ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീട ഫേവറിറ്റുകളെന്നു പറയുന്നതില്‍ ഒരു അര്‍ഥവുമില്ലെന്നു നേരത്തേ ചൂണ്ടിക്കാട്ടിയ ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോന്‍ ഒടുവില്‍ മനസ്സ് മാറ്റിയിരിക്കുകയാണ്. ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മല്‍സരങ്ങളില്‍ ഇന്ത്യയുടെ ഗംഭീര പ്രകടനം കണ്ടതോടെയാണ് വോനിന്റെ മനംമാറ്റം. ഒയ്ന്‍ മോര്‍ഗന്‍ നയിക്കുന്ന ഇംഗ്ലണ്ടിനെയായിരുന്നു വോന്‍ നേരത്തേ കിരീട സാധ്യത ഏറ്റവുമധികമുള്ള ടീമായി ചൂണ്ടിക്കാട്ടിയത്. ഇംഗ്ലണ്ടിന്റെ കൂട്ടത്തില്‍ ഇന്ത്യയെ പരിഗണിക്കാന്‍ കഴിയില്ലെന്നും എന്തുകൊണ്ടാണ് ഇന്ത്യയെ ഫേവറിറ്റുകളെന്നു വിളിക്കുന്നതെന്നു മനസ്സിലാവുന്നില്ലെന്നും വോന്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ഇതാണ് അദ്ദേഹം ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്.
ട്വിറ്ററിലൂടെയായിരുന്നു ഇന്ത്യയും ഇത്തവണത്തെ കിരീട ഫേവറിറ്റുകളാണെന്നു വോന്‍ ചൂണ്ടിക്കാട്ടിയത്. സന്നാഹ മല്‍സരങ്ങളില്‍ ഇന്ത്യ കളിച്ച രീതി സൂചിപ്പിക്കുന്നത് അവര്‍ ഇത്തവണത്തെ ഹോട്ട് ഫേവറിറ്റുകളാണെന്നായിരുന്നു വോന്‍ ട്വീറ്റ് ചെയ്തത്. അതേസമയം, കന്നിക്കിരീടം ലക്ഷ്യമിട്ടെത്തിയ ആരോണ്‍ ഫിഞ്ചിന്റെ ഓസ്‌ട്രേലിയക്കു ഇത്തവണ താന്‍ സാധ്യത കല്‍പ്പിക്കുന്നില്ലെന്നു വോന്‍ വ്യക്തമാക്കി.
ഓസ്‌ട്രേലിയ ലോകകപ്പ് നേടില്ലെന്നാണ് എനിക്കു ഇപ്പോള്‍ പറയാന്‍ സാധിക്കുക. ടി20 ക്രിക്കറ്റില്‍ അവര്‍ പതറിയിട്ടുണ്ട്. ഗ്ലെന്‍ മാക്‌സ്വെല്‍ അതിശയിപ്പിക്കുന്ന ഫോമിലാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് ഇതു മികച്ചൊരു ടൂര്‍ണമെന്റായേക്കും. പക്ഷെ ഓസ്‌ട്രേലിയ സൂപ്പര്‍ 12ല്‍ നിന്നും സെമി ഫൈനലിലേക്കു മുന്നേറുമെന്നു തനിക്കു തോന്നുന്നില്ലെന്നും വോന്‍ പറയുന്നു.
ശനിയാഴ്ച ഓസ്‌ട്രേലിയയും സൗത്താഫ്രിക്കയും തമ്മിലുള്ള പോരാട്ടത്തോടെയാണ് ലോകകപ്പിലെ സൂപ്പര്‍ 12നു തുടക്കമാവുന്നത്. രാത്രിയില്‍ നടക്കാനിരിക്കുന്ന രണ്ടാമങ്കത്തില്‍ വിന്‍ഡീസ് ഇംഗ്ലണ്ടിനെയും നേരിടും. ഇന്ത്യയുടെ ആദ്യ മല്‍സരം ഞായറാഴ്ച ചിരവൈരികളായ പാകിസ്താനുമായിട്ടാണ്. രാത്രി 7.30ന് ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് ലോകം കാത്തിരിക്കുന്ന പോരാട്ടം.
സന്നാഹത്തില്‍ ഇന്ത്യയുടെ പ്രകടനം
ലോകകപ്പിനു മുന്നോടിയായി രണ്ടു സന്നാഹ മല്‍സരങ്ങളിലായിരുന്നു ഇന്ത്യ കളിച്ചത്. ഇവയില്‍ ഗംഭീര വിജയം നേടുകയും ചെയ്തു. മുന്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെയായിരുന്നു ഇന്ത്യ നേരിട്ടത്. വിരാട് കോലിക്കും സംഘത്തിനും ഏറ്റവും വെല്ലുവിളിയായിരുന്ന കളിയും ഇതായിരുന്നു. എന്നാല്‍ ബാറ്റിങ് കരുത്തില്‍ ഏഴു വിക്കറ്റിന് ഇംഗ്ലണ്ടിനെ ഇന്ത്യ കെട്ടുകെട്ടിക്കുകയായിരുന്നു. രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരെയെല്ലാം പുറത്തിരുത്തിയാണ് ഇന്ത്യ കളിച്ചത്.
ഇംഗ്ലണ്ടായിരുന്നു കളിയില്‍ ആദ്യം ബാറ്റ് ചെയ്തത്. അഞ്ചു വിക്കറ്റിന് 188 റണ്‍സെന്ന വലിയ ടോട്ടല്‍ അവര്‍ പടുത്തുയര്‍ത്തി. 49 റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോയായിരുന്നു ടോപ്‌സ്‌കോറര്‍. 36 ബോളില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. മോയിന്‍ അലി പുറത്താവാതെ 43 റണ്‍സും ലിയാം ലിവിങ്സ്റ്റണ്‍ 30 റണ്‍സുമെടുത്തു പുറത്തായി. വെറും 20 ബോളിലാണ് അലി നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 43 റണ്‍സ് വാരിക്കൂട്ടിയത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത് മുഹമ്മദ് ഷമിയായിരുന്നു. അദ്ദേഹം മൂന്നു വിക്കറ്റുകളെടുത്തു. ഭുവനേശ്വര്‍ കുമാര്‍ നിരാശപ്പെടുത്തി. നാലോവറില്‍ വിക്കറ്റൊന്നുമില്ലാതെ 54 റണ്‍സ് അദ്ദേഹം വിട്ടുകൊടുത്തു.
മറുപടി ബാറ്റിങില്‍ ഒരോവര്‍ ബാക്കിനില്‍ക്കെ ഇന്ത്യ ലക്ഷ്യത്തിലെത്തി. ഓപ്പണര്‍മാരായ ഇഷാന്‍ കിഷന്‍ (70), കെഎല്‍ രാഹുല്‍ (51) എന്നിവരുടെ ഫിഫ്റ്റികളാണ് ഇന്ത്യ ജയം എളുപ്പമാക്കിയത്. 46 ബോളില്‍ ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 70 റണ്‍സെടുത്ത ഇഷാന്‍ റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയായിരുന്നു. രാഹുല്‍ 24 ബോളിലാണ് ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 51 റണ്‍സ് നേടിയത്. റിഷഭ് പന്തായിരുന്നു (29*) മറ്റൊരു പ്രധാന സ്‌കോറര്‍.
അതേസമയം, ഓസ്‌ട്രേലിയക്കെതിരേ കുറേക്കൂടി മികച്ച പ്രകടനമായിരുന്നു ഇന്ത്യ കാഴ്ചവച്ചത്. വിരാട് കോലിക്കു പകരം രോഹിത് ശര്‍മയായിരുന്നു ഇന്ത്യയെ നയിച്ചത്. ബാറ്റ് ചെയ്യാനിറങ്ങിയില്ലെങ്കിലും കോലി ഫീല്‍ഡ് ചെയ്യുകയും രണ്ടോവര്‍ ബൗള്‍ ചെയ്യുകയും ചെയ്തു. മല്‍സത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസിന് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് നേടാനായത്. സ്റ്റീവ് സ്മിത്ത് (57), മാര്‍ക്കസ് സ്‌റ്റോയ്‌നിസ് (41*), ഗ്ലെന്‍ മാക്‌സ്വെല്‍ (37) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍. അശ്വിന്‍ രണ്ടോവറില്‍ എട്ടു റണ്‍സിന് രണ്ടു വിക്കറ്റുകളെടുത്തു.
റണ്‍ചേസില്‍ ഇന്ത്യ 17.5 ഓവറില്‍ രണ്ടു വിക്കറ്റിന് ലക്ഷ്യത്തിലെത്തി. ക്യാപ്റ്റന്‍ രോഹിത്താണ് 60 റണ്‍സോടെ ടോപ്‌സ്‌കോററായത്. 41 ബോളില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമായിരുന്നു ഇത്. റിട്ടയേര്‍ഡ് ഹര്‍ട്ടായാണ് ഹിറ്റ്മാന്‍ ക്രീസ് വിട്ടത്. കെഎല്‍ രാഹുല്‍ (39), സൂര്യകുമാര്‍ യാദവ് (38*) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.