ടി20 ലോകകപ്പ് അടുത്ത വർഷം ആദ്യം നടക്കാൻ ഇരിക്കുകയാണ്. ഇന്ത്യൻ സ്‌ക്വാഡ് ഇപ്പോൾ പ്രഖ്യാപിച്ചു കഴിഞ്ഞു. മുഖ്യ സെലക്റ്റർ അഗാർക്കർ, നായകൻ സൂര്യകുമാർ യാദവ് എന്നിവർ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിന് ശേഷമാണ് ഈ പ്രഖ്യാപനം ഉണ്ടായത്. കാര്യമായ സർപ്രൈസുകൾ ഒന്നും തന്നെ ഇല്ലെങ്കിലും നിലവിലെ വൈസ് ക്യാപ്റ്റൻ ഗിൽ ടീമിന് പുറത്തായി എന്നതാണ് പ്രത്യേകത.
'സ്ക്വാഡ് സന്തുലിതമായി കാണപ്പെടുന്നു, ഞങ്ങൾ എല്ലാ സ്ഥാനങ്ങളും നന്നായി ആളുകളെ ഉൾപ്പെടുത്തിയിട്ടുണ്ട്, കൂടാതെ ധാരാളം വ്യത്യസ്‌ത കോമ്പിനേഷനുകളും ഉണ്ട്. അതിനാൽ ഞങ്ങൾ വളരെ സന്തുഷ്‌ടരാണ്' നായകൻ സൂര്യകുമാർ ടീമിനെക്കുറിച്ച് പറയുന്നു. ഗില്ലിന്റെ അഭാവത്തെ കുറിച്ച് നായകൻ പ്രതികരിക്കാൻ തയ്യാറായില്ല.

ഗില്ലിനെ പുറത്താക്കിയ തീരുമാനത്തെക്കുറിച്ച് ഇന്ത്യയുടെ മുഖ്യ സെലക്‌ടർ അജിത് അഗാർക്കർ സംസാരിക്കുന്നു. 'ഞങ്ങൾ തുടർച്ച നോക്കുകയാണ്, മുകളിൽ ബാറ്റ് ചെയ്യുന്ന ഒരു കീപ്പർ ഞങ്ങൾക്ക് വേണം' അഗാർക്കർ പറയുന്നു. 'സമീപകാലത്ത് റൺസ് കണ്ടെത്താനായില്ലെങ്കിലും ഗിൽ എത്ര നിലവാരമുള്ള കളിക്കാരനാണെന്ന് ഞങ്ങൾക്കറിയാം. മറ്റെന്തിനേക്കാളും കോമ്പിനേഷൻ വലുതാണ്. ഇത് കോമ്പിനേഷനുകളെക്കുറിച്ചാണ്, ആരെങ്കിലും ഒക്കെ പുറത്താവേണ്ടി വരും' അഗാർക്കർ പറയുന്നു.
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, ഹർഷിത് റാണ, സഞ്ജു സാംസൺ (WK), അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ (wk), അക്‌സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), അർഷദീപ് സിംഗ്, റിങ്കു സിംഗ്, കുൽദീപ് യാദവ്, വാഷിംഗ്‌ടൺ സുന്ദർ എന്നിവരാണ് വരാനിരിക്കുന്ന ന്യൂസിലാൻഡ് പരമ്പരയ്ക്കും ടി20 ലോകകപ്പിനുമുള്ള സ്‌ക്വാഡിൽ ഇടം നേടിയ താരങ്ങൾ.
ടൂർണമെന്റ് നടക്കുന്നത് ഇന്ത്യയിൽ ആയതിനാൽ പകരക്കാരെ നിയമിച്ചിട്ടില്ല. അതുകൊണ്ടാണ് ടീമിലേക്ക് ഒരു റിസർവ് കളിക്കാരെയും പ്രഖ്യാപിക്കാതെ വിട്ടത്. താരങ്ങൾ ഇവിടെ തന്നെ ലഭ്യമായതിനാൽ അപ്പോഴത്തെ സാഹചര്യം അനുസരിച്ച് വേണമെങ്കിൽ പകരക്കാരെ നിർദ്ദേശിക്കാം എന്നതാണ് ടീം മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത്.
ഇന്ത്യയുടെ സാധ്യത ഇലവൻ
നിലവിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിൽ കളിച്ച മിക്ക താരങ്ങളും ന്യൂസിലാൻഡ് സീരീസ്, ലോകകപ്പ് ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. അതിൽ ഒഴിവാക്കപ്പെട്ടത് വൈസ് ക്യാപ്റ്റൻ ഗിൽ മാത്രമാണ്. പകരം ഇടം നേടിയത് ഇഷാൻ കിഷൻ, റിങ്കു സിംഗ് എന്നിവരാണ്. ഗില്ലിന് പുറമേ നിലവിൽ ടീമിൽ ഉണ്ടായിരുന്ന ജിതേഷ് ശർമ്മയേയും ഒഴിവാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ടീമിൽ ഓപ്പണറായി സഞ്ജു സാംസൺ ഒരു വശത്ത് നിൽക്കുമ്പോൾ മറുവശത്ത് അഭിഷേക് തന്നെയാവും കളിക്കുക. മൂന്നാം നമ്പറിൽ തിലക് വർമ്മയും നാലാമനായി നായകൻ സൂര്യകുമാർ യാദവും കളിക്കും. അഞ്ചാം നമ്പറിൽ ഹർദിക് പാണ്ഡ്യ, ആറാം നമ്പറിൽ റിങ്കു സിംഗ് അല്ലെങ്കിൽ കിഷൻ, ഏഴാം നമ്പറിൽ വൈസ് ക്യാപ്റ്റൻ അക്‌സർ പട്ടേൽ, എട്ടാം നമ്പറിൽ ഹർഷിത് റാണ, ഒമ്പതാമനായി കുൽദീപ് യാദവ്, പത്താമത് അർഷദീപ് അല്ലെങ്കിൽ ഹർഷിത് റാണ, പതിനൊന്നാമനായി ബുമ്ര എന്നിങ്ങനെയാണ് അന്തിമ ഇലവനുള്ള സാധ്യത.