ദുബായ്: ഒരൊറ്റ വിജയം കൊണ്ടു തന്നെ പാകിസ്താന്‍ ക്രിക്കറ്റിലെ ഇതിഹാസ നായകനായി മാറിയിരിക്കുകയാണ് യുവ ക്യാപ്റ്റന്‍ ബാബര്‍ ആസം. തന്റെ പിന്‍ഗാമികള്‍ക്കു കഴിഞ്ഞ 12 മല്‍സരങ്ങളില്‍ സാധിക്കാതിരുന്ന കാര്യമാണ് ആദ്യ ഊഴത്തില്‍ തന്നെ ബാബര്‍ സാധിച്ചെടുത്തിരിക്കുന്നത്. ചരിത്രത്തിലാദ്യമായി ഐസിസിയുടെ ഏതെങ്കിലുമൊരു ലോകകപ്പില്‍ (ടി20, ഏകദിനം) ഇന്ത്യയെ തോല്‍പ്പിച്ച ആദ്യത്തെ പാക് ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് ബാബര്‍ തന്റെ പേരിലാക്കിയത്. ഇന്ത്യയെ നിഷ്പ്രഭരാക്കുന്ന പ്രകടനത്തോടെയാണ് പാക് ടീം കളിയില്‍ വിജയം പിടിച്ചെടുത്തത്. പത്തു വിക്കറ്റിനു ബാബറും സംഘവും ഇന്ത്യയെ വാരിക്കളയുകയായിരുന്നു.
ബാബര്‍ അഭിമാനിക്കാന്‍ വക നല്‍കുന്ന റെക്കോര്‍ഡിട്ടപ്പോള്‍ മറുഭാഗത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി മറക്കാന്‍ ആഗ്രഹിക്കുന്ന റെക്കോര്‍ഡും തന്റെ പേരിലാക്കി. തന്റെ പിന്‍ഗാമികള്‍ വര്‍ഷങ്ങളോളം കൈവിടാതെ കാത്ത റെക്കോര്‍ഡാണ് കോലി നഷ്ടപ്പെടുത്തിയത്. ടി20 ലോകകപ്പില്‍ അദ്ദേഹത്തിനു കീഴില്‍ പാകിസ്താനെതിരേ ഇന്ത്യയുടെ ആദ്യത്തെ മല്‍സരം കൂടിയായിരുന്നു ഇത്. 2007 മുതല്‍ 2016 വരെയുള്ള കഴിഞ്ഞ ടി20 ലോകകപ്പുകളിലെല്ലാം ഇന്ത്യയെ നയിച്ചത് ഇതിഹാസതാരം എംഎസ് ധോണിയായിരുന്നു. കളിച്ച അഞ്ചു മല്‍സരങ്ങളിലും ഇന്ത്യ വിജയിക്കുകയും ചെയ്തു. എന്നാല്‍ ഡബിള്‍ ഹാട്രിക്ക് വിജയം തേടിയിറങ്ങിയ കോലിക്ക് പാക് കരുത്തിനു മുന്നില്‍ അടിതെറ്റുകയായരുന്നു.
ഇന്നത്തെ പോരാട്ടത്തിലേക്കു വരികയാണെങ്കില്‍ ടി20 ഫോര്‍മാറ്റില്‍ പാകിസ്താന്‍ പത്തു വിക്കറ്റ് മാര്‍ജിനില്‍ വിജയിച്ചത് ഇതാദ്യമായിട്ടാണ്. ഇന്ത്യയാവട്ടെ ടി20യില്‍ പത്തു വിക്കറ്റിനു പരാജയപ്പെട്ടതും ഇതാദ്യമായാണ്. ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ നാലാം തവണ മാത്രമാണ് ഒരു ടീം പത്തു വിക്കറ്റിന്റെ വിജയം ആഘോഷിച്ചത്. നേരത്തേ 2007ലെ പ്രഥമ ലോകകപ്പില്‍ ഓസ്‌ടേലിയ പാകിസ്താനെയും 2012ല്‍ സൗത്താഫ്രിക്ക സിംബാബ്‌വെയെയും ഇത്തവണ യോഗ്യതാ റൗണ്ടില്‍ ഒമാന്‍ പപ്പുവ ന്യു ഗ്വിനിയെയുമാണ് പത്തു വിക്കറ്റിനു തോല്‍പ്പിച്ചിട്ടുള്ളത്. അവര്‍ക്കൊപ്പം ഇപ്പോള്‍ പാകിസ്താനും ചേര്‍ന്നിരിക്കുകയാണ്.
152 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു പാകിസ്താനു ഇന്ത്യ നല്‍കിയത്. ശക്തമായ ബൗളിങ് ലൈനപ്പുള്ളതിനാല്‍ തന്നെ ഈ സ്‌കോര്‍ പ്രതിരോധിച്ച് വിജയിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യ. പക്ഷെ പാക് ക്യാപ്റ്റന്‍ ബാബറും ഓപ്പണിങ് പങ്കാളിയായ മുഹമ്മദ് റിസ്വാനും ഉറച്ച ദൃഢനിശ്ചയത്തോടെയാണ് ബാറ്റ് വീശിയത്. 17.5 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ പാക് ടീം വിജയത്തിലെത്തുകയും ചെയ്തു. റിസ്വാന്‍ 79 റണ്‍സെടുത്തപ്പോള്‍ ബാബര്‍ 68 റണ്‍സും നേടി. 55 ബോളില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു റിസ്വാന്റെ ഇന്നിങ്‌സെങ്കില്‍ ബാബര്‍ 52 ബോളില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു.
നേരത്തേ ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി ടീമിനെ മുന്നില്‍ നിന്നു നയിച്ച കോലിയാണ് ഇന്ത്യയുടെ രക്ഷകനായത്. ഇന്ത്യയെ ഏഴു വിക്കറ്റിന് 151 റണ്‍സിലെത്തിച്ചത് കോലി നേടിയ 57 റണ്‍സാണ്. 49 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. റിഷഭ് പന്താണ് (39) ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റൊരാള്‍. മൂന്നു വിക്കറ്റുകളെടുത്ത ഷഹീന്‍ അഫ്രീഡിയും രണ്ടു വിക്കറ്റ് വീഴ്ത്തിയ ഹസന്‍ അലിയും ചേര്‍ന്നാണ് ഇന്ത്യയെ തകര്‍ത്തത്.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍),ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.
പാകിസ്താന്‍- മുഹമ്മദ് റിസ്വാന്‍, ബാബര്‍ ആസം (ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, മുഹമ്മദ് ഹഫീസ്, ഷുഐബ് മാലിക്ക്, ആസിഫ് അലി, ഇമാദ് വസീം, ഷദാബ് ഖാന്‍, ഹസന്‍ അലി, ഹാരിസ് റൗഫ്, ഷഹീന്‍ ഷാ അഫ്രീഡി.