ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍, പ്രത്യേകിച്ച് ഐ പി എല്ലിലെ യുവ സെന്‍സേഷന്‍ അക്ഷര്‍ പട്ടേലിനെതിരെ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗാവസ്‌കര്‍. പരമ്പരാഗത രീതിയില്‍ പന്ത് തിരിക്കുന്ന സ്പിന്നറല്ല അക്ഷര്‍ പട്ടേല്‍ എന്നതാണ് ഗാവസ്‌കറെ ചൊടിപ്പിക്കുന്നത്. പന്ത് വെറുതെ ഉരുട്ടുന്ന ആള്‍ എന്നാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ ഗാവസ്‌കര്‍ പട്ടേലിനെ വിളിക്കുന്നത്.
ആര്‍ അശ്വിന്‍, ഹര്‍ഭജന്‍ സിംഗ്, അമിത് മിശ്ര, കരണ്‍ ശര്‍മ തുടങ്ങിയവരെല്ലാം സ്പിന്നര്‍മാരാണ്. ഇവരെയെല്ലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ അക്ഷര്‍ പട്ടേല്‍ കൊള്ളില്ല. ഫ്‌ളൈറ്റും ടേണുമില്ലാത്തതാണ് പട്ടേലിന്റെ പന്തുകള്‍. വളരെ എളുപ്പത്തില്‍ പ്രവചിക്കാവുന്നവയാണ്. മീഡിയം പേസ് പന്തിനെക്കാള്‍ കുറച്ച് സ്പീഡ് കുറവാണ് എന്നേയുള്ളൂ. അയാള്‍ നല്ല സ്പിന്നറല്ല - ഗാവസ്‌കര്‍ പറഞ്ഞു.
പട്ടേലിൻറെ അത്ര പോലും ഫലവല്ലാത്ത രവീന്ദ്ര ജഡേജ എന്ന സ്പിന്നറുമായി എം എസ് ധോണി രണ്ട് വര്‍ഷത്തിലധികമായി ഉലകം ചുറ്റുമ്പോള്‍ ഈ ഗാവസ്‌കര്‍ ഒന്നും മിണ്ടിയിട്ടില്ല എന്നതാണ് രസകരമായ ഒരു കാര്യം. ജഡേജയ്ക്ക് പകരമായി ഇന്ത്യന്‍ ടീമില്‍ ഉയര്‍ന്നുവരുന്ന ഓള്‍റൗണ്ടറാണ് അക്ഷര്‍ പട്ടേല്‍. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് ടീമിനെ വിശകലനം ചെയ്യുന്നതിനിടെയാണ് ഗാവസ്‌കര്‍ പട്ടേലിനെ നിശിതമായി വിമര്‍ശിച്ചത്.
ഐ പി എല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ടീമിന്റെ മുഖ്യ സ്പിന്നറാണ് 21 കാരനായ അക്ഷര്‍ പട്ടേല്‍. ഇടംകൈയന്‍ ബൗളറും ബാറ്റ്‌സ്മാനുമാണ്. ഇന്ത്യയ്ക്ക് വേണ്ടി 18 ഏകദിനങ്ങള്‍ കളിച്ച പട്ടേല്‍ 23 വിക്കറ്റുകള്‍ വീഴ്ത്തി. ശരാശരി 26.60. വെറും 4.59 മാത്രമേയുള്ളൂ പട്ടേലിന്റെ ഇക്കോണമി. രണ്ട് ട്വന്റി 20 മത്സരങ്ങളിലും പട്ടേല്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.