വിജയലക്ഷ്യം 153 റണ്‍സ്
ഇംഗ്ലണ്ടിനെതിരായ ആദ്യ സന്നാഹത്തെ അപേക്ഷിച്ച് അത്ര വലിയ വിജയലക്ഷ്യമായിരുന്നില്ല ഓസ്‌ട്രേലിയ ഇന്ത്യക്കു നല്‍കിയത്. 153 റണ്‍സായിരുന്നു ഇന്ത്യക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 152 റണ്‍സായിരുന്നു ഇന്ത്യന്‍ വിജയലക്ഷ്യം.
ടോസ് ലഭിച്ചത് ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനായിരുന്നു. അദ്ദേഹം ബാറ്റിങ് തിരഞ്ഞെടുക്കുകയും ചെയ്തു. മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ (57) ഫിഫ്റ്റിയാണ് ഒരു ഘട്ടത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഓസീസിനെ രക്ഷിച്ചത്. 48 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ഏഴു ബൗണ്ടറികളുള്‍പ്പെട്ടിരുന്നു. മാര്‍ക്കസ് സ്റ്റോയ്‌നിസ് (41*), ഗ്ലെന്‍ മാക്‌സ്വെല്‍ (37) എന്നിവരും ഓസീസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തി. ഐപിഎല്ലെ ഫോം ആവര്‍ത്തിച്ച മാക്‌സി 28 ബോളില്‍ അഞ്ചു ബൗണ്ടറികള്‍ പായിച്ചു. സ്റ്റോയ്‌നിസാവട്ടെ വെറും 25 ബോളിലായിരുന്നു 41 റണ്‍സ് നേടിയത്. നാലു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (8), ഡേവിഡ് വാര്‍ണര്‍ (1), മിച്ചെല്‍ മാര്‍ഷ് (0), മാത്യു വെയ്ഡ് (4*) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ പ്രകടനം.
മൂന്നിന് 11 റണ്‍സെന്ന നിലയിലേക്കു വീണ ഓസീസിനെ കരകയറ്റിയത് നാലാം വിക്കറ്റില്‍ സ്മിത്ത്- മാക്‌സ്വെല്‍ സഖ്യം ചേര്‍ന്നെടുത്ത 61 റണ്‍സാണ്. അഞ്ചാം വിക്കറ്റില്‍ സ്മിത്ത്- സ്റ്റോയ്‌നിസ് ജോടി 76 റണ്‍സും അടിച്ചെടുത്തു.
രോഹിത്തിലേറി ഇന്ത്യ
റണ്‍ചേസില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഉജ്ജ്വല ഫിഫ്റ്റിയാണ് ഇന്ത്യന്‍ ജയത്തിനു അടിത്തറയിട്ടത്. ഒരു വിക്കറ്റ് നഷ്ടത്തില്‍ 17.5 ഓവറില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. 60 റണ്‍സോടെ ഹിറ്റ്മാന്‍ ടീമിന്റെ അമരക്കാരനായി മാറി. 41 ബോളില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. 60 റണ്‍സെടുത്ത ശേഷം അദ്ദേഹം റിട്ടയേര്‍ട് ഹര്‍ട്ടായി മടങ്ങുകയായിരുന്നു. കെഎല്‍ രാഹുല്‍ (39), സൂര്യകുമാര്‍ യാദവ് (38*) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. സൂര്യക്കൊപ്പം 14 റണ്‍സോടെ ഹാര്‍ദിക് പാണ്ഡ്യ പുറത്താവാതെ നിന്നു.
13 ബോളുകള്‍ ബാക്കിനില്‍ക്കെ ആധികാരികമായാണ് ഇന്ത്യ ജയിച്ചുകയറിയത്. ഫാസ്റ്റ് ബൗളര്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സനെതിരേ സിക്‌സറടിച്ചായിരുന്നു ഹാര്‍ദിക് ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കിയത്. സൂര്യ 27 ബോളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കാണ് 38 റണ്‍സെടുത്തതെങ്കില്‍ ഹാര്‍ദിക് എട്ടു ബോളില്‍ ഒരു സിക്‌സറോടെയാണ് 14 റണ്‍സ് നേടിയത്.
മികച്ച തുടക്കമായിരുന്നു രോഹിത്- രാഹുല്‍ ഓപ്പണിങ് ജോടി ഇന്ത്യക്കു നല്‍കിയത്. 68 റണ്‍സ് ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്തു. പത്താം ഓവറിലെ രണ്ടാമത്തെ ബോളിലാണ് രാഹുല്‍ പുറത്താവുന്നത്. 31 ബോളില്‍ രണ്ടു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 39 റണണ്‍സെടുത്ത അദ്ദേഹത്തെ ആഷ്ടണ്‍ ഏഗറിന്റെ ബൗളിങില്‍ ഡേവിഡ് വാര്‍ണര്‍ പിടികൂടുകയായിരുന്നു.
ബൗളിങിനു ചുക്കാന്‍ പിടിച്ച് അശ്വിന്‍
ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചത് പരിചയ സമ്പന്നനായ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനായിരുന്നു. രണ്ടോവറില്‍ വെറും എട്ടു റണ്‍സ് മാത്രം വിട്ടുകൊടുത്ത് അദ്ദേഹം രണ്ടു വിക്കറ്റുകളെടുത്തു. ഡേഡിവ് വാര്‍ണര്‍, മിച്ചെല്‍ മാര്‍ഷ് എന്നിവരെയാണ് അശ്വിന്‍ പുറത്താക്കിയത്. ഓസീസ് ഇന്നിങ്‌സിലെ രണ്ടാമത്തെ ഓവര്‍ തന്നെ നായകന്‍ രോഹിത് അശ്വിനെ ഏല്‍പ്പിക്കുകയായിരുന്നു. അഞ്ചാമത്തെ ബോളില്‍ വാര്‍ണറെ വിക്കറ്റിനു മുന്നില്‍ കുരുക്കിയ അദ്ദേഹം തൊട്ടടുത്ത ബോളില്‍ പുതുതായെത്തിയ മാര്‍ഷിനെ സ്ലിപ്പില്‍ രോഹിത്തിനു സമ്മാനിക്കുകയും ചെയ്തു.
ഭുവനേശ്വര്‍ കുമാര്‍, രവീന്ദ്ര ജഡേജ, രാഹുല്‍ ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു. ഏഴു ബൗളര്‍മാരെയാണ് മല്‍സരത്തില്‍ ഇന്ത്യ പരീക്ഷിച്ചത്.
ആറാം ബൗളറായി കോലി
ലോകകപ്പില്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യക്കു വേണ്ടി ബൗള്‍ ചെയ്യില്ലെന്നു ഉറപ്പായതിനാല്‍ ആറാം ബൗളറുടെ റോള്‍ ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്ന സൂചന നല്‍കി വിരാട് കോലിയെ ഈ മല്‍സരത്തില്‍ ബൗളറുടെ റോളില്‍ കണ്ടു.
രണ്ടോവറുകളാണ് കോലി ബൗള്‍ ചെയ്തത്. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും 12 റണ്‍സ് മാത്രമേ അദ്ദേഹം വിട്ടുകൊടുത്തുള്ളൂ. ആദ്യ ഓവറില്‍ നാലും രണ്ടാമത്തെ ഓവറില്‍ എട്ടും റണ്‍സാണ് കോല വഴങ്ങിയത്.
ഇന്ത്യന്‍ സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചാഹര്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, വിരാട് കോലി.
ഓസ്‌ട്രേലിയന്‍ ലോകകപ്പ് സ്‌ക്വാഡ്
ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), മിച്ചെല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, മാര്‍ക്കസ് സ്റ്റോയ്‌നിസ്, മാത്യു വേഡ് (വിക്കറ്റ് കീപ്പര്‍), ആഷ്ടണ്‍ ഏഗര്‍, മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഇംഗ്ലിസ്, ഗ്ലെന്‍ മാക്‌സ്വെല്‍, പാറ്റ് കമ്മിന്‍സ്, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍, ജോഷ് ഹേസല്‍വുഡ്, ആദം സാംപ, മിച്ചെല്‍ സ്വെപ്‌സണ്‍.