For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഇതാ ഒരു അപൂര്‍വ്വ കൂട്ടുകെട്ട്' ഒമാന്‍ ടീമിനെ നയിക്കുന്നത് പാക് വംശജന്‍, ഓപ്പണര്‍ ഇന്ത്യന്‍ വംശജന്‍

ദുബായ്: ടി20 ലോകകപ്പിന് മുന്നോടിയായുള്ള യോഗ്യതാ മത്സരങ്ങളും സന്നാഹ മത്സരങ്ങളും ആവേശകരമായി പുരോഗമിക്കുകയാണ്. ബംഗ്ലാദേശ്, ശ്രീലങ്ക, സ്‌കോട്‌ലന്‍ഡ്, ഒമാന്‍, പപ്പുവ ന്യൂ ഗ്വിനിയ എന്നീ ടീമുകളെല്ലാം യോഗ്യതാ റൗണ്ട് മത്സരം കളിക്കുന്നുണ്ട്. കുഞ്ഞന്‍ ടീമുകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ടീമുകളുടെ തകര്‍പ്പന്‍ പ്രകടനം തന്നെയാണ് യോഗ്യതാ റൗണ്ടില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ നിന്ന് ആരൊക്കെ ലോകകപ്പിന് യോഗ്യത നേടുമെന്നത് കാത്തിരുന്ന് കാണാം.

ഒമാന്‍ ടീം ശക്തമായ പ്രകടനമാണ് പുറത്തെടുക്കുന്നത്. ആദ്യ മത്സരത്തില്‍ പപ്പുവ ന്വൂ ഗ്വിനിയയോട് 10 വിക്കറ്റിന് ജയിച്ച ഒമാന്‍ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനോട് തോറ്റു. വളര്‍ന്നുവരുന്ന ടീമെന്ന നിലയില്‍ ഒമാന്‍ പ്രകടനം പ്രശംസ അര്‍ഹിക്കുന്നതാണ്. ഇപ്പോഴിതാ ഒമാന്‍ ടീമിലെ അപൂര്‍വ്വ കൂട്ടുകെട്ടാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ടീമിനെ നയിക്കുന്നത് പാക് വംശജനും ടീമിന്റെ പ്രധാന ഓപ്പണര്‍ ഇന്ത്യന്‍ വംശജനുമാണെന്നതാണ് ആരാധകരില്‍ കൗതുകം ഉയര്‍ത്തുന്നത്.

ഒമാന്‍ ടീം നായകന്‍ സീഷാന്‍ മക്‌സൂദ് പാക് വംശജനാണ്. പപ്പുവ ന്യൂ ഗ്വിനിയക്കെതിരായ മത്സരത്തില്‍ 20 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുമായി തിളങ്ങാന്‍ അദ്ദേഹത്തിനായിരുന്നു. ഇതില്‍ ഒരോവറിലാണ് അദ്ദേഹം മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ടീമിന്റെ നാലാം നമ്പര്‍ ബാറ്റ്‌സ്മാനാണ് അദ്ദേഹം. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 16 പന്തില്‍ നിന്ന് 12 റണ്‍സാണ് അദ്ദേഹം നേടിയത്. രണ്ടോവറില്‍ 17 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും സീഷാന്‍ നേടി.

33കാരനായ താരം 2015ലെ ലോക ട്വന്റി20 ക്വാളിഫയറില്‍ അഫ്ഗാനിസ്ഥാനെതിരെയാണ് ടി20 അരങ്ങേറ്റം കുറിച്ചത്. 2016ലെ ലോക ക്രിക്കറ്റ് ലീഗ് ഡിവിഷന്‍ അഞ്ചിലെ ടോപ് സ്‌കോററാണ് അദ്ദേഹം. ടൂര്‍ണമെന്റില്‍ 350 റണ്‍സാണ് താരം നേടിയത്. 2019ലാണ് അദ്ദേഹം ഏകദിന അരങ്ങേറ്റം കുറിക്കുന്നത്. പന്തുകൊണ്ടും ബാറ്റുകൊണ്ടും മികച്ച പ്രകടനം നടത്താന്‍ കെല്‍പ്പുള്ള താരമാണ് അദ്ദേഹം. പാകിസ്താനിലെ പഞ്ചാബില്‍ ജനിച്ച അദ്ദേഹം പിന്നീട് കുടുംബത്തോടൊപ്പം ഒമാനിലേക്കെത്തുകയായിരുന്നു.

jatindersingh-oman

ഓപ്പണര്‍ ജതീന്ദര്‍ സിങ് ഇന്ത്യന്‍ വംശജനായ താരമാണ്. 32കാരനായ താരം പഞ്ചാബിലെ ലുധിയാനയിലാണ് ജനിച്ചത്.2011ലെ ലോക ക്രിക്കറ്റ് ലീഗ് ഡിവിഷന്‍ ത്രീയിലാണ് അദ്ദേഹം ഒമാനായി അരങ്ങേറ്റം കുറിച്ചത്. വലം കൈയന്‍ ബാറ്റ്‌സ്മാനായ അദ്ദേഹം ഓപ്പണറെന്ന നിലയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. പപ്പുവ ന്യൂ ഗ്വിനിയക്കെതിരായ മത്സരത്തില്‍ 42 പന്തില്‍ 73 റണ്‍സ് നേടാന്‍ അദ്ദേഹത്തിനായിരുന്നു. ബംഗ്ലാദേശിനെതിരെയും ഭേദപ്പെട്ട പ്രകടനം ഓപ്പണര്‍ നടത്തി. 33 പന്തില്‍ നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 40 റണ്‍സാണ് ജതീന്ദര്‍ നേടിയത്. 2019ലാണ് അദ്ദേഹം ഏകദിന അരങ്ങേറ്റം നടത്തിയത്.

ടി20യിലെ അദ്ദേഹം നാല് അര്‍ധ സെഞ്ച്വറികള്‍ ഇതിനോടകം നേടിയിട്ടുണ്ട്. ഒമാനായി 770 ടി20 റണ്‍സും 434 ഏകദിന റണ്‍സും അദ്ദേഹം നേടി. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ കടുത്ത ആരാധകനാണ് ജതീന്ദര്‍. അര്‍ധ സെഞ്ച്വറി ആഘോഷങ്ങളിലും ക്യാച്ച് ആഘോഷങ്ങളിലും ശിഖര്‍ ധവാന്റെ ശൈലിയെ അനുകരിക്കാന്‍ താരം ശ്രമിക്കാറുണ്ട്. 1975ല്‍ ഒമാനിലെ പോലീസായി ജതീന്ദറിന്റെ പിതാവിന് ജോലി ലഭിച്ചിരുന്നു. എന്നാല്‍ 2003ലാണ് കുടുംബം യുഎഇയിലേക്ക് താമസം മാറിയത്. 2007ല്‍ ഒമാന്‍ അണ്ടര്‍ 19 ക്രിക്കറ്റിലും അദ്ദേഹം കളിച്ചിരുന്നു. എന്തായാലും ഒമാന്‍ ടീമിലെ ഈ ഇന്ത്യ-പാക് താര കൂട്ടുകെട്ട് ഇതിനോടകം ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

Story first published: Wednesday, October 20, 2021, 11:10 [IST]
Other articles published on Oct 20, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+