മുംബൈ ലീഗിലെ പുലിക്കുട്ടികൾ ഇതാ! സൂര്യയും ദുബെയും ടൂർണമെന്റിലെ ബെസ്റ്റ് ഇലവനിൽ, ബിസിസിഐ ഇനിയെന്ത് ചെയ്യും?
ആവേശകരമായ ഫൈനലിൽ എആർസിഎസ് അന്ധേരിയെ 8 റൺസിന് പരാജയപ്പെടുത്തി എംഎസ്‌സി മറാത്ത റോയൽസ് 2026 ലെ ടി20 മുംബൈ ലീഗ് കിരീടം സ്വന്തമാക്കി. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റോയൽസ് ഉയർത്തിയ 154 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അന്ധേരിക്ക് 146 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. കഴിഞ്ഞ വർഷത്തെ കിരീടവും മറാത്ത റോയൽസിനായിരുന്നു.
ടൂർണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത കളിക്കാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ സീസണിലെ 'ടീം ഓഫ് ദി ടൂർണമെന്റ്' പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യൻ താരങ്ങളായ സൂര്യകുമാർ യാദവ്, ശിവം ദുബെ തുടങ്ങിയ പ്രമുഖർ ഈ ഇലവനിൽ ഇടംപിടിച്ചിട്ടുണ്ട്.

ഓപ്പണർമാർ: ദിവ്യാൻഷ് സക്സേന & സുവേദ് പാർക്കർ
ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് അടിച്ചുകൂട്ടിയ അന്ധേരിയുടെ ദിവ്യാൻഷ് സക്സേനയാണ് ഒന്നാം ഓപ്പണർ (261 റൺസ്). ബാന്ദ്ര ബ്ലാസ്റ്റേഴ്സ് നായകനും ടൂർണമെന്റിലെ മികച്ച താരവുമായി തിരഞ്ഞെടുക്കപ്പെട്ട സുവേദ് പാർക്കറാണ് (250 റൺസ്) സക്സേനയുടെ ഓപ്പണിംഗ് പങ്കാളി. ഇരുവരും ചേർന്നാൽ ഒരു വെടിക്കെട്ട് തുടക്കം ഈ ടീമിന് സാധ്യമാണ്.
മധ്യനിര: ജയ് ബിസ്ത, ചിന്മയ് സുതാർ, സൂര്യകുമാർ യാദവ്, ഹാർദിക് തമോറെ (WK)
നാലാം സ്ഥാനത്ത് ഏറ്റവും കൂടുതൽ റൺസ് നേടിയ ജയ് ബിസ്തയും (225 റൺസ്), ഫൈനലിൽ മറാത്ത റോയൽസിനായി നിർണ്ണായക പ്രകടനം നടത്തിയ ചിന്മയ് സുതാറും (212 റൺസ്) മധ്യനിരയ്ക്ക് കരുത്താകും. ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായതിന് ശേഷം ഫോമിലേക്ക് തിരിച്ചെത്തിയ മുൻ ടി20 നായകൻ സൂര്യകുമാർ യാദവാണ് അഞ്ചാം സ്ഥാനത്ത് (163 റൺസ്). ഐപിഎല്ലിൽ സൂര്യയുടെ ബാറ്റിങ് പരിതാപകരമായിരുന്നുവെങ്കിലും മുംബൈ ലീഗിൽ അദ്ദേഹം നന്നായി തന്നെ ബാറ്റ് വീശി. നോർത്ത് മുംബൈ പാന്തേഴ്സിന്റെ ഹാർദിക് തമോറെയാണ് വിക്കറ്റ് കീപ്പർ.
ഓൾറൗണ്ടർമാർ: ശിവം ദുബെ (C) & സൈരാജ് പാട്ടീൽ
എആർസിഎസ് അന്ധേരിയെ ഫൈനലിലേക്ക് നയിച്ച ഇന്ത്യൻ താരം ശിവം ദുബെയാണ് ഈ ടീമിന്റെ ക്യാപ്റ്റൻ. ടൂർണമെന്റിൽ 9 വിക്കറ്റുകൾ താരം വീഴ്ത്തിയിട്ടുണ്ട്. ലോകകപ്പിലും സിഎസ്കെയ്ക്കായി ഐപിഎല്ലിലും ബൗളിങ്ങിൽ ദുബെയെ നമ്മൾ അധികം കണ്ടിട്ടില്ല. എന്നാൽ, മുംബൈ ലീഗിൽ അദ്ദേഹത്തിന്റെ ന്യൂ ഫെയ്സ് ക്രിക്കറ്റ് ലോകം കണ്ടു. ഈഗിൽ താനെ സ്ട്രൈക്കേഴ്സിന്റെ സൈരാജ് പാട്ടീലാണ് (177 റൺസ്) ടീമിലെ രണ്ടാമത്തെ ഓൾറൗണ്ടർ.
ബൗളർമാർ: തുഷാർ ദേശ്പാണ്ഡെ, സിൽവെസ്റ്റർ ഡിസൂസ, അജയ് മിശ്ര
ഫൈനലിലെ മാൻ ഓഫ് ദി മാച്ചും ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് (12 വിക്കറ്റ്) വേട്ടക്കാരനുമായ ഇന്ത്യൻ പേസർ തുഷാർ ദേശ്പാണ്ഡെയാണ് പേസ് നിരയെ നയിക്കുന്നത്. ജാക്ക്പോട്ട് പ്രകടനവുമായി 10 വിക്കറ്റ് വീഴ്ത്തിയ സിൽവെസ്റ്റർ ഡിസൂസയും, അന്ധേരിയുടെ സ്പിന്നർ അജയ് മിശ്രയും (10 വിക്കറ്റ്) ബൗളിംഗ് നിര പൂർത്തിയാക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications