2007 -ല്‍ ഗവാസ്‌കറുടെ ക്ഷണം പ്രകാരമാണ് ഞാന്‍ അഭിമുഖത്തിന് ചെന്നത്. 'ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ താത്പര്യമുണ്ടോ?', ഗവാസ്‌കറുടെ ഇമെയില്‍ സന്ദേശം തമാശയാണെന്ന് കരുതി ആദ്യം അവഗണിച്ചു. എന്നാല്‍ ഗവാസ്‌കര്‍ വീണ്ടും സന്ദേശമയച്ചു, 'അഭിമുഖത്തിന് വരുമോ?'. ബിസിസിഐക്ക് ആളുമാറിപ്പോയതാകുമെന്നാണ് വിചാരിച്ചത്. കാരണം ഇതിന് മുന്‍പ് ഒരു ടീമിന്റെയും പരിശീലകനായിരുന്നില്ല ഞാന്‍ — ഗാരി കിര്‍സ്റ്റന്‍ ഓര്‍ത്തെടുത്തു.
തുടര്‍ന്ന് പരിശീലക സ്ഥാനത്തേക്കുള്ള അഭിമുഖത്തിന് ഞാന്‍ ഇന്ത്യയിലെത്തി. ബിസിസിഐ ആസ്ഥാനത്ത് അന്നത്തെ ടീം ഇന്ത്യ ക്യാപ്റ്റന്‍ അനില്‍ കുംബ്ലൈയെ കണ്ടുമുട്ടി. പരിശീലകനാകാന്‍ അവസരം കണ്ടാണ് അവിടെ വന്നിരിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ കുംബ്ലൈ ചിരിച്ചു. അദ്ദേഹത്തിനൊപ്പം ഞാനും ചിരിച്ചു. പറയുമ്പോള്‍ ചിരിക്കേണ്ട കാര്യം തന്നെയാണിത് — മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ കൂടിയായ ഗാരി കിര്‍സ്റ്റന്‍ പങ്കുവെച്ചു.
എന്തായാലും ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച പരിശീലകരില്‍ ഒരാളായാണ് പില്‍ക്കാലത്ത് ഗാരി കിര്‍സ്റ്റന്‍ അറിയപ്പെട്ടത്. 2009 -ല്‍ ഇദ്ദേഹം പരിശീലകനായിരിക്കെയാണ് ടീം ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം ഏകദിന ലോകകപ്പിലേക്കും ഇന്ത്യയെ ഗാരി കിര്‍സ്റ്റന്‍ വഴിനടത്തിച്ചു. അന്നത്തെ അഭിമുഖത്തിലേക്ക് തിരിച്ചുവരാം.
Most Read: 2011ലെ ലോകകപ്പ് വിജയം... 7-8 പേര്‍ തന്‍റെ കീഴില്‍ തുടങ്ങിയവര്‍!- സൗരവ് ഗാംഗുലി
തയ്യാറെടുപ്പുകള്‍ കൂടാതെയാണ് ബിസിസിഐ ആസ്ഥാനത്ത് ചെന്നത്. ഇപ്പോഴത്തെ ഇന്ത്യന്‍ ദേശീയ ടീം പരിശീലകന്‍ രവി ശാസ്ത്രി അന്ന് സെലക്ഷന്‍ കമ്മിറ്റിയിലുണ്ടായിരുന്നു. അദ്ദേഹമാണ് 'ബ്രേക്ക് ദി ഐസ്' സെഷന് തുടക്കമിട്ടത്. ബോര്‍ഡ് സെക്രട്ടറി എന്നോടു ചോദിച്ചു, 'മിസ്റ്റര്‍ കിര്‍സ്റ്റന്‍, ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി താങ്കള്‍ എങ്ങനെയാണ് വിഭാവനം ചെയ്യുന്നത്?'. എനിക്ക് ഉത്തരമുണ്ടായിരുന്നില്ല. ഇക്കാര്യം ഞാനവരെ സത്യസന്ധമായി അറിയിക്കുകയും ചെയ്തു — ഗാരി കിര്‍സ്റ്റന്‍ പറഞ്ഞു.
അപ്പോഴുണ്ട് രവി ശാസ്ത്രിയുടെ ചോദ്യം, 'ഒരു കാര്യം പറയൂ ഗാരി, ഇന്ത്യയെ തോല്‍പ്പിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ടീം എന്തെല്ലാം തയ്യാറെടുപ്പുകളാണ് നടത്താറ്?'. ഇതോടെ എനിക്ക് കൂടുതല്‍ ആത്മവിശ്വാസം അനുഭവപ്പെട്ടു. രണ്ടോ മൂന്നോ മിനിറ്റുകൊണ്ട് ഞാന്‍ ഇതിന്് ഉത്തരം നല്‍കി. ഇതേസമയം, ടീം പാലിച്ചിരുന്ന തന്ത്രങ്ങളോ ഗെയിം പ്ലാനോ ഞാന്‍ വെളിപ്പെടുത്തിയില്ല. ഒരുപക്ഷെ ദക്ഷിണാഫ്രിക്കന്‍ ടീം ഇന്നും ഇക്കാര്യങ്ങളാകാം പാലിക്കുന്നത് — ഗാരി കിര്‍സ്റ്റന്‍ അറിയിച്ചു.
എന്തായാലും എന്റെ മറുപടി ബോര്‍ഡിന് ബോധിച്ചു. മൂന്നു മിനിറ്റിന് ശേഷം മറ്റൊരു അഭിമുഖത്തിന് എന്നെ അവര്‍ ക്ഷണിച്ചു. ഏഴു മിനിറ്റേ എടുത്തുള്ള രണ്ടാമത്തെ അഭിമുഖം. ആ മുറിയില്‍ വെച്ചുതന്നെ അന്നത്തെ ബോര്‍ഡ് സെക്രട്ടറി ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാനുള്ള കരാര്‍ പത്രം എനിക്ക് നേരെ നീട്ടി. പുറത്തുപോകുന്ന ഗ്രെഗ് ചാപ്പലിന്റെ പേരായിരുന്നു കരാറില്‍ കൊടുത്തിരുന്നത്. ഞാന്‍ ആദ്യ പേജ് തിരഞ്ഞു. തുടര്‍ന്ന് മറ്റു പേജുകളിലും. എങ്ങും എന്റെ പേരില്ല. പകരമുള്ളത് മുന്‍ പരിശീലകനായ ഗ്രെഗ് ചാപ്പലിന്റെ പേരും, ഗാരി കിര്‍സ്റ്റന്‍ ഓര്‍ത്തെടുത്തു.
Most Read: ഏകദിനത്തിലെ ബെസ്റ്റ് ഓപ്പണിങ് ജോടികള്‍... ഇന്ത്യ, ഓസീസ് ആധിപത്യം, സച്ചിന്‍-ദാദ തലപ്പത്ത്
നിങ്ങള്‍ക്ക് അബദ്ധം പറ്റിയെന്ന് തോന്നുന്നു. ഇത് പഴയ പരിശീലകന്‍ ഗ്രെഗ് ചാപ്പലിന് വേണ്ടി തയ്യാറാക്കിയ കരാറാണ്. ഇതില്‍ തന്റെ പേര് കാണുന്നില്ലെന്ന് സൂചിപ്പിച്ച് ഗാരി കിര്‍സ്റ്റന്‍ കരാര്‍ തിരിച്ചുനല്‍കിയപ്പോള്‍ ബോര്‍ഡ് സെക്രട്ടറി കീശയില്‍ നിന്നും പേനയെടുത്ത് ഗ്രെഗ് ചാപ്പലിന്റെ പേര് വെട്ടി; പകരം ഗാരി കിര്‍സ്റ്റന്‍ എന്ന് പേരു എഴുതിച്ചേര്‍ത്തു — എല്ലാം കൂടി കൃത്യം 7 മിനിറ്റ്, ഇന്ത്യയുടെ പരിശീലകനായി ഗാരി കിര്‍സ്റ്റന്‍ ചുമതലയേല്‍ക്കാന്‍.