മോശം ഫോമിനെ തുടർന്ന് സമ്മർദ്ദത്തിലായ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി പിന്തുണയുമായി രംഗത്ത്. ടി20 ലോകകപ്പിനുള്ള ടീമിൽ പ്രധാന വിക്കറ്റ് കീപ്പറും ഓപ്പണറുമായി തിരഞ്ഞെടുക്കപ്പെട്ടിട്ടും, കഴിഞ്ഞ മാസം ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ മോശം പ്രകടനം സഞ്ജുവിന് പ്ലെയിംഗ് ഇലവനിലെ സ്ഥാനം തുലാസിലാക്കിയതിന് പിന്നാലെയാണ് ഗാംഗുലിയുടെ പ്രതികരണം.
സഞ്ജുവിന്റെ മോശം ഫോമിനെ തുടർന്ന് കളിച്ച രണ്ട് ഗ്രൂപ്പ് എ മത്സരങ്ങളിൽ ഇഷാൻ കിഷനാണ് ഇന്ത്യക്കായി വിക്കറ്റ് കാത്തത്; യുഎസ്എക്കെതിരെ അഭിഷേക് ശർമ്മക്കൊപ്പം ഓപ്പൺ ചെയ്യുകയും ചെയ്‌തു. ഫെബ്രുവരി 12-ന് ഡൽഹിയിൽ നമീബിയക്കെതിരെ നടന്ന ലോകകപ്പ് അരങ്ങേറ്റത്തിൽ സഞ്ജുവിന് 8 പന്തിൽ 22 റൺസെടുക്കാനേ കഴിഞ്ഞിരുന്നുള്ളൂ.

നമീബിയക്കെതിരായ പ്രകടനത്തിന് പിന്നാലെ, പാക്കിസ്ഥാനെതിരെ അഭിഷേക് ശർമ്മ ലഭ്യമല്ലെങ്കിൽ സഞ്ജുവിന് പകരം വാഷിംഗ്‌ടൺ സുന്ദർ ഓപ്പണറായി വരണമെന്ന ആവശ്യമുയർന്നു എങ്കിലും ഗാംഗുലി ഇത് അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. അഭിഷേകിന് കളിക്കാനില്ലെങ്കിൽ സഞ്ജുവിനെത്തന്നെ പ്ലെയിംഗ് ഇലവനിൽ നിലനിർത്തണമെന്ന് ഗാംഗുലി നിർദ്ദേശിച്ചു.
'ഇന്ത്യയുടെ കോമ്പിനേഷൻ ശക്തവും സന്തുലിതവുമാണ്, അതിനാൽ വലിയ മാറ്റങ്ങളുടെ ആവശ്യമില്ല. എല്ലാം അഭിഷേക് ശർമ്മയുടെ ഫിറ്റ്നസിനെ ആശ്രയിച്ചിരിക്കും. കളിക്കാൻ അഭിഷേക് ഫിറ്റാണെങ്കിൽ, അവൻ സഞ്ജുവിന് പകരം ടീമിൽ വന്നേക്കാം, ബാക്കിയുള്ള ടീം അതേപടി തുടരണം' എന്നാണ് ഗാംഗുലി ഇന്ത്യാ ടുഡേയോട് പറഞ്ഞത്.
കേരളത്തിൽ നിന്നുള്ള സഞ്ജു മികച്ച കളിക്കാരനാണെന്നും സ്ഥിരമായ അവസരങ്ങൾ അർഹിക്കുന്നുണ്ടെന്നും മുൻ ഇന്ത്യൻ നായകൻ ഇതിന് കാരണമായി ചൂണ്ടിക്കാട്ടി. വലിയ കഴിവുകളുള്ള സഞ്ജു 2024-ൽ മൂന്ന് സെഞ്ചുറികളിലൂടെ തന്റെ മൂല്യം തെളിയിച്ചതായും സൗരവ് ഗാംഗുലി തന്നെ പറയുന്നു.
'സഞ്ജു വളരെ മികച്ച കളിക്കാരനാണ്, സ്ഥിരമായി അവസരങ്ങൾ അർഹിക്കുന്നു. തുടർച്ചയായ സമ്മർദ്ദത്തിൽ ഒരു കളിക്കാരനും പ്രകടനം കാഴ്‌ചവയ്ക്കാൻ കഴിയില്ല, രണ്ട് പരാജയങ്ങൾ കാരണം പുറത്താകേണ്ടി വരും. ഫോം നിലനിർത്താൻ അദ്ദേഹത്തിന് കൂടുതൽ സമയം നൽകേണ്ടത് പ്രധാനമാണ്' എന്നായിരുന്നു ഗാംഗുലിയുടെ വാക്കുകൾ.
'എല്ലാത്തിനുമുപരി, ഒരു വർഷം മുമ്പ്, അദ്ദേഹം ടി20യിൽ മൂന്ന് സെഞ്ച്വറികൾ നേടി. അദ്ദേഹത്തിന് അപാരമായ കഴിവുണ്ട്, അദ്ദേഹത്തിന് അർഹമായ സമയം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു' എന്നും ഗാംഗുലി കൂട്ടിച്ചേർത്തു. ലോകകപ്പിൽ ഇന്ത്യ-പാക് നിർണായക പോരാട്ടത്തിന് മുന്നോടിയായാണ് ഗാംഗുലി തന്റെ നിലപാട് വ്യക്തമാക്കിയത്.
നിലവിലെ സാഹചര്യത്തിൽ ആരോഗ്യനില പൂർണമായി നല്ല രീതിയിൽ ആവാത്തതിനാൽ അഭിഷേക് ശർമ്മ പാകിസ്ഥാനെതിരായ മത്സരത്തിൽ കളിയ്ക്കാൻ സാധ്യത കുറവാണെന്നാണ് ലഭ്യമായ വിവരം. ഇതോടെ ഒരിക്കൽ കൂടി സഞ്ജുവിന് സാധ്യത തെളിഞ്ഞേക്കും. കഴിഞ്ഞ മത്സരത്തിൽ നല്ല തുടക്കം കിട്ടിയിട്ടും അത് മുതലാക്കാനാവാതെ പോയതാണ് സഞ്ജുവിന് തിരിച്ചടിയായത്.