ലഭിക്കേണ്ടിയിരുന്നത് ബാബറിന്
ഡേവിഡ് വാര്‍ണര്‍ക്കായിരുന്നില്ല പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം ലഭിക്കേണ്ടിയിരുന്നതെന്നും പാകിസ്താന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ ബാബര്‍ ആസമാണ് ഇതിനു കൂടുതല്‍ അര്‍ഹനെന്നും അക്തര്‍ ചൂണ്ടിക്കാട്ടി.
ബാബര്‍ ആസമിനു അവാര്‍ഡ് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ടൂര്‍ണമെന്റിന്റെ താരമായി അദ്ദേഹം മാറുന്നത് കാണാന്‍ കാത്തിരിക്കുകയായിരുന്നു. ഉറപ്പായും ഇതു അന്യായമായ തീരുമാനമാണെന്ന് അക്തര്‍ ട്വിറ്ററില്‍ കുറിച്ചു.
ടോപ്‌സ്‌കോററായി ബാബര്‍
പാകിസ്താനെ ജേതാക്കളാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ബാബര്‍ ആസമിനെ സംബന്ധിച്ച് അവിസ്മരണീയ ടൂര്‍ണമെന്റായിരുന്നു ഇത്. കന്നി ലോകകപ്പ് കളിച്ച ബാബര്‍ തന്റെ സാന്നിധ്യമറിയിച്ചാണ് തിരികെ പോയത്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയത് അദ്ദേഹമായിരുന്നു. ആറു മല്‍സരങ്ങളില്‍ നിന്നും 60.60 എന്ന മികച്ച ശരാശരിയില്‍ 303 റണ്‍സ് ബാബര്‍ നേടി. നാലു ഫിഫ്റ്റികളടക്കമായിരുന്നു ഇത്. 70 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. ചില നാഴികക്കല്ലുകളും ടൂര്‍ണമെന്റിനിടെ ബാബര്‍ പിന്നിട്ടിരുന്നു. ടി20യില്‍ അതിവേഗം 2500 റണ്‍സ് തികച്ച താരമെന്ന റെക്കോര്‍ഡ് അദ്ദേഹം സ്വന്തം പേരിലാക്കിയിരുന്നു. ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലിയുടെ പേരിലായിരുന്ന റെക്കോര്‍ഡ് ബാബര്‍ തിരുത്തുകയായിരുന്നു. ടൂര്‍ണമെന്റിലെ ഗംഭീര പ്രകടനം അദ്ദേഹത്തെ ഐസിസിയുടെ ടി20 ബാറ്റര്‍മാരുടെ റാങ്കിങില്‍ ഒന്നാംസ്ഥാനത്തേക്കുയര്‍ത്തുകയും ചെയ്തു. ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാനെ മറികടന്നായിരുന്നു ബാബര്‍ നമ്പര്‍ വണ്ണായത്.
ടൂര്‍ണമെന്റില്‍ റണ്‍വേട്ടയില്‍ ബാബറിനു പിന്നില്‍ രണ്ടാമെത്തിയത് വാര്‍ണറായിരുന്നു (289 റണ്‍സ്) പാകിസ്താന്റെ മുഹമ്മദ് റിസ്വാന്‍ 281 റണ്‍സോടെ മൂന്നാംസ്ഥാനത്തുമെത്തി.
പാകിസ്താന്‍ ഗംഭീര പ്രകടനം
പാകിസ്താന്‍ ഗംഭീര പ്രകടനമായിരുന്നു ടൂര്‍ണമെന്റില്‍ കാഴ്ചവച്ചത്. സൂപ്പര്‍ 12ല്‍ നിന്നും ഒരു കളി പോലും തോല്‍ക്കാതെ സെമി ഫനൈലിലെത്തിയ ഏക ടീമായിരുന്നു ബാബര്‍ ആസം നയിച്ച പാകിസ്താന്‍. ചിരവൈരികളായ ഇന്ത്യയെ 10 വിക്കറ്റിനു തകര്‍ത്തുകൊണ്ടായിരുന്നു അവര്‍ പടയോട്ടം തുടങ്ങിയത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യക്കെതിരേ അവരുടെ കന്നി വിജയം കൂടിയായിരുന്നു ഇത്. നേരത്തേ 12 തവണയും പാകിസ്താനെ ഇന്ത്യ കെട്ടുകെട്ടിച്ചിരുന്നു. 13ാം തവണ ഭാഗ്യം പാക് ടീമിനോടൊപ്പം നില്‍ക്കുകയായിരുന്നു.
രണ്ടാമത്തെ മല്‍സരത്തില്‍ അഞ്ചു വിക്കറ്റിനു ന്യൂസിലാന്‍ഡിനെയും പാക് ടീം തുരത്തി. തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ അഫ്ഗാനിസ്താനെ അഞ്ചു വിക്കറ്റിനും നമീബിയയെ 45 റണ്‍സിനും സ്‌കോട്ട്‌ലാന്‍ഡിനെ 72 റണ്‍സിനും തകര്‍ത്ത് പാക് ടീം ഗ്രൂപ്പ് ജേതാക്കളായി സെമിയിലേക്കു കുതിച്ചു.
പക്ഷെ സെമി ഫൈനലില്‍ ഓസ്‌ട്രേലിയക്കു മുന്നില്‍ പാക് ടീമിനു കാലിടറുകയായിരുന്നു. അഞ്ചു വിക്കറ്റിനായിരുന്നു ഉജ്ജ്വല ഫോമിലായിരുന്ന പാകിസ്താനെ ഓസീസ് സ്തബ്ധരാക്കിയത്. ഐസിസി ടൂര്‍ണമെന്റുകളുടെ നോക്കൗട്ടില്‍ ഇതുവരെ പാകിസ്താനോടു തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് ഓസീസ് കാത്തുസൂക്ഷിക്കുകയും ചെയ്തു.