മധ്യനിരയും വിക്കറ്റ് കീപ്പര്‍മാരും
മധ്യനിര ബാറ്റിങാണ് ഇന്ത്യക്കു മുന്നിലുള്ള ആദ്യ വെല്ലുവിളി. വിക്കറ്റ് കീപ്പര്‍മാരുടെ ആധിക്യം ഇന്ത്യക്കു ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. മുന്‍ ക്യാപ്റ്റ്‌നും വെറ്ററന്‍ താരവുമായ എംഎസ് ധോണിയെക്കൂടാതെ മറ്റൊരു വെറ്ററന്‍ താരം ദിനേഷ് കാര്‍ത്തിക്, യുവ താരം റിഷഭ് പന്ത് എന്നിവരും വിക്കറ്റ് കീപ്പര്‍മാരുടെ റോളിനായി മല്‍സരരംഗത്തുണ്ട്.
നിലവില്‍ അമ്പാട്ടി റായുഡു, കാര്‍ത്തിക്, പന്ത്, ലോകേഷ് രാഹുല്‍, കേദാര്‍ ജാദവ് എന്നിവരെ ചുറ്റിപ്പറ്റിയാണ് ഇന്ത്യന്‍ മധ്യനിര. ഇവരില്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ പതറുന്നവരാണ് റായുഡുവും പന്തും. രാഹുലാവട്ടെ മോശം ഫോമിലുമാണ്. ജാദവ് മാത്രമാണ് ഇവരില്‍ വിശ്വസിക്കാവുന്ന താരം.
അതുകൊണ്ടു തന്നെ യുവ താരങ്ങളായ ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍ എന്നിവരെപ്പോലുള്ളവരെ മധ്യനിരയില്‍ ഇന്ത്യക്കു പരീക്ഷിക്കേണ്ടിവരും.
ഓള്‍റൗണ്ടര്‍
നിലവില്‍ ഇന്ത്യക്കു ആശ്രയിക്കാവുന്ന രണ്ടു ഓള്‍റൗണ്ടര്‍മാരാണുള്ളത്. ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരാണ് ഇവര്‍. ഒരാള്‍ സ്പിന്നറും മറ്റൊരാള്‍ പേസറുമാണെന്നതു മാറ്റിനിര്‍ത്തിയാല്‍ ബാറ്റിങിലും ഫീല്‍ഡിങിലും ഒരുപോലെ മികവ് പുലര്‍ത്തുന്നവരാണ് പാണ്ഡ്യയും ജഡേജയും. പാണ്ഡ്യയുടെ അഭാവത്തില്‍ ടീമില്‍ തിരിച്ചെത്തിയ ശേഷം മികച്ച പ്രകടനങ്ങളിലൂടെ ജഡേജ സ്ഥാനമുറപ്പിക്കുകയായിരുന്നു.
എന്നാല്‍ ലോകകപ്പില്‍ ഇവരില്‍ ആരെ കളിപ്പിക്കുമെന്നത് ഇന്ത്യക്കു ആശയക്കുഴപ്പമുണ്ടാക്കും. മികച്ച പേസ് ബൗൡങ് നിര ഇപ്പോഴുണ്ടെങ്കിലും ഒരിക്കലും പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടേണ്ട താരമല്ല പാണ്ഡ്യയെന്നതാണ് യാഥാര്‍ഥ്യം.
ടീമിലെ നാലാം സീമര്‍
ലോകകപ്പില്‍ ടീമിലെ നാലാം സീമര്‍ ആരായിരിക്കുമെന്നതാണ് ഇന്ത്യ നേരിടുന്ന മറ്റൊരു പ്രശ്‌നം. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവരായിരിക്കും പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുകയെന്നു ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ ലോകകപ്പ് ഇംഗ്ലണ്ടിലായതിനാല്‍ ബൗളര്‍മാര്‍ക്കു പരിക്കേല്‍ക്കാന്‍ സാധ്യത കൂടുതലാണ്. മൂന്നു പേരില്‍ ഒരാള്‍ക്കു പരിക്കേറ്റാല്‍ പകരക്കാരനായി ആരെ ഇറക്കുമെന്നത് ഇന്ത്യക്കു മുന്നില്‍ ചോദ്യചിഹ്നമാണ്.
ഉമേഷ് യാദവ്, ഖലീല്‍ അഹമ്മദ്, മുഹമ്മദ് സിറാജ്, സിദ്ധാര്‍ഥ് കൗള്‍, ദീപക് ചഹാര്‍, ശര്‍ദ്ദുല്‍ താക്കൂര്‍ എന്നീ പേസര്‍മാരെയെല്ലാം കഴിഞ്ഞ ആറു മാസത്തിനിടെ ഇന്ത്യ പരീക്ഷിച്ചു കഴിഞ്ഞു. എന്നാല്‍ ഇവരില്‍ ആര്‍ക്കും സെലക്ടര്‍മാരുടെ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ കഴിഞ്ഞില്ല. ഇതു തന്നെയാണ് ഇന്ത്യക്കു തലവേദനയാവുന്നത്.