ദുബായ്: ഐസിസിയുടെ ടി20 ലോകകപ്പില്‍ സ്‌കോട്ട്‌ലാന്‍ഡിനെതിരേ നേടിയ ഇടിവെട്ട് ഫിഫ്റ്റിയോടെ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുല്‍. സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടില്‍ നടന്ന കളിയില്‍ വെറും 18 ബോളുകളിലായിരുന്ന രാഹുലിന്റെ അര്‍ധ സെഞ്ച്വറി നേട്ടം. ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമായിരുന്നു ഇത്. ഈ ടൂര്‍ണമെന്റില്‍ ഒരു താരത്തിന്റെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയായിരുന്നു ഇത്.
മാത്രമല്ല ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ വേഗതയേറിയ മൂന്നാമത്തെ ഫിഫ്റ്റിയായി ഇതു മാറിയിരിക്കുകയാണ്. നേരത്തേ 2014ലെ ലോകകപ്പില്‍ പാകിസ്താനെതിരേ ഓസ്‌ട്രേലിയയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലും 18 ബോളില്‍ ഫിഫ്റ്റിയടിച്ചിരുന്നു. ഈ റെക്കോര്‍ഡിനൊപ്പമാണ് രാഹുലുമെത്തിയത്.
ഈ ലിസ്റ്റിലെ കിങ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങാണ്. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ യുവി കുറിച്ച റെക്കോര്‍ഡ് ഇന്നും ആര്‍ക്കും തിരുത്താനായിട്ടില്ല. അന്നു ഫിഫ്റ്റിയിലെത്താന്‍ അദ്ദേഹത്തിനു വെറും 12 ബോളുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേ ഒരോവറിലെ ആറു ബോളുകളും സിക്‌സറിലേക്കു പറത്തി യുവരാജ് ലോക റെക്കോര്‍ഡ് കുറിച്ചതും കളിയില്‍ തന്നെയായിരുന്നു. യുവരാജിനു പിന്നില്‍ വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റിക്കു അവകാശി നെതര്‍ലാന്‍ഡ്‌സ് താരം സ്റ്റീഫന്‍ മൈബര്‍ഗാണ്. 2014ലെ ടൂര്‍ണമെന്റില്‍ അയര്‍ലാന്‍ഡിനെതിരേ 17 ബോളുകളിലായിരുന്നു അദ്ദേഹം അര്‍ധ സെഞ്ച്വറി കണ്ടെത്തിയത്.
ഇത്തവണത്തെ ടി20 ലോകപ്പിലെ തുടര്‍ച്ചയായ രണ്ടാമത്തെ ഫിഫ്റ്റി കൂടിയാണ് സ്‌കോട്ട്‌ലാന്‍ഡിനെതിരേ രാഹുല്‍ കുറിച്ചത്. അഫ്ഗാനിസ്താനെതിരേ ഇന്ത്യ 66 റണ്‍സിനു ജയിച്ച കഴിഞ്ഞ കളിയിലും അദ്ദേഹം കസറിയിരുന്നു. അന്നു 48 ബോളില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 69 റണ്‍സായിരുന്നു രാഹുല്‍ അടിച്ചെടുത്തത്. തുടരെ രണ്ടാമത്തെ ഫിഫ്റ്റിയോടെ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ റണ്‍വേട്ടക്കാരനുമായി അദ്ദേഹം മാറി. നാലു കളികളില്‍ നിന്നും 35 ശരാശരിയില്‍ 153.84 സ്‌ട്രൈക്ക് റേറ്റില്‍ 140 റണ്‍സാണ് രാഹുലിന്റെ സമ്പാദ്യം.
ഇന്ത്യക്കു വമ്പന്‍ ജയം
സൂപ്പര്‍ 12ല്‍ സ്‌കോട്ട്‌ലാന്‍ഡിനെതിരായ കളിയില്‍ വമ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസിനു ശേഷം ബാറ്റിങിന് അയച്ച സ്‌കോട്ടിഷ് ടീമിനെ 17.4 ഓവറില്‍ വെറും 85 റണ്‍സിന് ഇന്ത്യ ചുരുട്ടിക്കെട്ടി. ജോര്‍ജ് മന്‍സേ (24), മൈക്കല്‍ ലീസ്‌ക് (21), കലും മക്ക്‌ലിയോഡ് (16), മാര്‍ക്ക് വാട്ട് (14) എന്നിവരൊഴികെ മറ്റാരും സ്‌കോട്ടിഷ് നിരയില്‍ പിടിച്ചുനിന്നില്ല. മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും ചേര്‍ന്നാണ് സ്‌കോട്ട്‌ലാന്‍ഡിനെ തരിപ്പണമാക്കിയത്. ജഡേജ കരിയര്‍ ബെസ്റ്റ് പ്രകടനമായിരുന്നു ഈ കളിയില്‍ പുറത്തെടുത്തത്. നാലോവറില്‍ 15 റണ്‍സിനാണ് മൂന്നു പേരെ പുറത്താക്കിയത്. ഷമിയാവട്ടെ മൂന്നോവറില്‍ 15 റണ്‍സിനാണ് രണ്ടു പേരെ മടക്കിയത്. ജസ്പ്രീത് ബുംറയ്ക്കു രണ്ടു വിക്കറ്റ് ലഭിച്ചു.
മറുപടിയില്‍ നെറ്റ് റണ്‍റേറ്റില്‍ ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍ എന്നിവരെ പിന്തള്ളാന്‍ 7.1 ഓവറില്‍ ഇന്ത്യക്കു വിജയിക്കേണ്ടിയിരുന്നു. വെറും 6.3 ഓവറില്‍ ഇന്ത്യ വിജയം പോക്കറ്റിലാക്കുകയും ചെയ്തു. രാഹുലിന്റെ ഫിഫ്റ്റിക്കൊപ്പം ഓപ്പണിങ് പങ്കാളി രോഹിത് ശര്‍മയുടെ 30 റണ്‍സ് (16 ബോള്‍, 5 ബൗണ്ടറി, 1 സിക്‌സര്‍) ഇന്നിങ്‌സാണ് ഇന്ത്യന്‍ വേഗത്തിലാക്കിയത്. ഓപ്പണിങ് വിക്കറ്റില്‍ രോഹിത്- രാഹുല്‍ ജോടി 70 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു. വെറും 4.6 ഓവറിലായിരുന്നു ഇത്. ഈ വിജയത്തോടെ അഫ്ഗാനെ പിന്തള്ളി ഇന്ത്യ ഗ്രൂപ്പില്‍ മൂന്നാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.