
ബാബര്‍ അസാമിന്റെ പ്രതികരണം
മത്സരശേഷം നടന്ന പ്രതികരണത്തില്‍ പാകിസ്താന്‍ നായകന്‍ ബാബര്‍ ആസം ഉപയോഗിച്ച വാക്കാണ് ആദ്യ വിവാദം സൃഷ്ടിച്ചത്. അവതാരകന്‍ വിജയിച്ച നായകനെ സംസാരിക്കാന്‍ ക്ഷണിച്ചപ്പോള്‍ 'ലേക്കിന്‍ കുഫര്‍ തോ ടൂട്ട് ഗയാ' എന്ന് ബാബര്‍ പറഞ്ഞു. ഇതില്‍ കുഫര്‍ എന്നത് എന്താണെന്ന് ആര്‍ക്കും മനസിലായില്ലെന്ന് പറയാം. ഇതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ ഈ വാക്ക് അന്വേഷിച്ച് ആരാധകര്‍ രംഗത്തെത്തി. പല അര്‍ത്ഥങ്ങളും ആരാധകര്‍ ഈ വാക്കിന് നല്‍കി. സത്യത്തില്‍ ഇന്ത്യയോട് നീണ്ട നാളുകള്‍ക്ക് ശേഷം ജയിച്ചുവെന്നാണ് ബാബര്‍ ഉദ്ദേശിച്ചത്. എന്നാല്‍ ഇത് വലിയ ചര്‍ച്ചയാവുകയും വിവാദമാവുകയും ചെയ്തു.

മുഹമ്മദ് ഷമിക്കെതിരേ സൈബര്‍ ആക്രമണം
ഇന്ത്യയുടെ തോല്‍വിക്ക് ശേഷം മുഹമ്മദ് ഷമിക്കെതിരേ വലിയ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. തോല്‍വിക്ക് ശേഷം ഷമിയുടെ മതം നോക്കി വിമര്‍ശിച്ചവര്‍ നിരവധിയായിരുന്നു. പാകിസ്താനിലേക്ക് പോകൂവെന്നും നിങ്ങള്‍ ചതിച്ചൂവെന്നുമുള്ള തരത്തില്‍ നിരവധി മോശം പ്രതികരണങ്ങള്‍ ഷമിക്കെതിരേ ഉണ്ടായി. എന്നാല്‍ ഇതിനെ ചെറുക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ മാത്രമല്ല പാകിസ്താന്‍ താരങ്ങളും രംഗത്തെത്തിയെന്നതാണ് ശ്രദ്ധേയമായ കാര്യം.

ലോക മുസ്ലീം ജയമെന്ന് പാക് മന്ത്രി
ചരിത്രത്തിലാദ്യമായി ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിച്ചപ്പോള്‍ താരങ്ങള്‍ ആഘോഷങ്ങള്‍ക്ക് അതിരുവിടാതെ നോക്കിയെങ്കിലും കളത്തിന് പുറത്തെ ആരാധകര്‍ക്ക് ഈ നിയന്ത്രണമുണ്ടായിരുന്നില്ല. പാകിസ്താന്‍ ഇന്ത്യയെ തോല്‍പ്പിച്ചത് ലോക മുസ്ലിമിന്റെ ജയമെന്നാണ് പാകിസ്താന്‍ മന്ത്രി ഷെയ്ഖ് റാഷീദ് പറഞ്ഞത്. ഇത് വലിയ ചര്‍ച്ചയാവുകയും പാക് മന്ത്രിക്കെതിരേ വലിയ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായി. കിരീടമല്ല ഇന്ത്യയെ തോല്‍പ്പിച്ചതാണ് പാകിസ്താന്റെ ഫൈനല്‍ എന്നൊക്കെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതിനെതിരേ വലിയ പ്രതിഷേധം തന്നെ ഉയര്‍ന്നിരുന്നു.

സെവാഗിന്റെയും ഗംഭീറിന്റെയും പ്രതികരണം
ഇന്ത്യയുടെ തോല്‍വിയില്‍ എല്ലാ ഇന്ത്യന്‍ ആരാധകരും നിരാശരായിരുന്നു. എന്നാല്‍ പാകിസ്താന്റെ വിജയം ഇന്ത്യയിലെ ഒരു കൂട്ടം ആരാധകര്‍ ആഘോഷിച്ചു. ഇത് വലിയ വിവാദമായി. മുന്‍ ഇന്ത്യന്‍ താരങ്ങളായ വീരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും ഇന്ത്യയില്‍ പാകിസ്താന്റെ വിജയം ആഘോഷിച്ചവരെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തി. ആരാധകരും ഇതില്‍ പ്രതികരണങ്ങളുമായി എത്തിയതോടെ വലിയ വിവാദമായി ഇത് മാറുകയും ചെയ്തു. പാകിസ്താന്റെ വിജയം ആഘോഷിച്ച നിരവധിപേര്‍ക്കെതിരേ യുഎപിഎ ചുമത്തി കേസെടുക്കുന്ന സാഹചര്യംവരെ ഉണ്ടായി.

വഖാർ യൂനിസിന്റെ പ്രതികരണം
മത്സരത്തിനിടെ വെള്ളം കുടിക്കാനുള്ള ഇടവേളയില്‍ പാക് ബാറ്റ്‌സ്മാന്‍ മുഹമ്മദ് റിസ്വാന്‍ നമാസ് ചെയ്തിരുന്നു. എന്നാല്‍ ഹിന്ദുകള്‍ക്കിടയില്‍ നിന്ന് റിസ്വാന്‍ നമാസ് ചെയ്തതിനെക്കുറിച്ച് പരാമര്‍ശിച്ച മുന്‍ പാക് പേസര്‍ വഖാർ യൂനിസിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നു. മതപരമായി സംസാരിച്ചതിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി. സംഭവം വിവാദമായതോടെ വഖാർ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.


Click it and Unblock the Notifications