ദുബായ്: ടി20 ഫോര്‍മാറ്റിലെ തന്റെ ബൗളിങ് മികവ് ചുരുങ്ങിയ കാലം കൊണ്ട് ലോകത്തിന് മുന്നില്‍ തെളിയിച്ച താരമാണ് അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്‍. ഫ്രാഞ്ചൈസി ക്രിക്കറ്റിലെ മൂല്യമേറിയ താരങ്ങളിലൊരാളായ റാഷിദ് അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ വേഗത്തില്‍ 100 വിക്കറ്റ് നേട്ടത്തിലെത്തിയിരിക്കുന്ന താരമായിരിക്കുകയാണ്. പാകിസ്താനെതിരായ മത്സരത്തില്‍ മുഹമ്മദ് ഹഫീസിനെ പുറത്താക്കിയാണ് റാഷിദ് ചരിത്ര നേട്ടത്തിലേക്കെത്തിയത്. ഷക്കീബ് അല്‍ ഹസന്‍,ലസിത് മലിംഗ,ടിം സൗത്തി എന്നിവരാണ് ടി20യില്‍ 100 വിക്കറ്റ് പൂര്‍ത്തിയാക്കിയിട്ടുള്ള താരങ്ങള്‍. ഈ പട്ടികയിലേക്ക് റാഷിദ് ഖാന്‍ ഇവരെയെല്ലാം കടത്തിവെട്ടിയാണ് കടന്നുചെന്നിരിക്കുന്നത്.
53ാം മത്സരത്തിലാണ് റാഷിദിന്റെ നേട്ടം. മുന്‍ ശ്രീലങ്കന്‍ സൂപ്പര്‍ പേസര്‍ ലസിത് മലിംഗയുടെ റെക്കോഡാണ് റാഷിദ് തകര്‍ത്തത്. 76 മത്സരത്തില്‍ നിന്നാണ് മലിംഗ ഈ നേട്ടത്തിലെത്തിയത്. ഇപ്പോള്‍ വെറും 53 മത്സരത്തില്‍ നിന്ന് റാഷിദ് ഈ നേട്ടത്തിലെത്തിയിരിക്കുകയാണ്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ റാഷിദ് ഇതേ മികവ് ലോകകപ്പിലും ആവര്‍ത്തിക്കുന്നു. ആദ്യ മത്സരത്തില്‍ നാല് വിക്കറ്റ് വീഴ്ത്തിയ റാഷിദ് പാകിസ്താനെതിരേ നാല് ഓവറില്‍ 26 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും വീഴ്ത്തി.

ഐപിഎല്‍, സിപിഎല്‍, ബിബിഎല്‍, പിഎസ്എല്‍ തുടങ്ങിയ എല്ലാ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗിലും സജീവമായുള്ള റാഷിദ് അഫ്ഗാന്‍ ജഴ്‌സിയില്‍ 53 ടി20യില്‍ നിന്ന് 101 വിക്കറ്റും 74 ഏകദിനത്തില്‍ നിന്ന് 140 വിക്കറ്റും 5 ടെസ്റ്റില്‍ നിന്ന് 34 വിക്കറ്റും നേടിയിട്ടുണ്ട്. ബൗളിങ്ങില്‍ വലിയ വ്യത്യസ്ത കൊണ്ടുവരുന്ന ബൗളറാണ് റാഷിദ്. റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടുന്നതോടൊപ്പം വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുകാട്ടുന്നതുമാണ് റാഷിദിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.
76 ഐപിഎല്ലില്‍ നിന്ന് 93 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. മികച്ച ഇക്കോണമിയോട് പന്തെറിയുന്ന റാഷിദ് അത്യാവശ്യ ഘട്ടങ്ങളില്‍ ബാറ്റുകൊണ്ടും തിളങ്ങാന്‍ കെല്‍പ്പുള്ളവനാണ്. അഫ്ഗാനിസ്ഥാന്‍ നായകനായിരുന്ന റാഷിദ് ടി20 ലോകകപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പായാണ് നായകസ്ഥാനം രാജിവെച്ചത്. മുഹമ്മദ് നബിയാണ് ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെ നയിക്കുന്നത്.
ഗ്രൂപ്പ് രണ്ടില്‍ അഫ്ഗാനിസ്ഥാന്‍ എല്ലാവരുടെയും പേടി സ്വപ്‌നമാണ്. സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ച അഫ്ഗാനിസ്ഥാന്‍ പാകിസ്താനോട് തോറ്റെങ്കിലും സെമി പ്രതീക്ഷ അവസാനിച്ചിട്ടില്ല. ഇന്ത്യയേയും ന്യൂസീലന്‍ഡിനെയും അനായാസമായി തോല്‍പ്പിച്ച പാകിസ്താനെ നന്നായി വിറപ്പിച്ച ശേഷമാണ് അഫ്ഗാനിസ്ഥാന്‍ കീഴടങ്ങിയത്. ഇന്ത്യക്കും ന്യൂസീലന്‍ഡിനുമുള്ള മുന്നറിയിപ്പ് കൂടിയാണിത്.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പാകിസ്താന്‍ ഒരോവര്‍ ബാക്കിനിര്‍ത്തി അഞ്ച് വിക്കറ്റിനാണ് ജയിച്ചത്. ഒരോവറില്‍ നാല് സിക്‌സറുകളില്‍ പറത്തിയ ആസിഫ് അലിയാണ് മത്സരം അഫ്ഗാനിസ്ഥാനില്‍ നിന്ന് തട്ടിയെടുത്തത്. അവസാന നിമിഷം വരെ പാകിസ്താനെ ഭയപ്പെടുത്താന്‍ അഫ്ഗാനിസ്ഥാന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. ടോപ് ഓഡര്‍ ബാറ്റിങ് ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നെങ്കില്‍ പാകിസ്താനെ അട്ടിമറിക്കാന്‍ അഫ്ഗാനിസ്ഥാന് സാധിക്കുമായിരുന്നു.
മുഹമ്മദ് നബി (35*),ഗുല്‍ബാഡിന്‍ നയ്ബ് (35*) എന്നിവര്‍ അഫ്ഗാനിസ്ഥാനായി ബാറ്റിങ്ങില്‍ തിളങ്ങി . എന്നാല്‍ ഹസ്‌റത്തുല്ല സസായി (0), മുഹമ്മദ് ഷഹ്‌സാദ് (8), റഹ്മാനുള്ള ഗുര്‍ബാസ് (10), അസ്ഗര്‍ അഫ്ഗാന്‍ (10) എന്നിവര്‍ പെട്ടെന്ന് മടങ്ങിയതാണ് അഫ്ഗാനിസ്ഥാന് തിരിച്ചടിയായത് . റാഷിദ് ഖാന്‍ രണ്ടും മുജീബുര്‍ റഹ്മാന്‍, മുഹമ്മദ് നബി, നവീന്‍ ഉല്‍ ഹഖ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി . കരീം ജനതിന്റെ മോശം ബൗളിങ് ടീമിന് തിരിച്ചടിയായി . നാല് ഓവറില്‍ 48 റണ്‍സാണ് താരം വിട്ടുകൊടുത്തത് .