ക്രിക്കറ്റ് ലോകം ഒന്നാകെ ഉറ്റുനോക്കുന്ന പോരാട്ടമാണ് ഫെബ്രുവരി 15ന് നടക്കാനിരിക്കുന്ന ഇന്ത്യ പാകിസ്ഥാൻ പോരാട്ടം. ഇന്ത്യയുമായി കളിക്കാൻ തയ്യാറല്ല എന്ന പാകിസ്ഥാൻ നിലപാടിനെത്തുടർന്ന് വലിയ കാർമേഘങ്ങൾ ഈ മത്സരം നടക്കുമോ ഇല്ലയോ എന്ന ചോദ്യചിഹ്നത്തിന് മുന്നിൽ മൂടിക്കെട്ടി നിൽക്കുന്നുണ്ടായിരുന്നു. എന്നാൽ, അക്കാര്യത്തിലെല്ലാം വ്യക്തത വന്നതോടെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകർ. ശ്രീലങ്കയിലെ പ്രേമദാസാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന മത്സരത്തിൽ അഭിഷേക് ശർമ്മ കളത്തിൽ ഇറങ്ങുമോ എന്നതാണ് ഇപ്പോൾ ഉയർന്നു കേൾക്കുന്ന പ്രധാന ചോദ്യങ്ങളിൽ ഒന്ന്. അതിൽ ഇപ്പോഴിതാ വ്യക്തത വന്നിരിക്കുകയാണ്.
അസുഖ ബാധിതനായ അഭിഷേക് പൂർണ ആരോഗ്യവാനായി തിരിച്ചുവന്നിരിക്കുന്നു എന്നതാണ് ഇക്കാര്യത്തിൽ ലഭിക്കുന്ന ഏറ്റവും പുതിയ അപ്ഡേറ്റ്. സ്പോർട്സ് ജേണലിസ്റ്റായ രോഹിത് ജുഗ്ലനാണ് ഇക്കാര്യം ഉറപ്പാക്കിയത്. അഭിഷേക് കളിക്കുമെങ്കിൽ പാകിസ്ഥാനെതിരെ സഞ്ജു സാംസൺ കളത്തിലിറങ്ങാൻ സാധ്യതയില്ല. മാത്രമല്ല, അർഷദീപ് സിങ്ങിന് പകരം കുൽദീപ് യാദവിനെ ഇന്ത്യ കളത്തിൽ ഇറക്കിയേക്കും എന്ന വാർത്തകളും സോഷ്യൽ മീഡിയയിൽ പരക്കുന്നുണ്ട്. പ്രേമദാസയിലെ പിച്ച് സ്പിന്നർമാർക്ക് അനുകൂലമായ ഒന്നായതുകൊണ്ടുതന്നെ ഒരു എക്സ്ട്രാ സ്പിന്നറെ കളിപ്പിക്കാൻ സാധ്യത കൂടുതലാണ് എന്നാണ് അറിയാൻ സാധിച്ച വിവരം. മാത്രമല്ല, ഫിനിഷർ റോളിൽ അത്ര ഇഫക്ടീവ് അല്ലാത്ത റിങ്കു സിങ്ങിനെ മാറ്റി വാഷിങ്ടൺ സുന്ദറിനെ കളിപ്പിക്കാനും സാധ്യതയുണ്ട്. അത് ഇന്ത്യയ്ക്ക് മറ്റൊരു സ്പിൻ ഓപ്ഷൻ നൽകുകയും പാകിസ്ഥാനെതിരെ മേൽക്കെ നേടാൻ സഹായകമാവുകയും ചെയ്യും. അക്സർ പട്ടേൽ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ് എന്നീ സ്പിൻ തുറുപ്പു ചീട്ടുകളെ മുൻനിർത്തിയാകും ഇന്ത്യ പാകിസ്ഥാനെതിരെ ഇറങ്ങുക എന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ.

ഗ്രൂപ്പ് മത്സരത്തിൽ നേരത്തെ പാകിസ്ഥാൻ യുഎസ്എയെ പരാജയപ്പെടുത്തിയ മത്സരത്തിൽ അവർക്ക് ഏറ്റവും ഗുണം ചെയ്തത് സ്പിൻ ബൗളിങ്ങായിരുന്നു. പ്രേമദാസയിൽ പാകിസ്ഥാന് ചെറിയ മേൽക്കൈ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കോച്ചിങ് സ്റ്റാഫ്സ് തന്നെ സമ്മതിച്ചതുമാണ്. അതുകൊണ്ടുതന്നെ ഇന്ത്യയും തങ്ങളുടെ സ്പിൻ മാജിക്കുകൾ കൃത്യമായി ഉപയോഗിക്കാൻ തന്നെയാകും തീരുമാനം. ഫെബ്രുവരി 15ന് രാത്രി ഏഴ് മണിക്കാണ് ലോകം ഉറ്റുനോക്കുന്ന ഇന്ത്യ പാകിസ്ഥാൻ പോര് നടക്കുക.
ഗ്രൂപ്പിലെ മാര്‍ക്വീ മത്സരമായി ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം ഉയര്‍ന്നുവരുന്നു. ആ മത്സരം ഇന്ത്യ തോറ്റാലും യോഗ്യത അവരുടെ കൈകളില്‍ തന്നെ തുടരും. ആ സാഹചര്യത്തില്‍, നെതര്‍ലന്‍ഡ്സിനെതിരായ അവസാന ഗ്രൂപ്പ് മത്സരം ഫലത്തില്‍ സൂപ്പര്‍ എട്ടിലെ സ്ഥാനത്തിനായുള്ള നോക്കൗട്ട് മത്സരമായി മാറിയേക്കാം. നെതര്‍ലന്‍ഡ്സിന്റെ നിലവിലെ സ്ഥാനം കണക്കിലെടുക്കുമ്പോള്‍, ഇന്ത്യയോട് തോറ്റാല്‍ അവര്‍ മത്സരത്തില്‍ നിന്ന് പുറത്താകും.
2024 ലോകകപ്പിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ, ലോ സ്കോറിങ് ത്രില്ലറിൽ വിജയം ഇന്ത്യയ്ക്കായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 119 റൺസിന് ഓൾ ഔട്ട് ആവുകയും മറുപടി ബാറ്റിങ്ങിനെത്തിയ പാകിസ്ഥാൻ 113 റൺസിൽ തളയ്ക്കപ്പെടുകയും ചെയ്തു. ഇതുവരെ എട്ട് തവണ ഇരുവരും ടി20 ലോകകപ്പ് വേദിയിൽ ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും ഏഴിലും വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു.