For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ഇന്ത്യ x പാകിസ്താന്‍, കൂടുതല്‍ റണ്‍സ്- വിക്കറ്റ് ആര് നേടും? സാധ്യത ഇവര്‍ക്ക്

ദുബായ്: ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ ആവേശ പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. രണ്ട് ടീമും മികച്ച താരനിരയുമായി എത്തുമ്പോള്‍ ആര് ജയിക്കുമെന്നത് കണ്ടറിയേണ്ട അവസ്ഥ. കണക്കുകളില്‍ ഇന്ത്യക്ക് മുന്‍തൂക്കമുണ്ടെങ്കിലും പാകിസ്താനെ എഴുതിത്തള്ളാനാവില്ല. ഇന്ത്യ വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നീ സൂപ്പര്‍ താരങ്ങളെ മുന്നില്‍നിര്‍ത്തി കരുക്കള്‍ നീക്കുമ്പോള്‍ മുഹമ്മദ് റിസ്വാന്‍, ബാബര്‍ ആസം എന്നിവരിലാണ് പാകിസ്താന്റെ പ്രതീക്ഷകള്‍.

യുഎഇയിലെ പിച്ചില്‍ ഇന്ത്യക്കും പാകിസ്താനും അനുഭവസമ്പത്തുണ്ട്. യുഎഇയിലെ പിച്ചുകളില്‍ നിരവധി അന്താരാഷ്ട്ര മത്സരം കളിച്ചിട്ടുള്ള ടീമാണ് പാകിസ്താന്‍. പ്രധാനമായും ദുബായിലാണ് ടീം കളിച്ചത്. ഇന്ത്യ-പാക് മത്സരവും ദുബായിലാണ്. ഇത് പാകിസ്താനെ സംബന്ധിച്ച് ആത്മവിശ്വാസം ഉയര്‍ത്തുന്ന കാര്യമാണ്. മറുവശത്ത് ഐപിഎല്ലിന്റെ അനുഭവസമ്പത്തിന്റെ കരുത്തിലാണ് ഇന്ത്യയുടെ വരവ്. രണ്ട് ടീമിലും എടുത്തുപറയാവുന്ന താരങ്ങളുള്ളതിനാല്‍ ഭാഗ്യം തുണക്കുന്നവര്‍ ജയിക്കാനാണ് സാധ്യത കൂടുതല്‍.

പതിവുപോലെ സാധ്യതകളും വിലയിരുത്തലുകളും പ്രവചനങ്ങളും ഇതിനോടകം ശക്തമാണ്. ചിരവൈരി പോരാട്ടത്തില്‍ കൂടുതല്‍ റണ്‍സ്-വിക്കറ്റ് ആരാവും നേടുക? കളിയിലെ താരമാകുന്നതാരാവും?. നിലവിലെ സാധ്യതകളില്‍ മുന്നിലുള്ളത് ആരൊക്കെയാണെന്ന് പരിശോധിക്കാം.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമാണ് രോഹിത് ശര്‍മ. പാകിസ്താനെതിരേ ടോപ് സ്‌കോററാവാന്‍ സാധ്യതയുള്ള താരങ്ങളിലൊരാള്‍ രോഹിത്താണ്. ഐപിഎല്ലില്‍ മോശം ഫോമിലായിരുന്ന രോഹിത് സന്നാഹ മത്സരത്തിലൂടെ തന്റെ ഫോം വീണ്ടെടുത്തിട്ടുണ്ട്. നിലയുറപ്പിച്ചാല്‍ പാകിസ്താന്‍ നിരയെ കണ്ണീരിലാഴ്ത്താന്‍ രോഹിത്തിന് സാധിക്കും. 2019ലെ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറിയടക്കം റെക്കോഡ് പ്രകടനമാണ് രോഹിത് നടത്തിയത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ടി20 ലോകകപ്പ് നടക്കുമ്പോഴും രോഹിത്തിന്റെ ഇതേ മികവ് തന്നെയാണ് ടീമും ആരാധകരും പ്രതീക്ഷിക്കുന്നത്.

2019ലെ ലോകകപ്പില്‍ പാകിസ്താനെതിരേ 113 പന്തില്‍ 140 റണ്‍സാണ് രോഹിത് നേടിയത്. ഇന്നത്തെ പാക് നിരയിലുള്ള പ്രധാന ബൗളര്‍മാരെല്ലാം അന്നും പാക് ടീമിലുണ്ടായിരുന്നു. അതിനാല്‍ രോഹിത്തില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നു. ഇത്തവണത്തെ ഐപിഎല്‍ രണ്ടാം പാദത്തില്‍ ആറ് മത്സരത്തില്‍ നിന്ന് 131 റണ്‍സാണ് രോഹിത് നേടിയത്. ഉയര്‍ന്ന സ്‌കോര്‍ 43 റണ്‍സ്.

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

ഇന്ത്യന്‍ നിരയില്‍ എതിരാളികള്‍ ഏറ്റവും ഭയപ്പെടുന്ന താരങ്ങളിലൊരാള്‍ കെ എല്‍ രാഹുലാണ്. 2018മുതലുള്ള എല്ലാ ഐപിഎല്‍ സീസണിലും 500ന് മുകളില്‍ റണ്‍സ് നേടാന്‍ രാഹുലിനായിട്ടുണ്ട്. നിലയുറപ്പിച്ച് കളിക്കാനും അതിവേഗം റണ്‍സുയര്‍ത്താനും രാഹുലിന് മികവുണ്ട്. യുഎഇയിലെ സാഹചര്യത്തില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള രാഹുലിന്റെ നിലവിലെ ഫോമും വലിയ പ്രതീക്ഷ നല്‍കുന്നു.

ഐപിഎല്ലില്‍ വെടിക്കെട്ട് പ്രകടനം നടത്തിയ രാഹുല്‍ അതേ ഫോം സന്നാഹ മത്സരത്തിലും നിലനിര്‍ത്തി. ഇംഗ്ലണ്ടിനെതിരേ അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ ഓസ്‌ട്രേലിയക്കെതിരേയും ഭേദപ്പെട്ട പ്രകടനം നടത്തി. ഇംഗ്ലണ്ടിനെതിരേ 24 പന്തില്‍ 51 റണ്‍സടിച്ചപ്പോള്‍ ഓസീസിനെതിരേ 31 പന്തില്‍ 39 റണ്‍സാണ് നേടിയത്. ഓപ്പണിങ്ങില്‍ രോഹിതും രാഹുലും ചേര്‍ന്ന് നല്‍കുന്ന തുടക്കം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ രാഹുല്‍ ടോപ് സ്‌കോററാവാന്‍ സാധ്യത കൂടുതലാണ്.

ബാബര്‍ ആസം

ബാബര്‍ ആസം

പാകിസ്താന്‍ നായകന്‍ ബാബര്‍ ആസമാണ് സാധ്യത കല്‍പ്പിക്കുന്ന മറ്റൊരു താരം. ഓപ്പണറായ ബാബര്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ടി20 റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ്. 27കാരനായ ബാബറിന് യുഎഇയിലെ സാഹചര്യം വളരെ സുപരിചിതമാണ്. പിഎസ്എല്ലിലൂടെയും അദ്ദേഹം യുഎഇയില്‍ കളിച്ചിട്ടുണ്ട്. സന്നാഹ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ അര്‍ധ സെഞ്ച്വറി പ്രകടനം നടത്താനും ബാബറിനായി. ഈ വര്‍ഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 59 പന്തില്‍ 122 റണ്‍സ് നേടി ബാബര്‍ വിസ്മയിപ്പിച്ചിരുന്നു. നിലയുറപ്പിച്ചാല്‍ വലിയ സ്‌കോറിലേക്കുയരാന്‍ കെല്‍പ്പുള്ള ബാറ്റിങ് ശൈലിയാണ് ബാബറിന്റേത്.

മുഹമ്മദ് റിസ്വാന്‍

മുഹമ്മദ് റിസ്വാന്‍

മറ്റൊരു പാകിസ്താന്‍ ഓപ്പണറാണ് മുഹമ്മദ് റിസ്വാന്‍. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ടി20 റണ്‍സടിച്ച റിസ്വാന്‍ കെ എല്‍ രാഹുലിനെപ്പോലെയുള്ള താരമാണ്. നിലയുറപ്പിച്ച് ഇന്നിങ്‌സ് കെട്ടിപ്പടുക്കാനും അതിവേഗം റണ്‍സുയര്‍ത്താനും മികവുണ്ട്. ഇന്ത്യക്കെതിരേ കളിച്ച് വലിയ അനുഭവസമ്പത്തില്ലെങ്കിലും സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനം വളരെ മികച്ചതാണ്. പിഎസ്എല്ലിലും തിളങ്ങിയ റിസ്വാന്‍ ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന താരമാണെന്നതില്‍ തര്‍ക്കമില്ല.

ജസ്പ്രീത് ബൂംറ

ജസ്പ്രീത് ബൂംറ

ഇന്ത്യയുടെ ബൗളിങ്ങിലെ വജ്രായുധമാണ് ജസ്പ്രീത് ബൂംറ. അവസാന ഐപിഎല്ലിലും തിളങ്ങിയ ബുംറ കൂടുതല്‍ വിക്കറ്റ് നേടാന്‍ സാധ്യത കൂടുതലാണ്. ദുബായില്‍ പേസര്‍മാര്‍ക്ക് തിളങ്ങാനാവും. ബുംറയുടെ പന്തിലെ വ്യത്യസ്തതയും തുടര്‍ച്ചയായി യോര്‍ക്കര്‍ എറിയാനുള്ള മികവും പാക് ബാറ്റിങ് നിരയെ പ്രയാസപ്പെടുത്തിയേക്കും. ഡെത്ത് ഓവറിലാവും കൂടുതലും ബൂംറയെ ഇന്ത്യ ഉപയോഗിക്കുക. എന്നാല്‍ പാകിസ്താനെതിരായ അദ്ദേഹത്തിന്റെ ബൗളിങ് പ്രകടനങ്ങള്‍ അത്ര മികച്ചതല്ല.

ഷഹിന്‍ ഷാ അഫ്രീദി

ഷഹിന്‍ ഷാ അഫ്രീദി

പാകിസ്താന്റെ പേസ് നിരയുടെ കരുത്ത് ഇടം കൈയന്‍ പേസര്‍ ഷഹിന്‍ ഷാ അഫ്രീദിയാണ്. യുഎഇയില്‍ കളിച്ച് പരിചയസമ്പത്തുള്ള താരത്തെ നേരിട്ട് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പരിചയസമ്പത്തില്ല. ഇത് മുതലാക്കി പന്തെറിയാന്‍ സാധിച്ചാല്‍ ഷഹിന്‍ ഇന്ത്യയുടെ അന്തകനാവും. മികച്ച വേഗത്തോടൊപ്പം നന്നായി സ്ലോബോള്‍ എറിയാനും ഷഹിന് സാധിക്കും. പന്തിന്റെ വേഗതയില്‍ നിയന്ത്രണമുള്ളവര്‍ക്ക് ദുബായില്‍ തിളങ്ങാനാവുമെന്നിരിക്കെ ഷഹിന്റെ പ്രകടനം നിര്‍ണ്ണായകമാവും.

വരുണ്‍ ചക്രവര്‍ത്തി

വരുണ്‍ ചക്രവര്‍ത്തി

യുഎഇയില്‍ നടന്ന രണ്ട് ഐപിഎല്ലിലും ഏറ്റവും മികച്ച സ്പിന്‍ ബൗളിങ് പ്രകടനം കാഴ്ചവെച്ച താരമാണ് വരുണ്‍ ചക്രവര്‍ത്തി. പാകിസ്താനെതിരേ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ വരുണ്‍ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. ഗൂഗ്ലിയും ലെഗ് സ്പിന്നും ക്യാരം ബോളുമെല്ലാം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിവുള്ള വരുണ്‍ പാകിസ്താനെതിരേ ആദ്യമായാണ് കളിക്കുന്നത്. ദുബായില്‍ സ്പിന്നര്‍മാര്‍ക്ക് തിളങ്ങാനാവുമെന്നത് ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിലൂടെ വ്യക്തമായതാണ്. അതിനാല്‍ വരുണ്‍ വിക്കറ്റ് വേട്ട നടത്താനുള്ള സാധ്യത കൂടുതലാണ്.

Story first published: Sunday, October 24, 2021, 13:41 [IST]
Other articles published on Oct 24, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+