വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: സന്നാഹം- തിരികൊളുത്തി രാഹുല്‍, കത്തിക്കയറി ഇഷാന്‍, ഇന്ത്യ മിന്നിച്ചു

ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം

ദുബായ്: ടി20 ലോകകപ്പിനു മുന്നോടിയായുള്ള ആദ്യ സന്നാഹ മല്‍സരത്തില്‍ ഇന്ത്യ ഗംഭീര വിജയത്തോടെ തുടങ്ങി. റണ്ണൊഴുക്ക് കണ്ട പോരാട്ടത്തില്‍ മുന്‍ ലോക ചാംപ്യന്‍മാര്‍ കൂടിയായ ഇംഗ്ലണ്ടിനെയാണ് ഇന്ത്യ ഏഴു വിക്കറ്റിനു കെട്ടുകെട്ടിച്ചത്. ഇരുടീമുകളുടെയും ബാറ്റ്‌സ്മാന്‍മാരാണ് കളിയില്‍ തങ്ങളുടെ സാന്നിധ്യമറിയിച്ചത്. റണ്‍മഴ പെയ്ത പിച്ചില്‍ രണ്ടു ടീമുകളുടെയും ബൗളര്‍മാര്‍ക്കു കാര്യമായൊന്നും ചെയ്യാനില്ലായിരുന്നു.

189 റണ്‍സെന്ന വലിയ വിജയലക്ഷ്യമായിരുന്നു ഇന്ത്യക്കു ഇംഗ്ലണ്ട് നല്‍കിയത്. ഇതേ നാണയത്തില്‍ തന്നെ ഇന്ത്യയും തിരിച്ചടിക്കുകയായിരുന്നു. 19 ഓവറില്‍ ഏഴു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ ലക്ഷ്യത്തിലെത്തുകയായിരുന്നു. ഇഷാന്‍ കിഷന്‍ (70, റിട്ടയേര്‍ഡ് ഹര്‍ട്ട്), കെഎല്‍ രാഹുല്‍ (50) എന്നിവരുടെ ഫിഫ്റ്റികളാണ് ഇന്ത്യന്‍ ജയത്തിനു അടിത്തറയിട്ടത്. വിരാട് കോലി (11), സൂര്യകുമാര്‍ യാദവ് (8) എന്നിവര്‍ നിരാശപ്പെടുത്തി. റിഷഭ് പന്തും (29*) ഹാര്‍ദിക് പാണ്ഡ്യയും (12*) ചേര്‍ന്ന് ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു. ഇന്ത്യയുടെ അടുത്ത സന്നാഹം മറ്റൊരു വമ്പന്‍മാരായ ഓസ്‌ട്രേലിയക്കെതിരേയാണ്. ബുധനാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 3.30നാണ് കളിയാരംഭിക്കുന്നത്.

 പുതിയ ഓപ്പണിങ് ജോടി

പുതിയ ഓപ്പണിങ് ജോടി

വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയ്ക്കു വിശ്രമം അനുവദിച്ചായിരുന്നു ഇന്ത്യ ഈ മല്‍സരത്തില്‍ ഇറങ്ങിയത്. കെഎല്‍ രാഹുലിന്റെ ഓപ്പണിങ് പങ്കാളി മികച്ച ഫോമിലുള്ള യുവതാരം ഇഷാന്‍ കിഷനായിരുന്നു.
189 റണ്‍സെന്ന വന്‍ ലക്ഷ്യത്തിലേക്കു ബാറ്റി വീശിയ ഇന്ത്യക്കു ആഗ്രഹിച്ച തുടക്കമാണ് രാഹുല്‍- കിഷന്‍ ജോടി നല്‍കയിത്. പതിയെ തുടങ്ങിയ ഇരുവരും പിന്നീട് ഗിയര്‍ മാറ്റി. രാഹുലായിരുന്നു കൂടുതല്‍ അപകടകാരി. ഓപ്പണിങ് വിക്കറ്റില്‍ 82 റണ്‍സ് ഇരുവരും ചേര്‍ന്നെടുത്തു. എട്ടോവറിലായിരുന്നു ഇത്. ഒമ്പതാം ഓവറില്‍ ബൗണ്ടറിയിലൂടെ ഫിഫ്റ്റി തികച്ചതിന് പിന്നാലെ രാഹുല്‍ പുറത്തായി. വമ്പന്‍ ഷോട്ടിനു ശ്രമിച്ച അദ്ദേഹത്തെ മാര്‍ക്ക് വുഡിന്റെ ബൗളിങില്‍ മോയിന്‍ അലി പിടികൂടി. 24 ബോളില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറും രാഹുല്‍ നേടി.

 ഇഷാന്‍- കോലി കൂട്ടുകെട്ട്

ഇഷാന്‍- കോലി കൂട്ടുകെട്ട്

രാഹുല്‍ മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റില്‍ ഇഷാന്‍- കോലി കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ടു നയിച്ചു. 43 റണ്‍സാണ് ഇരുവരും നേടിയത്. ഐപിഎല്ലിലെ അവസാനത്തെ ലീഗ് മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിച്ചതിനു സമാനമായ ഇന്നിങ്‌സായിരുന്നു ഇഷാന്‍ പുറത്തെടുത്തത്. ഇന്ത്യ അനായാസം റണ്‍ചേസില്‍ മുന്നേറവെയാണ് കോലി പുറത്തായത്. മുന്നോട്ട് കയറി ഷോട്ടിനു ശ്രമിച്ച കോലിക്കു ടൈമിങ് പാളിയപ്പോള്‍ ലിവിങ്‌സ്റ്റണിന്റെ ബൗളിങില്‍ ആദില്‍ റഷീദ് അനായാസം പിടികൂടി.
കോലി മടങ്ങിയതിനു പിന്നാലെ ടീമിലെ മറ്റുള്ളവര്‍ക്കു അവസരം നല്‍കുന്നതിനു വേണ്ടി ഇഷാന്‍ റിട്ടയേര്‍ട്ട് ഹര്‍ട്ടായി തിരിച്ചുപോയി. വെറും 46 ബോളിലാണ് ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം താരം 70 റണ്‍സ് വാരിക്കൂട്ടിയത്. സൂര്യകുമാര്‍ യാദവായിരുന്നു തുടര്‍ന്നെത്തിയത്. പക്ഷെ എട്ടു റണ്‍സ് മാത്രമെടുത്ത് അദ്ദേഹം പുറത്തായി. ഒടുവില്‍ റിഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു.

 ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ്

ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ്

ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബൗളിങ് തിരഞ്ഞെുക്കുകയായിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യയെ നന്നായി കൈകാര്യം ചെയ്തു. അഞ്ചു വിക്കറ്റിനു 188 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടല്‍ അവര്‍ പടുത്തുയര്‍ത്തി.
49 റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോയും പുറത്താവാതെ 43 റണ്‍സ് നേടിയ മോയിന്‍ അലിയുമാണ് ഇംഗ്ലണ്ടിന്റെ പ്രധാന സ്‌കോറര്‍മാര്‍. ബെയര്‍സ്‌റ്റോ 36 ബോളില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചപ്പോള്‍ അലി 20 ബോളില്‍ ഇത്ര തന്നെ ബൗണ്ടറിയും സിക്‌സറും കണ്ടെത്തി. ലിയാം ലിവിങ്സ്റ്റണാണ് (30) മറ്റൊരു പ്രധാനപ്പെട്ട സ്‌കോറര്‍.

ഇന്ത്യക്കു വേണ്ടി മുഹമ്മദ് ഷമി മൂന്നു വിക്കറ്റുകളെടുത്തു. ജസ്പ്രീത് ബുംറയ്ക്കും രാഹുല്‍ ചാഹറിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു. ഷമി നാലോവറില്‍ 40 റണ്‍സ് വഴങ്ങിയാണ് മൂന്നുപേരെ പുറത്താക്കിയത്. ബുംറോ നാലോവറില്‍ 26ഉം ചാഹര്‍ നാലോവറില്‍ 43ഉം റണ്‍സ് വിട്ടുകൊടുത്തു. ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ ദുരന്തമായി തീര്‍ന്നത്. നാലോവറില്‍ 54 റണ്‍സാണ് അദ്ദേഹം ദാനം ചെയ്തത്. വിക്കറ്റൊന്നും ലഭിച്ചതുമില്ല. ഇംഗ്ലണ്ട് ഇന്നിങ്‌സിലെ അവസാന ഓവര്‍ ബൗള്‍ ചെയ്തത് ഭുവിയായിരുന്നു. 21 റണ്‍സാണ് ഈ ഓവറില്‍ മാത്രം അദ്ദേഹം വിട്ടുകൊടുത്തത്.പരിചയ സമ്പന്നനായ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനായിരുന്നു ഏറ്റവും മികച്ച ഇക്കോണമി റേറ്റില്‍ ബൗള്‍ ചെയ്തത്. നാലോവറില്‍ 23 റണ്‍സ് മാത്രമേ അദ്ദേഹം വഴങ്ങിയുള്ളൂ. പക്ഷെ വിക്കറ്റ് ലഭിക്കാതിരുന്നതിനാല്‍ ഇതു വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

രോഹിത് ശര്‍മയെക്കൂടാതെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി എന്നിവരെയും ഈ മല്‍സരത്തില്‍ ഇന്ത്യ ഇറക്കിയില്ല.ഒയ്ന്‍ മോര്‍ഗനു പകരം വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിനെ നയിച്ചത്.

ഇരുടീമുകളുടെയും ലോകകപ്പ് സ്ക്വാഡ്

ഇരുടീമുകളുടെയും ലോകകപ്പ് സ്ക്വാഡ്

ഇന്ത്യ
വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചാഹര്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.

ഇംഗ്ലണ്ട്
ഒയ്ന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ജാസണ്‍ റോയ്, ലിയാം ലിവിങ്‌സ്റ്റണ്‍, ഡേവിഡ് മലാന്‍, മോയിന്‍ അലി, ക്രിസ് വോക്‌സ്, ഡേവിഡ് വില്ലി, ടോം കറെന്‍, ജോണി ബെയര്‍സ്‌റ്റോ, സാം ബില്ലിങ്‌സ്, ജോസ് ബട്‌ലര്‍, ക്രിസ് ജോര്‍ഡന്‍, ടൈമല്‍ മില്‍സ്, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.

Story first published: Tuesday, October 19, 2021, 0:26 [IST]
Other articles published on Oct 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X