മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുൻ ക്യാപ്റ്റനും പ്രമുഖ കമന്റേറ്ററുമായ രവി ശാസ്ത്രിയെ തിരഞ്ഞെടുത്തു എന്ന വാർത്തകൾ ബി സി സി ഐ നിഷേധിച്ചു. നേരത്തെ സച്ചിന് തെണ്ടുല്‍ക്കറുടെ നിര്‍ദേശപ്രകാരമാണ് രവി ശാസ്ത്രി കോച്ചിന്റെ സ്ഥാനത്തേക്ക് അപേക്ഷ നൽകിയത്. ഇപ്പോഴും കോച്ചാകാൻ രവി ശാസ്ത്രിക്ക് തന്നെയാണ് സാധ്യത കൽപ്പിക്കപ്പെടുന്നത് എന്നത് വേറെ കാര്യം.
അനിൽ കുംബ്ലെ രാജിവെച്ച ഒഴിവിലേക്ക് രവി ശാസ്ത്രിയെ നിയമിച്ചതായി ഏതാനും മണിക്കൂറുകൾ മുമ്പാണ് റിപ്പോർട്ട് വന്നത്. 2019 ലോകകപ്പ് വരെയാണ് രവി ശാസ്ത്രിയുടെ കാലാവധിയെന്നും റിപ്പോർട്ട് വന്നു. നേരത്തെ ഇന്ത്യൻ ടീമിന്റെ ഡയറക്ടറായി പ്രവർത്തിച്ച പരിചയമാണ് രവി ശാസ്ത്രിക്ക് ഗുണകരമായി എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ മണിക്കൂറുകൾക്കകം ബി സി സി ഐ ഇവയെല്ലാം നിഷേധിച്ചു.
വെടിക്കെട്ട് ബാറ്റ്സ്മാൻ വീരേന്ദർ സേവാഗിനാണ് രവി ശാസ്ത്രിക്കൊപ്പം ഇന്ത്യൻ കോച്ചാകാൻ സാധ്യതയെന്നാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതിഹാസ താരവും മുൻ ക്യാപ്റ്റനുമായ സുനിൽ ഗാവസ്കർ, സച്ചിൻ, ക്യാപ്റ്റൻ വിരാട് കോലി തുടങ്ങിയവരുടെ പിന്തുണ രവി ശാസ്ത്രിക്കാണ്. എന്നാൽ കോച്ചിനെ തിരഞ്ഞെടുക്കേണ്ട ബി സി സി ഐ ഉപദേശക സമിതി അംഗമായ ഗാംഗുലിക്ക് ശാസ്ത്രിയോട് അത്ര പിടുത്തമില്ല.
ക്യാപ്റ്റൻ വിരാട് കോലിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അനിൽ കുംബ്ലെ രാജിവെച്ചതോടെയാണ് ടീം ഇന്ത്യയ്ക്ക് പുതിയ കോച്ചിനെ തിരയേണ്ടിവന്നത്. ചാമ്പ്യൻസ് ട്രോഫി ഫൈനലിലെ തോൽവിക്ക് പിന്നാലെയാണ് കുംബ്ലെ രാജിവെച്ചത്. മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്, ടോം മൂഡി, ദൊഡ്ഡ ഗണേഷ്, വെങ്കിടേഷ് പ്രസാദ് തുടങ്ങിയവരാണ് ഈ സ്ഥാനത്തേക്ക് അപേക്ഷ നൽകിയത്. ജൂൺ 9നായിരുന്നു അപേക്ഷ സമർപ്പിക്കേണ്ട അവസാനത്തെ തീയതി.