ക്രിക്കറ്റിലെ എല്ലാ വാണിജ്യ മേഖലകളെയും ചോദ്യചിഹ്നത്തിലാക്കിയ വാർത്തയായിരുന്നു ഇന്ത്യ പാകിസ്ഥാൻ മത്സരം നടക്കില്ല എന്നത്. എന്നാൽ 10 ദിവസത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്ത്യയ്ക്കെതിരെ കളിക്കളത്തിൽ ഇറങ്ങുമെന്ന് പാകിസ്ഥാൻ പറഞ്ഞതോടെ ഏവരും ആവേശത്തിലായി. ഇന്ത്യ-പാകിസ്ഥാൻ ടി20 ലോകകപ്പ് മത്സരം നടക്കുമെന്ന് ഉറപ്പായതോടെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് (ICC) ലഭിക്കുന്നത് ഏകദേശം 180 മില്യൺ ഡോളറിന്റെ (ഏകദേശം 1,600 കോടിയിലധികം രൂപ) സാമ്പത്തിക ആശ്വാസമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മാധ്യമ അവകാശങ്ങളും ടിക്കറ്റ് വരുമാനവും ഉൾപ്പെടെ ടൂർണമെന്റിലെ ഐസിസിയുടെ മൊത്തം വരുമാനത്തിന്റെ 20 ശതമാനത്തിലധികം ഈ ഒരു മത്സരത്തിൽ നിന്നാണ് ലഭിക്കുന്നത്. എന്നാൽ, ബ്രോഡ്കാസ്റ്റർമാരുടെ വരുമാനം ഈ ഒരു മത്സരത്തെ മാത്രം ആശ്രയിച്ചാണെന്ന വാദത്തോട് നിയോ സ്പോർട്സ് മുൻ ഉടമ ഹരീഷ് തവാനി വിയോജിച്ചു.
"ഇന്ന് സംപ്രേക്ഷണ വരുമാനത്തിന്റെ പകുതിയും സബ്‌സ്‌ക്രിപ്‌ഷനുകളിൽ നിന്നാണ് ലഭിക്കുന്നത്. പഴയതുപോലെ 90 ശതമാനം പരസ്യങ്ങളിൽ നിന്നല്ല. ഇന്ത്യ-പാകിസ്ഥാൻ മത്സരം ഇല്ലെന്ന് കരുതി ആരും ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ റദ്ദാക്കില്ല," തവാനി പറഞ്ഞു. ഒരു മത്സരത്തേക്കാൾ ഉപരിയായി ഇന്ത്യ ടൂർണമെന്റിൽ മുന്നോട്ട് പോകുന്നത് ബ്രോഡ്കാസ്റ്റർമാരുടെ ലാഭത്തിന് (ROI) നിർണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, പാകിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ ആധിപത്യത്തെക്കുറിച്ച് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. സമീപകാലത്തെ ഇന്ത്യയുടെ പ്രകടനങ്ങൾ കണക്കിലെടുക്കുമ്പോൾ ഈ പോരാട്ടം ഇപ്പോൾ സമശക്തികൾ തമ്മിലുള്ളതാണെന്ന് താൻ കരുതുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ നെതർലൻഡ്‌സിനെയും യുഎസ്എയെയും പരാജയപ്പെടുത്തി പാകിസ്ഥാൻ ഗ്രൂപ്പ് എ-യിൽ ഒന്നാമതാണ്.

നെതർലാൻഡ്സിനോട് ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ച ശേഷമാണ് പാകിസ്ഥാൻ വിജയം നേടിയെടുത്തത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നെതർലാൻഡ്സ് 147 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാൻ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും പിന്നീട് പതറി. ഫഹീം അഷറഫിന്റെ അവസാന ഓവറുകളിലെ കൂറ്റൻ അടകളാണ് പാക് ടീമിന് വിജയം സമ്മാനിച്ചത്. എന്നാൽ, യുഎസ്എയ്ക്കെതിരെ മികച്ച രീതിയിൽ ബാറ്റിങ്ങും ബൗളിങ്ങും കാഴ്ചവെച്ച മറ്റൊരു പാകിസ്ഥാനെ ലോകം കണ്ടു. ആദ്യം ബാറ്റ് ചെയ്ത് 190 റൺസ് അടിച്ച ശേഷം യുഎസ്എയെ 158 റൺസിന് പാക് പട ഒതുക്കുകയും ചെയ്തു.
പാകിസ്ഥാനെ നേരിടുന്നതിന് മുന്നോടിയായി ഇന്ന് നടക്കുന്ന ഗ്രൂപ്പ് എ മത്സരത്തിൽ, ഇന്ത്യ നമീബിയയെ നേടിരാൻ ഒരുങ്ങുകയാണ്. ആദ്യ മത്സരത്തിൽ യുഎസ്എയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് സൂര്യകുമാർ യാദവും സംഘവും. യുഎസ്എയ്ക്കെതിരെ പുറത്തെടുത്ത ടീം എഫർട്ടും അസുഖം ബേധമായി ജസ്പ്രിത് ബുംറ തിരിച്ച് വരുന്നതും ഇന്ത്യൻ ക്യാമ്പിലെ നല്ല സൂചനകളാണ്. എന്നാൽ ഓപ്പണർ അഭിഷേക് ശർമ്മയ്ക്ക് അസുഖം ബാധിച്ചത് ഇന്ത്യയെ അല്പം വലയ്ക്കുന്നുണ്ട്. പാകിസ്ഥാനെതിരായ ഞായറാഴ്ചത്തെ നിർണ്ണായക മത്സരം മുന്നിലുള്ളതിനാൽ അഭിഷേകിനെ കളിപ്പിക്കാൻ സാധ്യത കുറവാണ്. ഇത് സഞ്ജു സാംസണ് ഓപ്പണറായി അവസരം ലഭിക്കാൻ വഴിയൊരുക്കും.