ട്വന്റി-20 ലോകകപ്പിലെ തങ്ങളുടെ വിജയക്കുതിപ്പ് തുടരുകയാണ് ഇന്ത്യ. അയര്‍ലണ്ട്, യുഎസ്എ, പാക്കിസ്ഥാന്‍ ടീമുകളെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സൂപ്പര്‍ 8 ലെത്തിയത്. സൂപ്പര്‍ 8 ല്‍ അഫ്ഗാനിസ്ഥാനേയും ബംഗ്ലാദേശിനേയും പരാജയപ്പെടുത്തുകയും ചെയ്തു. സെമി യോഗ്യതയുടെ തൊട്ടരികിലെത്തി നില്‍ക്കുകയാണ് ഇന്ത്യ.
ടൂര്‍ണമെന്റിലുടനീളം ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് ഹാര്‍ദിക് പാണ്ഡ്യ. ബാറ്റു കൊണ്ടും പന്തു കൊണ്ടും തിളങ്ങാന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് സാധിച്ചു. നിരാശപ്പെടുത്തിയൊരു ഐപിഎല്‍ സീസണിന് ശേഷം ശക്തമായൊരു തിരിച്ചുവരവാണ് ലോകകപ്പിലൂടെ പാണ്ഡ്യ നടത്തിയിരിക്കുന്നത്.

അഞ്ച് ഇന്നിംഗ്‌സുകളില്‍ നിന്നായി എട്ട് വിക്കറ്റുകള്‍ നേടിയിട്ടുണ്ട് പാണ്ഡ്യ. ബംഗ്ലാദേശിനെതിരെയുള്ള പാണ്ഡ്യയുടെ ഇന്നിംഗ്‌സ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായിരുന്നു. 27 പന്തുകളില്‍ നിന്നും 50 റണ്‍സാണ് പാണ്ഡ്യ നേടിയത്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സായിരുന്നു ബംഗ്ലാദേശിനെതിരെ ഇന്ത്യ നേടിയത്. ഒടുവില്‍ 50 റണ്‍സിന് ഇന്ത്യ വിജയിക്കുകയും ചെയ്തു. ഓള്‍റൗണ്ട് പ്രകടനത്തിന്റെ മികവില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും പാണ്ഡ്യയെ തേടിയെത്തി.
2021 ലെ ട്വന്റി-20 ലോകകപ്പിന് ശേഷമുള്ള പരുക്കിനെ തുടര്‍ന്ന് പുറത്തിരിക്കേണ്ടി വന്ന പാണ്ഡ്യ തിരികെ വന്നത് മുതല്‍ താരത്തിന്റെ ബൗളിംഗ് സംശയത്തിന്റെ നിഴലിലാണ്. ഗുജറാത്ത് ടൈറ്റന്‍സില്‍ കളിച്ചിരുന്ന സമയത്ത് പാണ്ഡ്യ അധിക മത്സരങ്ങളിലും നാല് ഓവര്‍ തികച്ചെറിഞ്ഞിരു്‌നനില്ല. ഇതോടെ പാണ്ഡ്യ ഫുള്‍ ടൈം ബൗളറായി തിരികെ വരുമോ എന്നൊരു ആശങ്ക ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നു വരികയും ചെയ്തിരുന്നു. കഴിഞ്ഞ ഐപിഎല്‍ സീസണിലും പാണ്ഡ്യയുടെ ബൗളിംഗ് ചര്‍ച്ചാ വിഷയമായിരുന്നു.
എന്നാല്‍ ലോകകപ്പില്‍ ബൗളിംഗ് മികച്ച തിരിച്ചുവരവ് നടത്താന്‍ പാണ്ഡ്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇതുവരെ കളിച്ച മത്സരങ്ങളിലെല്ലാം നാല് ഓവറുകള്‍ പൂര്‍ത്തിയാക്കാന്‍ പാണ്ഡ്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ബൗളിംഗിനെക്കുറിച്ച് മുന്‍ ഇന്ത്യന്‍ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രിയുമായി സംസാരിക്കുകയാണ് ഹാര്‍ദിക് പാണ്ഡ്യ.
''ഒരു വര്‍ഷം ഞാന്‍ പന്തെറിഞ്ഞില്ല. നേരത്തെ കളിച്ച ടീമുകള്‍ക്ക് വേണ്ടിയെല്ലാം ഞാന്‍ പന്തെറിഞ്ഞിരുന്നു. അതോടെ ഹാര്‍ദിക് പാണ്ഡ്യയുടെ ബൗളിംഗ് ചര്‍ച്ചാ വിഷയമായി മാറി. എനിക്ക് കഠിനാധ്വാനം ചെയ്യാന്‍ ഒരുപാടുണ്ട്. ടീമിന് വേണ്ടി നല്‍കാന്‍ ഒരു എക്‌സ്ട്രാ അവസരമാണ് എനിക്കത് നല്‍കുന്നത്. എന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യും. ഞാന്‍ നന്നായി ബൗള്‍ ചെയ്താല്‍ അതെന്റെ ബാറ്റിംഗിനേയും സഹായിക്കും. തിരിച്ചും'' പാണ്ഡ്യ പറയുന്നു.
ഇന്നാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരം. നിലവില്‍ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരാണ് ഇന്ത്യ. ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യയ്ക്ക് സെമിയിലെത്താനാകും. ഇതോടെ ഓസ്‌ട്രേലിയ പുറത്താവുകയും ചെയ്യും. എന്നാല്‍ ഓസ്‌ട്രേലിയയ്ക്ക് ഇന്ത്യന്‍ ടീമിന് മേല്‍ വ്യക്തമായ ആധിപത്യമുണ്ട്. അഫ്ഗാനിസ്ഥാനെതിരെയുണ്ടായ പരാജയത്തില്‍ നിന്നും കരകയറാന്‍ ഇന്ത്യയെ പരാജയപ്പെടുത്തുക എന്നത് മാത്രമാണ് ഓസ്‌ട്രേലിയയ്ക്ക് മുന്നിലുള്ള വഴി. ഇന്ത്യയെ വലിയൊരു മാർജിനില്‍ പരാജയപ്പെടുത്തുകയാണെങ്കില്‍ മാത്രമാണ് ഓസീസിന് സെമി യോഗ്യത നേടാനാവുക. അതിനാല്‍ മത്സരത്തില്‍ തീപാറുമെന്നുറപ്പാണ്.