപടിയെടുക്കും.
2016 മുതലാണ് ഐപിഎല്‍ മാതൃകയില്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗിന് തമിഴ്‌നാട്ടില്‍ തുടക്കമാവുന്നത്. മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയായിരുന്നു പ്രഥമ സീസണ്‍ ഉദ്ഘാടനം ചെയ്തതും. നിലവില്‍ ദിനേശ് കാര്‍ത്തിക്, രവിചന്ദ്ര അശ്വിന്‍, മുരളി വിജയ് തുടങ്ങിയ ദേശീയ താരങ്ങള്‍ ടൂര്‍ണമെന്റില്‍ കളിക്കുന്നുണ്ട്. ടൂര്‍ണമെന്റിന്റെ നാലാം പതിപ്പാണ് ഓഗസ്റ്റില്‍ സമാപിച്ചത്. ഫൈനലില്‍ ഡിണ്ടിഗല്‍ ഡ്രാഗണ്‍സിനെ തോല്‍പ്പിച്ച ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ് കിരീടമുയര്‍ത്തി. 12 റണ്‍സിനായിരുന്നു സൂപ്പര്‍ ഗില്ലീസിന്റെ ജയം. ഇതു രണ്ടാം തവണയാണ് സൂപ്പര്‍ ഗില്ലിസ് തമിഴ്‌നാട് പ്രീമിയര്‍ ലീഗ് കിരീടമുയര്‍ത്തിയത്.