ക്വിന്റന്‍ ഡീകോക്ക്-ക്രിസ് ഗെയ്ല്‍
ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റന്‍ ഡീകോക്ക് ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള താരമാണ്. മുംബൈ ഇന്ത്യന്‍സ് ഓപ്പണറായി യുഎഇയില്‍ കളിച്ച് അനുഭവസമ്പത്തുമുണ്ട്. എന്നാല്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഡീകോക്ക് ടൂര്‍ണമെന്റില്‍ നടത്തുന്നത്. ബാറ്റിങ്ങില്‍ തീര്‍ത്തും പരാജയമായിരുന്നു ഡീകോക്ക്. കൂടാതെ ബ്ലാക് ലീവ്‌സ് മാറ്ററിന് പിന്തുണ പ്രഖ്യാപിച്ച് മുട്ടുകുത്താന്‍ തയ്യാറാവാതെ അനാവശ്യ വിവാദം സൃഷ്ടിക്കുകയും ചെയ്തു. ഡീകോക്ക് മറക്കാനാഗ്രഹിക്കുന്ന ലോകകപ്പായിരിക്കുമിതെന്നുറപ്പ്.
യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തി. 42ാം വയസില്‍ ടി20 ലോകകപ്പ് കളിക്കുന്ന ഗെയ്‌ലിനെ പ്രായം തളര്‍ത്തുന്നുണ്ടെന്ന് പ്രകടനത്തില്‍ നിന്ന് വ്യക്തം.ടി20 ഫോര്‍മാറ്റിലെ ഇതിഹാസമെന്ന് വിളിക്കാവുന്ന താരമാണ് ഗെയ്‌ലെങ്കിലും പേരിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ ഇത്തവണ അദ്ദേഹത്തിനായില്ല.ഗെയ്‌ലിന്റെ അവസാന അന്താരാഷ്ട്ര മത്സരമായി ഇത് മാറാന്‍ സാധ്യതയുണ്ട്.
സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസന്‍
മരണ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട ഓസ്‌ട്രേലിയ സെമിയില്‍ കടക്കാന്‍ സാധ്യതയേറെയാണ്. ഇന്ന് നടക്കുന്ന ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ മത്സരം ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാവും. വലിയ താരനിരയുണ്ടെങ്കിലും പലരും ഫോമിലല്ലെന്നത് ഓസ്‌ട്രേലിയക്ക് വലിയ തലവേദനയാവുന്നു. സ്റ്റീവ് സ്മിത്തിന്റെ മോശം പ്രകടനമാണ് എടുത്തുപറയേണ്ടത്. സീനിയര്‍ താരമെന്ന നിലയിലും യുഎഇയില്‍ കളിച്ച് അനുഭവസമ്പത്തുള്ള താരമെന്ന നിലയിലും സ്മിത്തില്‍ പ്രതീക്ഷകളേറെയായിരുന്നെങ്കിലും താരം നിരാശപ്പെടുത്തി.
ന്യൂസീലന്‍ഡാണ് ഗ്രൂപ്പ് രണ്ടില്‍ നിന്ന് സെമിയില്‍ കടക്കാന്‍ കൂടുതല്‍ സാധ്യതയുള്ള ടീം. എന്നാല്‍ ഇത്തവണ ടീമിനെ പിന്നോട്ടടിക്കുന്നത് നായകന്‍ കെയ്ന്‍ വില്യംസണിന്റെ മോശം ഫോമാണ്. ടി20ക്ക് അനുസരിച്ചുള്ള പ്രകടനം നടത്താന്‍ അദ്ദേഹത്തിനാവുന്നില്ല. ഇന്ത്യക്കെതിരേ 31 പന്തില്‍ 32 റണ്‍സാണ് വില്യംസന്‍ നേടിയത്. സ്‌കോട്ട്‌ലന്‍ഡിനെതിരേ പൂജ്യത്തിന് പുറത്തായി. നായകനെന്ന നിലയില്‍ തിളങ്ങുന്നുണ്ടെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയിലെ അദ്ദേഹത്തിന്റെ പ്രകടനം നിരാശപ്പെടുത്തുന്നു.
ഓയിന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), മഹമ്മൂദുല്ല
ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനാണ് അഞ്ചാം സ്ഥാനത്ത്. ഐപിഎല്ലില്‍ കെകെആറിനെ ഫൈനലിലെത്തിക്കാന്‍ മോര്‍ഗന് സാധിച്ചെങ്കിലും ബാറ്റുകൊണ്ട് നിരാശപ്പെടുത്തി. ടി20 ലോകകപ്പിലും ഇത് തന്നെയാണ് ആവര്‍ത്തിക്കുന്നത്. ഇംഗ്ലണ്ട് ടീം മരണ ഗ്രൂപ്പില്‍ നിന്ന് സെമിയില്‍ പ്രവേശിച്ചെങ്കിലും കാര്യമായ സംഭാവനകള്‍ മോര്‍ഗന്റെ ഭാഗത്തുനിന്നുണ്ടാവുന്നില്ല. ടോപ് ഓഡറിന്റെ മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിന്റെ കരുത്ത്.
മരണ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട ബംഗ്ലാദേശിന് ഇത്തവണ കറുത്ത കുതിരകളാവാനായില്ല. വലിയ പോരാട്ടങ്ങളൊന്നും നടത്താതെയാണ് ബംഗ്ലാദേശ് ഇത്തവണ പുറത്തായത്. ടീമിന്റെ നായകന്‍ മഹമ്മൂദുല്ല ഇത്തവണ നിരാശപ്പെടുത്തിയ താരങ്ങളിലൊരാളാണ്. ഓള്‍റൗണ്ടറായ താരത്തിന് പ്രതീക്ഷക്കൊത്ത പ്രകടനം നടത്താനായില്ല. ബാറ്റുകൊണ്ട് തീര്‍ത്തും നിരാശപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 9 പന്തില്‍ 3,ഓസ്‌ട്രേലിയക്കെതിരേ 18 പന്തില്‍ 16 എന്നതൊക്കെയാണ് താരത്തിന്റെ സ്‌കോര്‍.
ആന്‍ഡ്രേ റസല്‍, കീറോണ്‍ പൊള്ളാര്‍ഡ്
വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരന്‍ ആന്‍ഡ്രേ റസലാണ് ഏഴാമന്‍. ടി20 ഫോര്‍മാറ്റില്‍ വലിയ താരമൂല്യമുള്ള റസല്‍ ടൂര്‍ണമെന്റില്‍ ഏറ്റവും നിരാശപ്പെടുത്തിയ താരങ്ങളിലൊരാളാണ്. മികച്ചൊരു ഷോട്ട് പോലും റസലിന് കാഴ്ചവെക്കാനായില്ല. പന്തുകള്‍ അടിച്ച് ഗ്യാലറിക്ക് പുറത്തിടുന്ന റസലിനെ ഇത്തവണ കാണാനായില്ലെന്നത് ആരാധകരെ സംബന്ധിച്ചും വളരെ നിരാശയുണ്ടാക്കുന്ന കാര്യമാണ്.
വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡും ഇത്തവണ ഏറ്റവും നിരാശപ്പെടുത്തിയ താരങ്ങളിലൊരാളാണ്. ബൗളിങ്ങിലും ബാറ്റിങ്ങിലും താരം പരാജയപ്പെട്ടു. മുംബൈ ഇന്ത്യന്‍സിന്റെ മധ്യനിരയിലെ വിശ്വസ്തനായിരുന്നു പൊള്ളാര്‍ഡ്. 2020ലെ യുഎഇ ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. എന്നാല്‍ ഈ മികവ് ദേശീയ ജഴ്‌സിയില്‍ കാട്ടാനായില്ലെന്നതാണ് വസ്തുത.
കഗിസോ റബാദ, ദുഷ്മന്ത ചമീര, ടൈമല്‍ മിൽസ്
ഒമ്പതാം നമ്പറില്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാദയാണ്. 2020ലെ യുഎഇ ഐപിഎല്ലില്‍ കൂടുതല്‍ വിക്കറ്റ് നേടിയ താരത്തിനുള്ള പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയ താരമാണ് റബാദ. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വളരെ പ്രതീക്ഷയുണ്ടായിരുന്ന താരമാണെങ്കിലും മികവിനൊത്ത് ഉയരാനായില്ല. തല്ലുകൊള്ളി ബൗളറായി ടൂര്‍ണമെന്റെ റബാദ മാറിയെന്ന് പറയാം.
ശ്രീലങ്കയുടെ പ്രമുഖ യുവ പേസര്‍മാരിലൊരാളാണ് ദുഷ്മന്ത ചമീര. ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ തിളങ്ങിയ ചമീര ടി20 ലോകകപ്പില്‍ തീര്‍ത്തും നിറംമങ്ങി. വെസ്റ്റ് ഇന്‍ഡീസിനെതിരേ നാല് ഓവറില്‍ 41 റണ്‍സാണ് അദ്ദേഹം വഴങ്ങിയത്. ഇംഗ്ലണ്ടിനെതിരേ നാല് ഓവറില്‍ 43 റണ്‍സും വഴങ്ങി. മോശം ഇക്കോണമിയിലാണ് ചമീരയുടെ പ്രകടനങ്ങള്‍. ഇത് ടീമിനെയും പ്രതികൂലമായി ബാധിച്ചു.
ഇംഗ്ലണ്ട് പേസര്‍ ടൈമല്‍ മില്‍സാണ് 11ാമന്‍. ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവില്‍ തുടക്കം മികച്ചതായിരുന്നെങ്കിലും പിന്നീടങ്ങോട്ട് റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാട്ടിയില്ല. ഓസ്‌ട്രേലിയക്കെതിരേ നാല് ഓവറില്‍ 45 റണ്‍സാണ് വഴങ്ങിയത്. ശ്രീലങ്കയ്‌ക്കെതിരേ 1.3 ഓവറില്‍ 19 റണ്‍സും വഴങ്ങി. പരിചയസമ്പത്തിന്റെ മികവ് കാട്ടാന്‍ മില്‍സിനായിട്ടില്ല.