ഉസ്മാൻ താരീഖ് എന്ന പാകിസ്ഥാന്റെ മിസ്റ്ററി സ്പിന്നറും അദ്ദേഹത്തിന്റെ ആക്ഷനുമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചകളിൽ മുഴുവൻ. ഉസ്മാൻ താരീഖിനെയും സംഘത്തെയും എങ്ങനെ ഇന്ത്യൻ ബാറ്റ്സ്മാന്മാർ നേരിടും എന്നതും ചോദ്യചിഹ്നമായി നിലനിൽക്കെയാണ് ഇന്ത്യയുടെ പ്രാക്ടീസ് സെഷനിൽ നിന്നുള്ള ഒരു വീഡിയോ വൈറലായിരിക്കുന്നത്.
ഞായറാഴ്ച കൊളംബോയിൽ നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ടി20 ലോകകപ്പ് പോരാട്ടത്തിന് മുന്നോടിയായി നെറ്റ്‌സിൽ പാക് സ്പിന്നർ ഉസ്മാൻ താരീഖിന്റെ ബൗളിംഗ് ആക്ഷൻ അനുകരിച്ച് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. താരീഖിന്റെ വിചിത്രമായ ബൗളിംഗ് ആക്ഷനെക്കുറിച്ച് വലിയ ചർച്ചകൾ നടക്കുന്നതിനിടയിലാണ് സൂര്യകുമാറിന്റെ ഈ കൗതുകകരമായ നീക്കം. പന്തെറിയുന്നതിന് തൊട്ടുമുമ്പ് ഒന്ന് നിർത്തി പിന്നീട് പന്തെറിയുന്ന താരീഖിന്റെ രീതി സൂര്യകുമാർ നെറ്റ്‌സിൽ കൃത്യമായി അനുകരിച്ചു.
ഇന്ത്യൻ ആരാധകർക്ക് ആശ്വാസം നൽകുന്ന മറ്റൊരു വാർത്ത അഭിഷേക് ശർമ്മയുടെ തിരിച്ചുവരവാണ്. ഉദരരോഗം കാരണം നമീബിയക്കെതിരായ മത്സരം നഷ്ടമായ അഭിഷേക്, ശനിയാഴ്ച നടന്ന പരിശീലന സെഷനിൽ സജീവമായിരുന്നു. സൂര്യകുമാറിന്റെ പന്തുകളെ നേരിട്ടുകൊണ്ടാണ് അഭിഷേക് തന്റെ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. പാകിസ്ഥാനെതിരെ ഏഷ്യാ കപ്പിൽ മികച്ച റെക്കോർഡുള്ള താരം കൂടിയാണ് അഭിഷേക്.
കൈഫിന്റെ പ്രതികരണം:
അതേസമയം, പാക് സ്പിന്നർ ഉസ്മാൻ താരീഖിനെക്കുറിച്ച് അനാവശ്യമായ ഭീതി പടർത്തേണ്ടതില്ലെന്ന് മുൻ താരം മുഹമ്മദ് കൈഫ് പറഞ്ഞു. "ഇന്ത്യൻ ടീം വളരെ ശക്തമാണ്. എട്ടാം നമ്പർ വരെ മാച്ച് വിന്നർമാരുണ്ട്. താരീഖ് ഇതുവരെ ഇന്ത്യക്കെതിരെ കളിച്ചിട്ടില്ല. കളിച്ച് വിക്കറ്റ് എടുത്താൽ നമുക്ക് സംസാരിക്കാം. അതിനുമുമ്പേ ഇത്രയധികം പബ്ലിസിറ്റി നൽകേണ്ട കാര്യമില്ല. ഇതിലും വലിയ സ്പിന്നർമാരെ ഇന്ത്യ നേരിട്ടിട്ടുണ്ട്," കൈഫ് വ്യക്തമാക്കി.
ഈ ടൂർണമെന്റിൽ പാകിസ്ഥാന്റെ സമീപനം വേറിട്ടതാണ്. ന്യൂബോൾ നൽകുന്ന ശക്തമായ തുടക്കവും മധ്യ ഓവറുകളിൽ സ്‌പിന്നർമാരെ ഉപയോഗിച്ച് എതിരാളികളെ മന്ദഗതിയിലാക്കുന്നതുമാണ് അവരുടെ തന്ത്രം. മികച്ച പേസ് ബൗളറായ നസീം ഷായെ ആദ്യ രണ്ട് മത്സരങ്ങളിലും അവർ പുറത്തിരുത്തി. എതിരാളികളെ വരിഞ്ഞുമുറുക്കി വിജയിക്കാനുള്ള പാകിസ്ഥാന്റെ ഉദ്ദേശ്യം ഇത് വ്യക്തമാക്കുന്നു. ഇന്ത്യയുടെ സ്റ്റാർ സ്പിന്നർ കുൽദീപ് യാദവ് പാകിസ്ഥാനെതിരെ പന്തെറിയും എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇത് പ്രേമദാസയിൽ ഇന്ത്യയ്ക്ക് മേൽക്കൈ നൽകും.
മൈതാനത്തെ കണക്കുകൾ:
കളിക്കളത്തിലെ റെക്കോർഡുകളിലും ഇന്ത്യക്ക് പാകിസ്ഥാനേക്കാൾ വലിയ മുൻതൂക്കമുണ്ട്. ടി20 ക്രിക്കറ്റിൽ ഇതുവരെ ഏറ്റുമുട്ടിയ 16 മത്സരങ്ങളിൽ 13 ലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. അവസാനമായി 2024 ലോകകപ്പിൽ ഏറ്റുമുട്ടിയപ്പോൾ വെറും 119 റൺസ് മാത്രം പ്രതിരോധിച്ച ഇന്ത്യ ജസ്പ്രീത് ബുംറയുടെ (3 വിക്കറ്റ്) മികവിൽ പാകിസ്ഥാനെ തകർത്തിരുന്നു. ടി20യിൽ മൂന്ന് വർഷമായി ഇന്ത്യയെ തോൽപ്പിക്കാൻ പാകിസ്ഥാന് സാധിച്ചിട്ടില്ല. ടി20 ലോകകപ്പിലെ കണക്കുകൾ പരിശോധിച്ചാൽ എട്ട് തവണ ഏറ്റുമുട്ടിയപ്പോൾ ഏഴ് തവണയും വിജയം ഇന്ത്യക്കൊപ്പമായിരുന്നു.