ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് പോരാട്ടങ്ങൾക്ക് ഒരു ആമുഖത്തിന്റെയും ആവശ്യം ഇല്ല. മൈതാനത്തെ ആവേശങ്ങൾക്കപ്പുറം, ഓരോ മത്സരവും രണ്ട് രാജ്യങ്ങളിലെയും ജനങ്ങളുടെ കൂടി അഭിമാന പോരാട്ടമാണ്. അത്തരത്തിൽ ഇക്കുറി ടി20 ലോകകപ്പിൽ ഇരു ടീമുകളും തമ്മിൽ നേർക്കുനേർ വരുമ്പോൾ മുൻ വർഷങ്ങളിൽ ഇല്ലാത്ത പല പ്രശ്‌നങ്ങളും കൂടി ഒപ്പമുണ്ട്. പാക് ടീമിന് ഹസ്‌തദാനം ചെയ്യേണ്ടെന്ന നിലപാട് ഇതിൽ നിർണായകമാണ്.
അതിനിടയിൽ ഇന്ത്യയെ അലട്ടുന്ന ഒരു പ്രശ്‌നം അഭിഷേക് ശർമ്മയുടെ പരിക്കാണ്. ഈ ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും ശക്തമായ ആയുധമായി അഭിഷേക് ശർമ്മയെ കാണുന്നത്, അദ്ദേഹത്തിന്റെ മികച്ച ബാറ്റിംഗ് കൊണ്ട് മാത്രമല്ല; പാകിസ്ഥാന്റെ തന്ത്രങ്ങളെ പ്രതിസന്ധിയിലേക്ക് നയിക്കാൻ അദ്ദേഹത്തിനുള്ള അപൂർവമായ കഴിവ് കൊണ്ടു കൂടിയാണെന്ന് പറഞ്ഞാൽ അതിശയോക്തി ആവില്ല. അതിനിടയിലാണ് താരത്തിന്റെ പരിക്ക് കടന്ന് വന്നത്.

ഈ ടൂർണമെന്റിൽ പാകിസ്ഥാന്റെ സമീപനം വേറിട്ടതാണ്. ന്യൂബോൾ നൽകുന്ന ശക്തമായ തുടക്കവും മധ്യ ഓവറുകളിൽ സ്‌പിന്നർമാരെ ഉപയോഗിച്ച് എതിരാളികളെ മന്ദഗതിയിലാക്കുന്നതുമാണ് അവരുടെ തന്ത്രം. ഇത് ടീം തിരഞ്ഞെടുപ്പിൽ നിന്ന് വ്യക്തമാണ്; മികച്ച പേസ് ബൗളറായ നസീം ഷായെ ആദ്യ രണ്ട് മത്സരങ്ങളിലും അവർ പുറത്തിരുത്തി. എതിരാളികളെ വരിഞ്ഞുമുറുക്കി വിജയിക്കാനുള്ള പാകിസ്ഥാന്റെ ഉദ്ദേശ്യം ഇത് വ്യക്തമാക്കുന്നു.
മറ്റു ബാറ്റ്‌സ്‌മാൻമാർ ഇന്നിംഗ്‌സുകൾ കെട്ടിപ്പടുക്കുമ്പോൾ, അഭിഷേക് ശർമ്മ മത്സരങ്ങളെയാണ് രൂപപ്പെടുത്തുന്നത്. പാകിസ്ഥാന്റെ നിർണായകമായ ആദ്യ 12 പന്തുകളെ, അദ്ദേഹം അവരുടെ ബൗളിംഗ് തന്ത്രത്തെ ചോദ്യം ചെയ്യുന്ന ഒന്നാക്കി മാറ്റുന്നത് കൊണ്ടാണ് താരത്തിന്റെ സാന്നിധ്യം ആരാധകർ കൊതിക്കുന്നതും ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നതും.
ഈ ആദ്യ നീക്കങ്ങളിൽ അവർക്ക് പിഴച്ചാൽ, പാകിസ്ഥാന്റെ ഇന്നിംഗ്‌സ് ഉടൻ പ്രതികരണപരമാകും. ഫീൽഡുകൾ പിന്നോട്ട് വലിക്കപ്പെടും; സ്‌പിന്നർമാർ പ്രതിരോധപരമായി പന്തെറിയും; ക്യാപ്റ്റൻ ആക്രമണത്തിനു പകരം ഓവറുകൾ സംരക്ഷിക്കാൻ നിർബന്ധിതനാകും. അത് തന്നെയാണ് അഭിഷേക് ഉണ്ടാക്കുന്ന ഇമ്പാക്റ്റ്.
മാത്രമല്ല അഭിഷേകിൽ നിന്ന് ഈ അനുഭവം പാകിസ്ഥാന് നേരിട്ടുണ്ടായിട്ടുണ്ട്. 2025 ലെ ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ, അഭിഷേകിന്റെ 39 പന്തിൽ നിന്ന് നേടിയ 74 റൺസ്, 172 റൺസ് വിജയലക്ഷ്യം പിന്തുടരാൻ ഇന്ത്യയെ സഹായിച്ചത് മാത്രമല്ല, പവർപ്ലേയെ തകർത്താട്ടമാക്കി മാറ്റുകയും ഇന്ത്യയ്ക്ക് വിജയ വഴി എളുപ്പത്തിൽ ഒരുക്കുകയും ചെയ്‌തിരുന്നു.
ആറ് ഓവറിൽ വിക്കറ്റ് നഷ്‌ടമില്ലാതെ 69 റൺസാണ് ഇന്ത്യ നേടിയത്. പാകിസ്ഥാന്റെ പ്രധാന പേസർ ഷഹീൻ ഷാ അഫ്രീദിക്ക് അന്ന് യാതൊരു ആധിപത്യവും നേടാനായില്ല. അത് ഒറ്റപ്പെട്ട ഒരു മോശം ഓവർ മാത്രമായിരുന്നില്ല, മറിച്ച് അദ്ദേഹത്തിന്റെ ഒരു സ്പെല്ലിനും കളിയിൽ പിടിമുറുക്കാനായില്ല. അതാണ് അഭിഷേക് ശർമ്മ എന്ന പേര് പാകിസ്ഥാൻ ഭയക്കുന്നതും.
ഈ സാഹചര്യത്തിലാണ് ഉസ്‌മാൻ താരിഖ് പാകിസ്ഥാന്റെ കണക്കുകൂട്ടലുകളിലേക്ക് വരുന്നത്. ഇടങ്കയ്യൻ ബാറ്റ്‌സ്‌മാൻമാർക്കെതിരെ ഓഫ് സ്‌പിൻ ഉപയോഗിക്കുന്നത് വിപ്ലവകരമായ കാര്യമല്ല. എന്നാൽ താരിഖിന്റെ പ്രാധാന്യം, അദ്ദേഹം ഒരു സ്പെഷ്യലിസ്‌റ്റ് എന്നതിലുപരി, ബാറ്റിംഗിന്റെ താളം തെറ്റിക്കുന്ന ഒരു ചാലകമായി പ്രവർത്തിക്കുന്നു എന്നത് കൊണ്ടാണ്. അഭിഷേക് ഇന്ന് കളിക്കുകയാണെങ്കിൽ ഇരുവരും തമ്മിലുള്ള പോരാട്ടം ശ്രദ്ധേയമാവും.